ഫുട്ബോള്‍ പോലെ ലോകമെമ്പാടും ആരാധകരുള്ള ഒരു കായിക വിനോദമല്ലാതിരുന്നിട്ടുകൂടി ബോക്‌സിങ് റിങ്ങിലെ മുടിചൂടാമന്നനായിരുന്ന മുഹമ്മദ് അലി ലോകത്ത് എവിടെ ചെന്നാലും ഏതു പ്രായത്തിലും ആരാധകരെ തന്നിലേക്ക് അടുപ്പിച്ചിരുന്നു. ഇന്ത്യയില്‍ അദ്ദേഹം രണ്ടു തവണ വരികയുണ്ടായി. 1980 ജനവരിയില്‍ ചെന്നൈയില്‍ വന്ന അദ്ദേഹം മുന്‍ ലോക ചാമ്പ്യന്‍ ജിമ്മി എല്ലിസുമായി ഒരു പ്രദര്‍ശന മത്സരത്തില്‍ ഏര്‍പ്പെട്ടു. അതൊരു പ്രൊഫഷണല്‍ മത്സരമല്ലാതിരുന്നിട്ടു കൂടി വമ്പിച്ച സ്വീകരണമാണ് അദ്ദേഹത്തിനു ലഭിച്ചത്. 1989-'90-ല്‍ അദ്ദേഹം കോഴിക്കോട്ടും വന്നു.
പത്രത്തില്‍ വായിച്ചറിഞ്ഞ, കേട്ടറിഞ്ഞ മുഹമ്മദലിയായി കുസൃതികാട്ടിക്കൊണ്ട് അദ്ദേഹം കടപ്പുറത്ത് ഒരുനാള്‍ രാവിലെ പ്രത്യക്ഷപ്പെട്ടു. കളിയില്‍ നിന്ന് വിരമിച്ചിട്ടപ്പോള്‍ കാലമേറെ കഴിഞ്ഞിരുന്നു. ശരീരം അത്ര ക്ഷീണിച്ചിരുന്നില്ലെങ്കിലും മുഷ്ടിക്ക് നല്ല ബലമുണ്ടായിരുന്നുവെങ്കിലും( ഈ ലേഖകന്‍ ആ മുഷ്ടികള്‍ തൊട്ടുനോക്കിയിരുന്നു) പാര്‍ക്കിന്‍സണ്‍സ് രോഗം മൂലം വിറയലും ശബ്ദത്തിന് പതറിച്ചയും വന്നിരുന്നു.
എന്നാലും ആളുകളോട് ഇടപെടുമ്പോള്‍ അദ്ദേഹത്തിന്റെ കളിമ്പത്തത്തിന് മാറ്റമൊന്നും വന്നിട്ടുണ്ടായിരുന്നില്ല. താമസിച്ചിരുന്ന സീ ക്വീന്‍ ഹോട്ടലില്‍ നിന്ന് പുറത്തുകടന്ന്, കടപ്പുറത്ത് അപ്പോഴുണ്ടായിരുന്ന ചെറുപ്പക്കാര്‍ക്കൊപ്പം അദ്ദേഹം ബോക്‌സിങ് അഭിനയിച്ചു. മത്സരങ്ങളില്‍ പ്രകടിപ്പിച്ചിരുന്ന സാമര്‍ഥ്യത്തിനൊപ്പം ലോകത്തിലേക്കുള്ള ഈ വാതില്‍ തുറക്കലാണ് അദ്ദേഹത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയത്.
ഇതിന്റെ ഭാഗമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകള്‍. കറുത്തവനായ ഒരു ബോക്‌സര്‍ അല്ലെങ്കില്‍ ഒരു കായികതാരം പാലിക്കേണ്ട ചിട്ടവട്ടങ്ങളൊന്നും അലി പാലിക്കുകയുണ്ടായില്ല. അനുസരണ ശീലമുള്ള, രാഷ്ട്രീയംപറയാത്ത, വെള്ളക്കാരായ പ്രൊമോട്ടര്‍മാരുടെ താളത്തിന് തുള്ളുന്ന, ഒരാളായിരിക്കണം കറുത്തതാരം എന്നതായിരുന്നു സങ്കല്പം. തന്റെ പണിയില്‍ കേമനായിരിക്കാമെങ്കിലും ധാരാളം പണം സമ്പാദിക്കാമെങ്കിലും ഒരു പണിക്കാരന് മികച്ചൊരു കൈവേലക്കാരന് തുല്യമായ സ്ഥാനമായിരുന്നു അത്. അലി അത് സമ്പൂര്‍ണമായി വേണ്ടെന്നുവെച്ചു. കാഷ്യസ് ക്ലേ ആയി ജീവിതം തുടങ്ങി, സോണി ലിസ്റ്റണെ തോല്പിച്ച് ലോക ചാമ്പ്യനായ അദ്ദേഹം പിന്നീട് മുഹമ്മദലിയായി.
അവനവനോടു തന്നെയുള്ള ഈ സത്യസന്ധത വലിയ ചലനമുണ്ടാക്കി. വിയറ്റ്നാം യുദ്ധകാലത്ത്, പതിവ് നിര്‍ബന്ധിത സൈനിക സേവനത്തിന് വിസമ്മതിച്ച അലിക്ക് തന്റെ ചാമ്പ്യന്‍പദവി നഷ്ടപ്പെടുകയും ബോക്‌സിങ്ങില്‍ നിന്ന് നാലുവര്‍ഷത്തോളം വിട്ടുനില്‍ക്കേണ്ടിവരികയും ചെയ്തു. ''ഈ വിയറ്റകോങ്ങുകളോട് എനിക്ക് യാതൊരു വിദ്വേഷവുമില്ല.'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
തന്റെ മതവിശ്വാസ പ്രമാണങ്ങളും അതിന് എതിരായിരുന്നു. 1971-ല്‍ അമേരിക്കന്‍ സുപ്രീംകോടതി അലിയെ ഈ കേസില്‍ നിന്ന് മുക്തനാക്കി. അതാണ് കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ വീണ്ടും വഴിയൊരുക്കിയത്. അലി അങ്ങനെ സ്വയം മാറ്റിപ്പണിത ഒരാളാണ്. അക്കാലത്തെ രാഷ്ട്രീയവും സാമൂഹികവുമായ ചലനങ്ങളോട് തന്റേതായ ബോധ്യങ്ങളോടെ പ്രതികരിച്ചുകൊണ്ട് ജീവിതകഥ അദ്ദേഹം സ്വയംരചിച്ചു.
കളിക്കളത്തെ കവിഞ്ഞുള്ള ഒരു പ്രതിച്ഛായയായിരുന്നു അത്. ശാരീരികമായ വയ്യായ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും 1996-ലെ അറ്റ്ലാന്റ ഒളിംപിക്‌സില്‍ ദീപശിഖ കൊളുത്തിയത് അലിയായിരുന്നു. ദീര്‍ഘനാളത്തെ ഒരു പിണക്കം അങ്ങനെ അവസാനിച്ചുവെങ്കിലും പൗരാവകാശങ്ങളുടെ പ്രശ്‌നം അലിക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിഞ്ഞു.
കറുത്തവംശജനായ പൗരാവകാശ പ്രവര്‍ത്തകന്‍ മാല്‍ക്കം എക്‌സ് അലിയുടെ സുഹൃത്തും വഴികാട്ടിയുമായിരുന്നു. ലിസ്റ്റണെ തോല്പിച്ച് ചാമ്പ്യനായതിനുശേഷം പിറ്റേന്നാണ് അലി താന്‍ ഇനി മുതല്‍ കാഷ്യസ് എക്‌സ് ആയിരിക്കും എന്ന് പ്രഖ്യാപിച്ചത്. ഒരുമാസം കഴിഞ്ഞ് അദ്ദേഹം മുഹമ്മദലിയായി. മാല്‍ക്കം എക്‌സ് അലിയുടെ പിറകിലുള്ള സ്വാധീന ശക്തിയായിരുന്നുവെങ്കിലും പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
അലിയും മാല്‍ക്കം എക്‌സും ഇസ്ലാമിലെ ഒരു സെക്ടറായി നിലകൊണ്ടിരുന്ന നേഷന്‍ ഓഫ് ഇസ്ലാമിനോടായിരുന്നു ആത്മീയമായി കൂറുപുലര്‍ത്തിയിരുന്നത്. മാല്‍ക്കം എക്‌സ് പിന്നീട് ഈ പ്രസ്ഥാനത്തോട് യോജിക്കാനാവാത്തതിനാല്‍ ആ ബന്ധം ഉപേക്ഷിക്കുകയും പരമ്പരാഗത സുന്നി ഇസ്ലാം വിശ്വാസിയായി മാറുകയും ചെയ്തു. ഒടുവില്‍ അലിയും ഇതേ വഴി തന്നെയാണ് തിരഞ്ഞെടുത്തത്.
കളിക്കളത്തിന് പുറത്തുള്ള പല വിധത്തിലുമുള്ള രസികത്തങ്ങളും സ്വഭാവ പ്രത്യേകതകളും തന്നിലേക്ക് ശ്രദ്ധയാകര്‍ഷിക്കാനുള്ള സൂത്രവിദ്യകളും കളിക്കാരെയും സിനിമാതാരങ്ങളെയുമൊക്കെ കൂടുതല്‍ പ്രശസ്തരാക്കാറുണ്ട്. എതിരാളികളെ എപ്പോഴും പ്രകോപിപ്പിക്കാന്‍ അലി ശ്രമിച്ചു. സോണി ലിസ്റ്റണെ അദ്ദേഹം താമസിച്ചിരുന്ന ഒരു ഹോട്ടലില്‍ ചെന്ന് അലിയും കൂട്ടരും അപ്പോള്‍തന്നെ ഒരു കൈനോക്കാന്‍ വെല്ലുവിളിച്ച ചരിത്രമൊക്കെയുണ്ട്. തന്റെ എതിരാളികളെ, അവര്‍ കറുത്തവരായാല്‍ വിശേഷിച്ചും എപ്പോഴും വ്യവസ്ഥാപിതത്വത്തിന്റെ പ്രതിനിധികളായി അലി ചിത്രീകരിച്ചു. ചിലരെ കഠിനമായി പരിഹസിച്ചു.
റിങ്ങില്‍ വേഗത്തില്‍ ചലിക്കാനുള്ള സിദ്ധി അലിക്ക് എതിരാളികളെക്കാള്‍ മുന്‍കൈ നല്‍കിയെന്ന് ബോക്‌സിങ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഹെവിവെയ്റ്റ് ചാമ്പ്യനായിരുന്നു അലി. ദ്രവ്യവും വേഗവും അതായത് മാസും വെലോസിറ്റിയും ആദ്യമായി അലിയില്‍ സമ്മേളിച്ചു എന്ന് ഡേവിഡ് റെംനിക്ക് എഴുതുകയുണ്ടായി. കൈക്കരുത്തില്‍ പിന്നിലല്ലാതിരുന്ന എതിരാളികളെ കീഴ്പെടുത്തിയത് ഈ മികവിന്റെ ബലത്തിലായിരുന്നു.
അലിക്ക് പ്രശസ്തരായ ധാരാളം എതിരാളികളുണ്ടായിരുന്നു. സോണി ലിസ്റ്റണ്‍, ജോര്‍ജ് ഫോര്‍മാന്‍, ജോ ഫ്രേസിയര്‍ തുടങ്ങിയവര്‍ ഇവരില്‍ ചിലര്‍ മാത്രം. എന്നാല്‍, അലിയുടെ 'എം.ജി.ആറി'ന് യഥാര്‍ഥ 'എം.എന്‍. നമ്പ്യാര്‍' സ്‌മോക്കിങ് ജോ എന്നറിയപ്പെട്ടിരുന്ന ജോ ഫ്രേസിയറായിരുന്നു.
പക്ഷേ, 'നമ്പ്യാരി'ല്‍ നിന്ന് വ്യത്യസ്തമായി ഫ്രേസിയര്‍ ഒരു വട്ടം അലിയെ തോല്‍പ്പിക്കുകയും മറ്റൊരു തവണ അതിന് നന്നേ അടുത്തെത്തുകയുമുണ്ടായി. മനിലയില്‍ ഫ്രേസിയറുമായി നടത്തിയ പോരാട്ടത്തില്‍ താന്‍ മരണത്തെ മുന്നില്‍ കാണുകയുണ്ടായെന്ന് അലിതന്നെ പറഞ്ഞു. ഫ്രേസിയറാണ് കാന്‍സര്‍ ബാധിച്ച് ആദ്യം ഈ ലോകം വിട്ടുപോയത്.
ഫോര്‍മാന്‍ നല്ല ബിസിനസ്സുകാരനായി ജീവിതം തുടരുന്നുവെങ്കിലും പലരും അലിക്ക് മുമ്പേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇപ്പോള്‍ അലിയും. ജരാനരകള്‍ ബാധിക്കുകയും അവശതകള്‍ വന്നുഭവിക്കുകയും ചെയ്യുക പ്രകൃതി നിയമമാണെങ്കിലും കാണികളുടെ ഉള്ളിലെ അലിയെന്ന ബോക്‌സര്‍ക്ക് ഒരിക്കലും അങ്ങനെ സംഭവിക്കു