ന്യൂഡല്‍ഹി: ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പുള്ള ഇന്ത്യന്‍ ടീമിന്റെ തയ്യാറെടുപ്പിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകൻ സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത്. എഡ്ജ്ബാസ്റ്റണിലെ ഒന്നാം ടെസ്റ്റില്‍ 31 റണ്‍സിന് തോറ്റതിനു പിന്നാലെയായിരുന്നു ഗവാസ്‌ക്കറുടെ വമര്‍ശനം.
ഇത്രയും പ്രധാനപ്പെട്ട പരമ്പരയ്ക്ക് മുന്‍പായി ഇന്ത്യ കൂടുതല്‍ സന്നാഹ മത്സരങ്ങള്‍ കളിക്കേണ്ടിയിരുന്നുവെന്ന് ഗവാസ്‌ക്കര്‍ ചൂണ്ടിക്കാട്ടി. ഇതു തന്നെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിനയായത്. മത്സരത്തിനു മുന്‍പായി ഇംഗ്ലണ്ടിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ രണ്ടു ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും ഇന്ത്യന്‍ ടീം കളിക്കണമായിരുന്നു-അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു സന്നാഹ മത്സരം റദ്ദാക്കിയ ടീം മാനേജ്‌മെന്റിന്റെ നടപടിയേയും ഗവാസ്‌ക്കര്‍ വിമര്‍ശിച്ചു. ഈ വര്‍ഷം ആദ്യം നടന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ടെസ്റ്റിലും ഇന്ത്യ തോറ്റിരുന്നു. അന്നും ഒരു സന്നാഹ മത്സരം ടീം മാനേജ്‌മെന്റ് റദ്ദാക്കിയിരുന്നു. നെറ്റ്സിലെ പരിശീലനത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു അന്നത്തെ വിശദീകരണം. ഈ നടപടിയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
നേരത്തെ കൗണ്ടി ക്ലബ്ബ് എസ്സെക്‌സിനെതിരേ ഇന്ത്യ ഒരു പരിശീലന മത്സരം കളിച്ചിരുന്നു. എന്നാല്‍ ഇത് ഒരു ത്രിദിന മത്സരം മാത്രമായിരുന്നു. ഇതിനാല്‍ തന്നെ ഇന്ത്യ മറ്റൊരു സന്നാഹ മത്സരം കൂടി കളിക്കണമായിരുന്നു. പേസും ബൗണ്‍സുമുള്ള പിച്ചില്‍ കളിക്കുന്നതിന് ഇത് ആവശ്യമായിരുന്നു.
ഇക്കാര്യം പറയുമ്പോള്‍, ഇന്ത്യന്‍ ടീം ഒരു മാസമായി ഇംഗ്ലണ്ടില്‍ അല്ലേ ഉള്ളതെന്ന ന്യായമാണ് എല്ലാവരും പറയുന്നത്. ശരിയാണ് നിങ്ങള്‍ ഒരു മാസമായി ഇംഗ്ലണ്ടിലാണ്. പക്ഷേ, നിങ്ങള്‍ അവിടെ ഇത്രയും നാള്‍ കളിച്ചത് വെളുത്ത പന്തുകൊണ്ടാണ്. അതും ഏകദിനത്തിലേതിനേക്കാള്‍ ഏറെ വ്യത്യസ്തമായി ടെസ്റ്റില്‍ ബാറ്റ് സ്പീഡുള്ള ഇംഗ്ലണ്ട് പോലുള്ള ഒരു സ്ഥലത്ത്.
കാര്യമായ സ്വിങ് ലഭിക്കാത്ത വെളുത്ത പന്തു പോലെയല്ല 40-50 ഓവറുകള്‍ വരെ സ്വിങ് ലഭിക്കുന്ന ചുവന്ന പന്ത്. ഇതിനാല്‍ തന്നെ ടീമിന് കൂടുതല്‍ പരിശീലനം ആവശ്യമായിരുന്നു-ഗവാസ്‌ക്കര്‍ പറഞ്ഞു.
Content Highlights: sunil gavaskar criticises india's preparations for the test series