ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വനിതാ ക്രിക്കറ്റ് താരം സാറാ ടെയ്ലർ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അമിതമായ ഉത്കണ്ഠ മത്സരങ്ങളെ ബാധിച്ചതാണ് ടെയ്ലറെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
2006-ല്‍ 17-ാം വയസില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ 126 ഏകദിനങ്ങളും 10 ടെസ്റ്റ് മത്സരങ്ങളും 90 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 6533 റണ്‍സ് നേടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലണ്ടിനായി വിക്കറ്റിനു പിന്നിലും സാറ തിളങ്ങി. മൂന്നു ഫോര്‍മാറ്റിലുമായി 232 പുറത്താക്കലുകള്‍ നടത്തിയ താരമാണ് സാറ.
ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നു പറഞ്ഞ സാറ, തന്റെയും തന്റെ ആരോഗ്യത്തിന്റെയും മുന്നോട്ടുപോക്കിന് ഈ സമയത്ത് ഇത്തരമൊരു തീരുമാനം ഏറ്റവും അനുയോജ്യമായതാണെന്നും കൂട്ടിച്ചേര്‍ത്തു. ടീമില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്ക്കും നന്ദിയറിയിച്ച താരം ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നല്കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി അറിയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.
നിലവിലെ മാനസികാവസ്ഥയില്‍ തനിക്ക് കളിക്കാന്‍ സാധിക്കുന്നില്ലെന്നും മത്സരം ആസ്വദിക്കാന്‍ പോലും ആകുന്നില്ലെന്നും സാറ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചു.
മത്സരങ്ങളുടെ ആധിക്യവും മറ്റും സാറയെ അലട്ടിയിരുന്നു. 2016-ലെ ട്വന്റി 20 ലോകകപ്പിനു പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സാറ 2017 ലോകകപ്പിലാണ് പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ വനിതാ ആഷസില്‍ നിന്നും സാറ പിന്മാറിയിരുന്നു.
Content Highlights: Sarah Taylor retires from international cricket