ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ടീമില്‍ ഇടംനേടാനുള്ള മത്സരത്തില്‍ യുവതാരം ഋഷഭ് പന്ത് മുന്‍പന്തിയിലുണ്ടെന്ന് മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്.
പന്ത് സുഖമുള്ള ഒരു തലവേദനയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്ന് ഫോര്‍മാറ്റിലുമുള്ള പന്തിന്റെ വളര്‍ച്ച അതിശയിപ്പിക്കുന്നതാണ്. അദ്ദേഹത്തിന് കൂടുതല്‍ പക്വതയും അനുഭവ സമ്പത്തും ആവശ്യമാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ട്. ഇക്കാരണത്താലാണ് ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടെ കഴിയാവുന്നിടത്തെല്ലാം പന്തിനെ കളിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകകപ്പ് ടീമില്‍ ഇടം പിടിക്കുന്നതിനായി ഋഷഭ് പന്തും അജിങ്ക്യ രഹാനെയും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് രഹാനെ. അദ്ദേഹം തീര്‍ച്ചയായും ലോകകപ്പ് ടീമിൽ ഇടം പിടിക്കാനുള്ള മത്സരത്തിലുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഈ മധ്യനിര ബാറ്റ്‌സ്മാന്റെ പ്രകടനം മതിപ്പുളവാക്കുന്ന തരത്തിലുള്ളതാണ്. 11 ഇന്നിങ്‌സുകളില്‍ നിന്ന് 74.62 ശരാശരിയില്‍ 597 റണ്‍സാണ് രഹാനെ നേടിയിരിക്കുന്നത്.
ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ മത്സരം ആവശ്യപ്പെടുന്ന വൈദഗ്ധ്യം പുറത്തെടുക്കുന്ന താരമാണെന്നും എം.എസ്.കെ പ്രസാദ് ചൂണ്ടിക്കാട്ടി. അവസരം ലഭിക്കുമ്പോഴെല്ലാം വിജയ് ശങ്കര്‍ തന്റെ കഴിവ് പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യ എയ്ക്കായി കളിക്കാനിറക്കി തങ്ങള്‍ വിജയ് ശങ്കറെ ഗ്രൂം ചെയ്‌തെടുക്കുകയാണെന്നും മുഖ്യ സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: rishabh pant healthy headache for team india