തിരുവനന്തപുരം: പട്ടം അരമനയിൽ നിന്ന് കരോൾ സംഘവുമായി കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ കവടിയാർ കൊട്ടാരത്തിലെത്തി. രാജകുടുംബം സംഘത്തെ വരവേറ്റു.
ക്ലീമിസ് ബാവയ്ക്കൊപ്പം വൈദികരും നാലാഞ്ചിറ സെന്റ് മേരീസ് മലങ്കര സെമിനാരിയിലെ 21 ശെമ്മാശ്ശന്മാരുമുണ്ടായിരുന്നു. കൊട്ടാരത്തിലെത്തിയ അവരെ പൂയം തിരുനാൾ ഗൗരി പാർവതിബായി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി, ഗോദരാജവർമ, ആദിത്യവർമ എന്നിവർ വരവേറ്റു.
പതിറ്റാണ്ടുകൾക്കു ശേഷമാണ് കൊട്ടാരത്തിൽ ഒരു ക്രിസ്‌മസ് സന്ധ്യയുടെ ഓർമയുണരുന്നത്. അടുത്തിടെ കൊട്ടാരത്തിലെത്തിയ ക്ലീമിസ് ബാവയോട് രാജകുടുംബാംഗം കരോളിന്റെ പൂർവസ്മരണ പങ്കിട്ടു. എന്നാൽ, ഞാൻ തന്നെയെത്തി കരോൾ പാടാമെന്ന് കർദിനാൾ ക്ലീമിസ് ബാവ അറിയിക്കുകയായിരുന്നു.
“ഇതൊരു അപൂർവ സന്ധ്യയാണ്. ഫ്രാൻസിസ് മാർപ്പാപ്പയുടെ 83-ാം ജന്മനാളിൽ കൊട്ടാരത്തിൽ കരോൾ പാടാനെത്തിയത് ദൈവനിശ്ചയമാണ്”-കർദിനാൾ പറഞ്ഞു.
സെമിനാരി പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് തടത്തിൽ ബൈബിളിലെ തിരുപ്പിറവിയുടെ ഭാഗം പാരായണം ചെയ്തു. ക്ലേശിച്ചെങ്കിലും രാജകുടുംബാംഗങ്ങൾക്കൊപ്പം നിലത്തിരുന്നാണ് കർദിനാൾ പാട്ടുകേട്ടത്. കർദിനാൾ എല്ലാവർക്കും മിഠായി നൽകി. കൊട്ടാരത്തിൽനിന്നും പങ്കെടുത്തവർക്കെല്ലാം കേക്ക് വിതരണം ചെയ്തു.
Content Highlights: Christmas at Kowdiar Palace, Cardinal sings carol