മുന്നൂറിലേറെ സിക്‌സറുകള്‍. അതിലും എത്രയോ ഇരട്ടി ബൗണ്ടറികള്‍. പോരാത്തതിന് വിയര്‍ത്തോടി നേടിയ സിംഗിളുകളും ഡബിളുകളും. പിന്നെ കൗശലകരമായ ബൗളിങ്ങും മനോഹരമായ ക്യാച്ചുകളും അവിസ്മരണീയമായ ഫീല്‍ഡിങ്ങും. ഇതെല്ലാം ചേര്‍ന്ന ആഘോഷങ്ങള്‍ക്ക്, 2016ലെ ട്വന്റി 20 ലോകകപ്പിന് തിരശ്ശീല വീണിരിക്കുന്നു. നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഒരേയൊരു ചാമ്പ്യനാണുള്ളത്; വെസ്റ്റിന്‍ഡീസ്. ഇതിന് പുറമെ കരുത്തരായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് തങ്ങളുടെ വനിതാ ടീം നടാടെ കിരീടം ചൂടി എന്നത് കരീബിയന്‍ ദ്വീപുകാരുടെ ആഹ്ലാദം ഇരട്ടിയാക്കുന്നു. കിരീട പോരാട്ടത്തിന് ഇന്ത്യ ഇല്ലാതിരുന്നിട്ടും ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം നിറഞ്ഞുകവിഞ്ഞു. ആരാധകര്‍ വെസ്റ്റിന്‍ഡീസിന്റെ വിജയത്തെ എല്ലാ അര്‍ഥത്തിലും ആവിസ്മരണീയമാക്കി. ഇനിലപ്പുറം ക്രിക്കറ്റിനോടുള്ള ഇന്ത്യയുടെ അഭിനിവേശത്തെക്കുറിച്ച് എന്ത് പറയാന്‍!
ഈ വിജയം പ്രതിനിധാനം ചെയ്യുന്നത് മൊത്തം വെസ്റ്റിന്ത്യന്‍ ക്രിക്കറ്റിനെയാണ്. ലോക ക്രിക്കറ്റിനെ വിറപ്പിക്കുന്നവരായിരുന്നു ഒരുകാലത്ത് വിന്‍ഡീസ് ടീം. പ്രതിഭയ്ക്ക് പഞ്ഞമൊന്നും ഇല്ലാതിരുന്നിട്ടും തകര്‍ച്ചയുടെ പടുകുഴിയില്‍ പതിക്കുകയായിരുന്നു പില്‍ക്കാലത്ത് അവര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ആ രാജപദവിയില്‍ തിരിച്ചെത്താന്‍ഇനിയുമുണ്ട് ഏറെ ദൂരം. എന്നാല്‍, കളിയില്‍ വെടിക്കെട്ട് വേണ്ടപ്പോള്‍ അത് പുറത്തെടുക്കാന്‍ തങ്ങളെക്കഴിഞ്ഞേ മറ്റൊരാളുള്ളൂവെന്ന് തെളിയിച്ചിരിക്കുകയാണ് പ്രതിഭകള്‍ ഏറെയുള്ള ഈ ടീം. ഉടനീളം മികച്ച ഫോമില്‍ തുടര്‍ന്ന് ലോകകപ്പില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ ആഗ്രഹിച്ച ഇംഗ്ലണ്ട് ഒരിക്കലും സംഭവിക്കരുതെന്ന് ആഗ്രഹിച്ചതാണ്, കളിക്കാര്‍ വിയര്‍ത്തൊലിച്ച, ഊഷ്മാവ് ഉയര്‍ന്ന, ആ രാത്രി കൊല്‍ക്കത്തയില്‍ സംഭവിച്ചത്. അതിവേഗ അര്‍ധസെഞ്ച്വറി കൊണ്ട് തങ്ങളെ തകര്‍ത്ത ക്രിസ് ഗെയ്‌ലും കേവലം രണ്ടക്കവുമായി ജോണ്‍സണ്‍ ചാള്‍സും സിമ്മണ്‍സും മടങ്ങിയശേഷമായിരുന്നു ഈ ദുരന്തം എന്നതും ഓര്‍ക്കേണ്ടതാണ്.
കണ്ണിമ ചിമ്മുന്ന വേഗത്തില്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ട്വന്റി 20യില്‍ ഫേവറിറ്റ് ടീം എന്ന വിശേഷണത്തിന് പ്രസക്തിയൊന്നുമില്ല. അതുകൊണ്ടു തന്നെ അട്ടിമറികള്‍ക്കും അപ്രതീക്ഷിത ജയങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല ഈ ലോകകപ്പില്‍. ഇന്ത്യന്‍ ടീമിന്റെ പുറത്താകലില്‍ ആരാധകര്‍ നിരാശരാകുന്നത് സ്വാഭാവികം. ബംഗ്ലാദേശിനെതിരെയും ടൂര്‍ണമെന്റിന്റെ താരം വിരാട് കോലിയുടെ വീരോചിത പ്രകടനത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും നേടിയ രണ്ട് വീറുറ്റ വിജയങ്ങള്‍ക്കുശേഷം കാര്യങ്ങള്‍ മാറിമറിയുമെന്ന് ആരും കരുതിയിരുന്നില്ല. അതും ഒരിക്കല്‍ക്കൂടി കോലിയുടെ അമാനുഷിക യത്‌നം കണ്ടശേഷം. ഇവിടെയാണ് ടീമിന്റെ കൂട്ടുത്തരവാദിത്തം ഗണനീയമാകുന്നത്. നോബോളുകള്‍ ഇവിടെ ഇന്ത്യന്‍ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞു.
ന്യൂസീലന്‍ഡിന് കിരീടസാധ്യത കല്‍പ്പിച്ചവര്‍ ഏറെയായിരുന്നു. അത്തരത്തിലായിരുന്നു അവരുടെ മുന്നേറ്റം. എന്നാല്‍, തങ്ങളുടെ ബലഹീനതകളെല്ലാം മറച്ചുവച്ച് വിജയിക്കുന്ന ഒരു ടീമിന്റെ പുതുമോടി അണിയാന്‍ ആശിച്ച ഇംഗ്ലണ്ട് കിവികള്‍ക്ക് കടിഞ്ഞാണിട്ടു. അതുമുതല്‍ പിന്നെ അവരായി ശ്രദ്ധാകേന്ദ്രം. തകര്‍ച്ചയില്‍ നിന്ന് തിരിച്ചുവരാനുള്ള ഇംഗ്ലണ്ടിന്റെ അപാരമായശേഷി പ്രകടമായിരുന്നു ഫൈനലില്‍. മനോഹരമായാണ് തകര്‍ച്ചയോടെ തുടങ്ങിയശേഷം അവര്‍ 155 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയ അവരുടെ ബാറ്റിങ്ങും പിന്നീട് അതിനെ പ്രതിരോധിച്ച ബൗളിങ്ങും. സ്‌റ്റോക്‌സ് ജീവിതകാലം മറക്കാത്ത അവസാന ഓവറിലെ ആ പ്രഹരം മാത്രമാണ് അതിനൊരു അപവാദം.
എല്ലാറ്റിനും ഒടുവില്‍ രാജ്യങ്ങളാവില്ല, ട്വന്റി 20യുടെ ആഹ്ലാദം തന്നെയാവും ആരാധകരുടെ മനസ്സില്‍ ശേഷിക്കുക. ഗെയ്‌ലിന്റെ മിടുക്കും കോലിയുടെ മഹത്വവും സിമ്മണ്‍സിന്റെയോ തമിം ഇഖ്ബാലിന്റെയോ ബാറ്റിങ്ങും ജോ റൂട്ടിന്റെയും ജോസ് ബട്‌ലറുടെയും മര്‍ലണ്‍ സാമ്മ്വല്‍സിന്റെുയം ക്വിന്റണ്‍ ഡി കോക്കിന്റെയും ഉസ്മാന്‍ ഖവാജയുടെയുമെല്ലാം ശ്രദ്ധേയമായ പരിശ്രമവും ഒക്കെയാവും അവശേഷിക്കുക. ഒട്ടും പിറകിലായിരുന്നില്ല ഷാക്കിബ് ഹസ്സിനും സോധിയും ബദ്രിയും ഭൂംറയും പോലുള്ള ബൗളര്‍മാരും. ഞെട്ടിക്കുന്ന ക്യാച്ചുകള്‍ക്കും പഞ്ഞമൊന്നുമുണ്ടായിരുന്നില്ലെങ്കിലും ആരാധകര്‍ എന്നും ഓര്‍ത്തുവയ്ക്കുക വിജയമുഹൂര്‍ത്തത്തിലെ വെസ്റ്റിന്‍ഡീസുകാരുടെ ആ ആഹ്ലാദനൃത്തം തന്നെയാവും.