പാരിസ്: യൂറോ കപ്പ് ഫുട്ബോളിന് അരങ്ങുണരാന്‍ കേവലം മൂന്നുദിവസം ബാക്കിനില്‍ക്കെ മഴയും വെള്ളപ്പൊക്കവും തീവ്രവാദഭീഷണിയും ആതിഥേയരായ ഫ്രാന്‍സിനെ വലയ്ക്കുന്നു. മൂന്നുപതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതിയിലാണ് രാജ്യം. മഴ ശമിച്ചത് മാത്രമാണ് ഏക ആശ്വാസം. ടൂര്‍ണമെന്റിനുള്ള ഭീകരാക്രമണ ഭീഷണിയും കൂടിയാകുമ്പോള്‍ രാജ്യം ഗുരുതരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്.
ജൂണ്‍ 11 മുതല്‍ ഒരു മാസക്കാലമാണ് യൂറോപ്പിലെ ഫുട്ബോള്‍ മാമാങ്കത്തിന് ഫ്രാന്‍സ് ആതിഥ്യം വഹിക്കുന്നത്. 10 വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ പങ്കെടുക്കും. എന്നാല്‍, വെള്ളപ്പൊക്കത്തില്‍ പാരിസിന്റെ തെക്കുകിഴക്ക് ഭാഗം വെള്ളത്തിനടിയിലായതോടെ യൂറോ കപ്പിന്റെ മുന്നൊരുക്കങ്ങള്‍ അവതാളത്തിലായി. രണ്ടു വേദികള്‍ പാരിസിലായതാണ് അധികൃതര്‍ക്ക് തലവേദനയാകുന്നത്.
കഴിഞ്ഞദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ നാലുപേരാണ് മരിച്ചത്. പാരിസ് മേഖലയിലെ 11,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടു. 15,000 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. റെയില്‍വേ ഗതാഗതവും താറുമാറായി. ഇതിനിടെ ജൂണ്‍ പത്തുമുതല്‍ പൈലറ്റുമാര്‍ സമരം നടത്തുമെന്ന ഭീഷണിയും ഉയര്‍ന്നിട്ടുണ്ട്.
സീന്‍ നദി കരകവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന്റെ രൂക്ഷതവ ര്‍ധിപ്പിച്ചത്. 15 ലക്ഷം സന്ദര്‍ശകരെയാണ് യൂറോകപ്പിന് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് വന്‍തോതില്‍ കുറയാനാണ് സാധ്യത. ഭീകരാക്രമണ ഭീതിയില്‍ 2016ന്റെ ആദ്യപാദത്തില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ എട്ടുശതമാനം കുറവുണ്ടായിട്ടുണ്ട്.
യൂറോകപ്പിന് ഭീകരാക്രമണമുണ്ടാകുമെന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 90,000 സുരക്ഷാ ഉദ്യേഗസ്ഥര്‍ക്കാണ് വേദികളുടെയും ടീമുകളുടെയും ചുമതല. ഇതിനുപുറമേ നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ജര്‍മനി, റഷ്യ രാജ്യങ്ങള്‍ ടീമുകള്‍ക്കൊപ്പം സുരക്ഷാസംഘത്തെയും അയയ്ക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ പാരിസില്‍ നടന്ന ഭീകരാക്രമണത്തില്‍ 130 പേര്‍ കൊല്ലപ്പെട്ടിരുന്നു.