പ്രതീകാത്മക ചിത്രം, വര- ശ്രീലാൽ
'അച്ഛൻ മരിച്ചപ്പോൾ എനിക്ക് എട്ട് വയസ്സ്. ഒരു വർഷം കഴിഞ്ഞ് അമ്മ വീണ്ടും കല്യാണം കഴിച്ചു. രണ്ടാനച്ഛന് ആദ്യം സ്നേഹം ആയിരുന്നു. പിന്നെ പലപ്പോഴും അയാളെന്നെ അനാവശ്യമായും മോശമായും സ്പർശിക്കാൻ തുടങ്ങി. അമ്മയെ അറിയിച്ചപ്പോൾ അവൾ പറയുന്നതെല്ലാം ശരിയാണോ? എന്ന ഒറ്റ ചോദ്യത്തിൽ ആ പ്രശ്നം തീർത്തു. ചോദിക്കാനും പറയാനും ആരുമില്ലാത്ത കൊണ്ട് രണ്ടാനച്ഛൻ പിന്നെയും പല സ്ഥലത്ത് വച്ച് പല രീതിയിൽ ഉപദ്രവിച്ചു.
ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞപ്പോഴും അതിന് മുമ്പ് തനിക്കു വഴങ്ങിത്തരണമെന്നാണ് അയാൾ എന്നോട് പറഞ്ഞത്. അമ്മ എന്നെ അയാൾക്കൊപ്പം പുറത്തും മറ്റും പോകാൻ നിർബന്ധിച്ചിരുന്നു. പോകാൻ മടിച്ചാൽ അഹങ്കാരമാണെന്ന പേരിൽ ശാരീരിക ഉപദ്രവങ്ങൾ വേറെയും. എന്നെ ഒറ്റയ്ക്കു കിട്ടിയാൽ അശ്ലീല സംഭാഷണങ്ങളാണ് അയാൾ പറയുക. സഹിക്കാൻ വയ്യാതെ വീണ്ടും അമ്മയോട് പറഞ്ഞപ്പോൾ എന്നെ വേശ്യയെന്നാണ് അമ്മ വിളിച്ചത്. എൻ്റെ രണ്ടാനച്ഛൻ ഇത് കേട്ട് മാറി നിന്ന് ചിരിച്ചത് എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് .
അമ്മയുടെ രണ്ടാം വിവാഹത്തോടെ ബന്ധുക്കളെല്ലാം അകന്നിരുന്നു. സ്കൂളിൽ പോലും ഞാൻ ഒറ്റപ്പെട്ടു. ശരീരത്തിൽ അടിയേറ്റ പാടുകളും എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞ സ്വഭാവവും കണ്ടപ്പോഴും ഒരു അധ്യാപികയും മോളെ എന്ത് പറ്റി എന്ന് ചോദിച്ചിട്ടില്ല. ഞാൻ വളരുംതോറും അയാളുടെ ഉപദ്രവവും കൂടി വന്നു. ഒടുവിൽ ഞാൻ ആത്മഹത്യചെയ്യാൻ തീരുമാനിച്ചു. എന്നാൽ അവിടെയും തോറ്റു. ഒരിക്കൽ മദ്യലഹരിയിൽ അയാൾ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ഞാനയാളെ അടിച്ചു. അയാൾ അടി കൊണ്ട് വീണു. ഈ സംഭവത്തോടെ ഞാൻ താമസം ഹോസ്റ്റലിലേക്ക് മാറ്റി. ഇപ്പോൾ പത്തുവർഷം കഴിഞ്ഞു. ഇന്നും എൻ്റെ അമ്മയ്ക്ക് ഞാനാണ് തെറ്റുക്കാരി. പല അനുഭവങ്ങളും കേട്ടപ്പോൾ ഞാൻ ഒറ്റയ്ക്ക് അല്ല എന്ന് മനസ്സിലായി. ഒരു കൗൺസിലിങ്ങിന് പോകാനും മാനസികമായ പിന്തുണ നേടാനും ഇപ്പോൾ ഞാൻ തീരുമാനിച്ചു.'
Part 1 കണ്ണുവേണം കുട്ടികളിൽ; വലവിരിച്ച് അരികിലുണ്ട് പൂമ്പാറ്റക്കുഞ്ഞും മാലാഖക്കുട്ടിയും
Part 2 തീപ്പെട്ടി വലിപ്പത്തില്‍ ഫോണ്‍, അമ്മയെ ഉറക്കാന്‍ ഗുളിക; ആസൂത്രണത്തിന്റെ അതിബുദ്ധി
Part 3 ആദ്യം ഇര, പിന്നെ വേട്ടക്കാരൻ, അഞ്ചു വർഷത്തിനിടെ മൂന്ന് തവണ ജയിൽവാസം
Part 4 ടീച്ചർക്കുള്ള കത്തിൽ അവളെഴുതി: അമ്മ പറഞ്ഞു മിണ്ടണ്ട; അയാൾ ചേച്ചിയെ ഉപേക്ഷിച്ച് പോകും
Part 5 പല്ലടയാളം, മുടിനാരുകൾ... വൈകുംതോറും നശിക്കുന്ന തെളിവുകൾ
Part 6 അന്നയാൾ തന്ന തേൻമിഠായികൾ ഇപ്പോൾ എന്റെ ശവമടക്കായാണ് തോന്നുന്നത്
ഇത് ഒരാളുടെ മാത്രം അനുഭവമല്ല. പിടി മുറുക്കിക്കഴിഞ്ഞുവോ കേരളത്തിൽ ബാലപീഡകർ എന്ന അന്വേഷണം അവസാനഘട്ടത്തിലെത്തിയപ്പോൾ മുന്നിലെത്തിയത് നിരവധി പേരുടെ പ്രതികരണങ്ങളാണ്. വീട്ടകങ്ങളിൽ സ്വന്തം അച്ഛനിൽ നിന്ന് തുടങ്ങി, ട്യൂഷൻ സെന്ററിൽ, ബന്ധുവീടുകളിൽ, ബസിൽ, എന്തിനേറെ സമൂഹമാധ്യമങ്ങളിൽ നിന്ന് വരെ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണങ്ങളുടെ കൈപ്പേറിയ അനുഭവം പങ്കുവച്ചവർ. പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന് പറയുന്ന ലോകത്ത് ആൺകുട്ടിയായതിനാൽ മാത്രം ചെറുപ്പത്തിൽ നേരിടേണ്ടി വന്ന കൊടിയ പീഢനം ഇന്നും പൊള്ളുന്ന ഓർമയായി കൊണ്ട് നടക്കുന്ന അധ്യാപകനും ഇക്കൂട്ടത്തിലുണ്ട്.
ആൺകുട്ടികളും ചൂഷണങ്ങൾക്ക് വിധേയരാകാറുണ്ട്
'ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് എന്റെ ജ്യേഷ്ഠന്റെ സുഹൃത്ത് എന്നെ ലൈംഗികമായി ഉപയോഗിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അതോർക്കുമ്പോൾ എനിക്ക് മനംപുരട്ടലാണ് അനുഭവപ്പെടുന്നത്. പിന്നീടെല്ലാം അയാളെ കാണുമ്പോൾ എനിക്ക് ഭയമാണ്. ഇന്ന് ഈ മധ്യവയസിൽ എത്തിനിൽക്കുമ്പോഴും ആരെങ്കിലും കൂടുതൽ സൗഹൃദം കാണിക്കുമ്പോൾ, എന്റെ മകൾ അവളുടെ ആൺസുഹൃത്തുക്കളോട് ഇടപെടുന്നത് കാണുമ്പോൾ എല്ലാം ഒരാശങ്ക എന്നെ വന്നു മൂടും. ആ മുറിവുകൾ എങ്ങനെ ഉണങ്ങാനാണ്. എന്റെ ചില സുഹൃത്തുക്കൾ ആൺകുട്ടികളോട് മോശമായി ഇടപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരും അവരുടെ ബാല്യകാലത്ത് ഇത്തരം ചൂഷണത്തിന് വിധേയരായവരാണെന്നതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അടുത്ത തലമുറയോടുളള പ്രതികാരം എന്നോണമാണോ ഇവർ ഇത് ആവർത്തിക്കുന്നതെന്ന് അറിയില്ല. നല്ല രീതിയിലുള്ള ലൈംഗിക വിദ്യാഭ്യാസം ഇവിടെ നടപ്പാക്കാത്തിടത്തോളം ഈ കുറ്റകൃത്യത്തെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കാനാവില്ല. ആദ്യം ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടത് മാതാപിതാക്കൾക്കാണ്. ചെറുപ്പത്തിൽ ഇത്തരം ചൂഷണം നേരിട്ട വ്യക്തിക്ക് പിന്നീട് ജീവിതത്തിൽ ഒരാളെ പോലും വിശ്വസിക്കാനാവില്ല. അതോടെ അവരുടെ ജീവിതമാണ് നശിക്കുന്നത്. '
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയോട് ലൈംഗികച്ചുവയുള്ള രീതിയിൽ തെളിവെടുപ്പിനിടെ ചോദ്യം ചോദിച്ചുവെന്ന പരാതിയിൽ ആരോപണ വിധേയനായത് ചൈൽഡ് വെൽഫെയർ കമ്മറ്റി കണ്ണൂർ ജില്ലാ ചെയർമാൻ തന്നെയാണ്. ലൈംഗികാതിക്രമങ്ങളുണ്ടായാൽ നടപടികൾ സ്വീകരിക്കേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുമ്പോൾ അതിക്രമങ്ങൾക്കിരയായവർക്ക് നീതി ലഭിക്കുന്നതെങ്ങനെ? അതുകൊണ്ട് തന്നെയാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ പലപ്പോഴും മൂടിവയ്ക്കപ്പെടുന്നതും.
കുട്ടികൾക്കു നൽകണം ശരിയായ ലൈംഗിക വിദ്യാഭ്യാസം
മാതാപിതാക്കളെക്കാൾ ലൈംഗിക അതിക്രമങ്ങളെ പറ്റി കുട്ടികൾക്ക് മുന്നറിയിപ്പ് നൽകാനും അതിക്രമങ്ങൾക്കിരയായ കുട്ടികളെ കണ്ടെത്താനും കഴിയുന്നത് അധ്യാപകർക്കാണെന്നാണ് മുപ്പത്തേഴ് വർഷത്തെ അധ്യാപന ജീവിതത്തിലൂടെ കടന്നുപോയ എ.എ വിജയന്റെ അഭിപ്രായം. പ്രീപ്രൈമറി ക്ലാസുകൾ മുതൽ തന്നെ വിദഗ്ധരായ ആളുകളെ കൊണ്ട് കുട്ടികൾക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസവും നൽകണമെന്നും അദ്ദേഹം പറയുന്നു.
അംഗീകൃത വേശ്യാലയങ്ങൾ വരണം, പോണോഗ്രാഫി തടയണം
കുഞ്ഞായിരുന്നപ്പോൾ താനും ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞത് കേരളത്തിലെ പേരുകേട്ട ഒരു ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനാണ്. 'ആ അനുഭവത്തോടെ സ്വവർഗരതിയോടും എനിക്ക് വെറുപ്പായി. ഇത്തരത്തിൽ ചെറുപ്പത്തിൽ ചൂഷണം നേരിടേണ്ടി വന്ന ഒരുപാട് വിദ്യാർഥികളുടെ അനുഭവങ്ങൾ ഈ കാലയളവിൽ എന്റെ മുന്നിലെത്തിയിട്ടുണ്ട്. എന്റെ ഒരു വിദ്യാർത്ഥിനിയുടെ അനുഭവം പറയാം. ക്ലാസിൽ ചൂഷണങ്ങളെ കുറിച്ചും മറ്റും ഞാൻ സംസാരിച്ച് കഴിഞ്ഞപ്പോഴാണ് അവൾ ക്ലാസിന് ശേഷം എന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. സ്കൂളിൽ ആരോടും ഒരിക്കൽപോലും ചിരിച്ചു കണ്ടിട്ടില്ലാത്ത ഒരു പെൺകുട്ടിയുടെ അനുഭവം. മുത്തശ്ശിക്കും മുത്തച്ഛനുമൊപ്പമാണ് അവൾ താമസിക്കുന്നത്.
അവളെ ചെറുപ്പത്തിൽ ഉപദ്രവിച്ചത് അവളുടെ കസിനാണ്. എട്ട് വർഷങ്ങൾക്ക് ശേഷവും അവൾ തനിക്കുള്ളതാണെന്ന നിലപാടിലാണ് അയാൾ. ഈ സംഭവം വിവരിക്കുമ്പോഴെല്ലാം അവൾ കരയുകയായിരുന്നു. അവളുടെ അമ്മയോട് ഇക്കാര്യം തുറന്ന് സംസാരിക്കൻ ഉള്ള ധൈര്യം ഞാനവൾക്ക് നൽകി. അങ്ങനെ കുടുംബത്തിൽ ഇത് ചർച്ചയായി. ഉപദ്രവിച്ചവനെ അവർ കയ്യോടെ പിടികൂടി. സ്കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കണമെന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും കുട്ടികളെ ബോധവത്കരിക്കണം. ലൈംഗികത എന്നത് അടിച്ചമർത്തപ്പെട്ട സംഗതിയാണ് നമ്മുടെ രാജ്യത്ത്. ഇവിടെ അംഗീകൃത വേശ്യാലയങ്ങൾ വരണം. പോണോഗ്രാഫി തടയണം. ഇക്കാര്യങ്ങളിലെല്ലാം അടിയന്തിരമായി സർക്കാർ ഇടപെടലുണ്ടാവണം. ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങളോട് ആരും പറഞ്ഞു കൊടുക്കാത്തത് കൊണ്ടാണ് അവർ അതിലെല്ലാം ചെന്ന് പെടുന്നത്.
കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ ഇടങ്ങൾ വേണം
ലൈംഗിക അതിക്രമങ്ങൾക്കിരയായാൽ, അല്ലെങ്കിൽ അത്തരം അപകടങ്ങളെ പറ്റി മുന്നറിയിപ്പു കിട്ടിയാൽ കുട്ടികൾക്ക് അത് തുറന്നു പറയാനുള്ള ഇടം വീട്ടിലും സ്കൂളിലും ഉണ്ടാവണമെന്ന് അഭിപ്രായപ്പെട്ടവർ ഏറെയുണ്ട്. 'കുട്ടികളിൽ വരുന്ന ഭാവ മാറ്റങ്ങൾ എപ്പോഴും ശ്രദ്ധിക്കുക, അവരെ കുറ്റപ്പെടുത്താതെ കാരണങ്ങൾ തിരക്കുക , എല്ലാ വിദ്യാലയങ്ങളിലും കൗൺസിലിംഗ് സംവിധാനങ്ങൾ ഒരുക്കുക...' ഇവയെല്ലാമാണ് പ്രധാനമെന്ന് പറയുന്നത് രണ്ട് കുട്ടികളുടെ അമ്മയായ ജനാ പ്രമോദാണ്.
'ഇത്തരം ഇരപിടിയൻമാർക്കെതിരേ കുട്ടികളെ ബോധവത്ക്കരിക്കാൻ ക്ലാസുകൾ പാഠ്യ പദ്ധതിയുടെ ഭാഗമാകാം, കോർപ്പറേറ്റ് കമ്പനികളിൽ ഹ്യൂമൻ റിസോഴ്സ് പോലെ ഓരോ വിദ്യാലയങ്ങളിലും ഒരു വിഭാഗം കുട്ടികളുടെ മാനസികാരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതാവണം. കുറ്റവാളിക്ക് ശിക്ഷ വാങ്ങി നൽകിയതുകൊണ്ടു മാത്രം കാര്യങ്ങൾ അവസാനിക്കുന്നില്ല. ഓരോ കുട്ടിയും കടന്നുപോകുന്ന മാനസിക പ്രശ്നങ്ങൾ, കുരുന്നു മനസ്സുകളിൽ ഉണ്ടാകുന്ന ആഴമേറിയ മുറിവുകൾ ഇവയെല്ലാം അവരുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കാതെ നോക്കാൻ ഓരോ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഉത്തരവാദിത്തം ഉണ്ട്. ഓരോ കുട്ടിക്കും തന്റെ വീടും വിദ്യാലയവും ആണ് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങൾ, എന്നാൽ ഇന്നത്തെ അവസ്ഥ മാറിയിരിക്കുന്നു. എല്ലാ കുട്ടികളുടെ കയ്യിൽ മൊബൈൽ ഉള്ള കാലഘട്ടമാണ് ഇത്. അതിലെ അപകടങ്ങൾ വേറെയുണ്ട്. എന്നാൽ ഒരു നമ്പർ ഡയൽ ചെയ്താൽ അവർക്കു തുറന്നു സംസാരിക്കാൻ പറ്റുന്ന, അവർക്ക് സഹായം ലഭിക്കുന്ന ഒരു സംവിധാനമോ ആപ്പോ ഉണ്ടായാൽ നല്ലതാണ്. ഇപ്പോഴുള്ളവയെല്ലാം മുതിർന്നവർക്കുമാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന സംവിധാനങ്ങളാണ്.
തുറന്നു പറയാൻ സംവിധാനങ്ങളുണ്ടായാലും അവർ ചതിക്കുഴികളിൽ അകപ്പെടുമോ എന്ന് ഭയപ്പെടുന്ന മാതാപിതാക്കളുടെ എണ്ണവും കൂടുന്നുണ്ടെന്നാണ് പലരും മനസ്സുതുറന്നപ്പോൾ അറിയാൻ കഴിഞ്ഞത്. ലോക്ഡൗൺകാലത്ത് സ്കൂളുകൾ ഇല്ലാതിരുന്നത് കുട്ടികൾക്ക് തുറന്നു പറയാനുള്ള ഒരു വലിയ ഇടം നഷ്ടമാക്കിയെന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയുമെല്ലാം അഭിപ്രായം.
എന്നാൽ ബാല്യത്തിലുണ്ടാകുന്ന ഇത്തരം രതിവൈകൃതങ്ങളെ നിഷ്കളങ്കമായ ആയ സ്നേഹം പങ്കു വെപ്പായി മാത്രം കരുതുന്ന, വളരുമ്പോൾ മധുരിക്കുന്ന ഓർമകളായി മനസ്സിൽ സൂക്ഷിക്കുന്നവരാണ് അധികവുമെന്ന് പറഞ്ഞ് പീഡോഫീലിയയെ ന്യായീകരിക്കുന്ന പ്രതികരണങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
കണക്കുകൾ ഏകോപിപ്പിക്കുക, സൂക്ഷിക്കുക, പൊതുജനത്തിന് ലഭ്യമാക്കുക
കുട്ടികളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനുമായി സർക്കാർ, സർക്കാരിതര സംഘടനകൾ ധാരാളമായി പ്രവർത്തിക്കുന്ന സംസ്ഥാനമാണ് കേരളം. പല വകുപ്പുകളുമായും ബന്ധപ്പെട്ടപ്പോൾ പോക്‌സോകേസുകൾ, പീഡോഫീലിയ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകളോ പഠനങ്ങളോ ലഭ്യമല്ലായിരുന്നു. ഓരോരുത്തരുടെയും കൈയിൽ വ്യത്യസ്തമായ കണക്കുകൾ. ഒപ്പം നയപരമായ കാരണങ്ങൾ, സുരക്ഷാകാരണങ്ങൾ, ചർച്ച ചെയ്യേണ്ടത് തുടങ്ങി പല മുടന്തൻ കാരണങ്ങളും അവർ മുന്നിലേക്ക് നിരത്തുകയാണുണ്ടായത്. സൈബർ കേസുകളുടെ കണക്കുകൾക്കായി സൈബർ പോലീസിനെ സമീപിച്ചപ്പോൾ ഇതൊന്നും തങ്ങളല്ല അന്വേഷിക്കുന്നതെന്നും പോലീസ് സ്റ്റേഷനെ സമീപിക്കൂ എന്ന നിലപാടിലായിരുന്നു പലരും. പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ അത് ഞങ്ങളുടെ അന്വേഷണ പരിധിയിൽ അല്ലെന്ന് പറഞ്ഞ് അവരും കൈമലർത്തി.
കുട്ടികൾക്കെതിരായ അതിക്രമത്തിൽ സർക്കാരിനും മാതാപിതാക്കൾക്കും ഒരേപോലെ ഉത്തരവാദിത്തം- ഷൈലജ ടീച്ചർ
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമകേസുകളിൽ കുടുംബാംഗങ്ങൾ തന്നെയാണ് കൂടുതലും പ്രതികളായി വരുന്നത്. ഇതിനെതിരേ വലിയ നടപടികൾ സ്വീകരിക്കും. മാതാപിതാക്കൾക്കുള്ള ബോധവത്ക്കരണ ക്ലാസുകളാണ് അതിലൊന്ന്. പോക്സോ കേസുകളിൽ വളരെ വേഗം തീർപ്പ് കൽപിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടെ സംസ്ഥാനത്ത് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ കൂടുതൽ പോക്സോ കോടതി ആരംഭിക്കുന്നുണ്ട്. 28 കോടതികളാണ് അനുവദിച്ചിട്ടുണ്ട്. അതിൽ പതിനാറെണ്ണം പ്രവർത്തിച്ചു തുടങ്ങി. സ്‌കൂൾ കൗൺസിലർമാർക്ക് കൂടുതൽ പരിശീലനം നൽകി കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനുള്ള നടപടികളും സ്വീകരിക്കും.
സൈബറിടങ്ങളിലും സർക്കാരിന്റെ സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളുടെ പ്രധാനകാരണം ചെറിയ കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതാണ്. അത് തടയാനുള്ള പരിശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കുറച്ച് പേർ അറസ്റ്റിലായി. കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന എന്തും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കണ്ടാൽ ഉടൻ തന്നെ പോലീസിന്റെ ശ്രദ്ധയിൽ പെടുത്തണം. മാധ്യമങ്ങളുടെ സഹകരണവും ഇതിനായി വേണം. സിനിമകളിലും ഷോർട്ട് ഫിലിമുകളിലും കുട്ടികളെ മോശമായോ ക്രൂരന്മാരായോ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അതും വലിയ കുറ്റമാണ്.
(അവസാനിച്ചു)
Content Highlights: Investigation on Pedophilia and crime against children readers responses