തിരുവനന്തപുരം: സ്വന്തമായി ഒരു ഫോട്ടോ പോലുമില്ലാത്തവന്‍. ദാരിദ്ര്യത്തിന്റെ കാഠിന്യത്തില്‍ കുഞ്ഞുനാളിലേ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവന്‍. കുരുന്നുപ്രായത്തിലേ അലഞ്ഞുതിരിഞ്ഞും കൂലിപ്പണി ചെയ്തും ജീവിതത്തെ നേരിട്ടവന്‍, വോട്ടര്‍പ്പട്ടികയില്‍ ഇടമില്ലാത്തവന്‍. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഉരുട്ടിക്കൊലയ്ക്കിരയായ ഉദയകുമാറിനെക്കുറിച്ച് അമ്മ പ്രഭാവതിയമ്മ നല്‍കുന്ന ചിത്രമിതാണ്. ഇങ്ങനെ സമൂഹത്തില്‍ ജീവിക്കുന്ന ആയിരങ്ങളിലൊരാള്‍...
ഒന്നരവയസ്സുമുതല്‍ അമ്മയുടെ സംരക്ഷണയിലായിരുന്നു ഉദയകുമാര്‍. കൂലിപ്പണിചെയ്തും വീട്ടുവേലചെയ്തുമാണ് ഇരുവരും മുന്നോട്ടുനീങ്ങിയത്. പിന്നീട് ആക്രിസാധനങ്ങള്‍ പെറുക്കലും കൂലിപ്പണിയുമായി ഉദയകുമാറിന്റെ വരുമാനമാര്‍ഗം.
ഉദയകുമാറിന്റെ മരണവാര്‍ത്തയറിഞ്ഞ് മാധ്യമങ്ങള്‍ അയാളുടെ ഫോട്ടോതേടി വീട്ടിലെത്തി. ആര്‍ക്കുമത് ലഭിച്ചില്ല. കിട്ടിയതാകട്ടെ മൃതദേഹത്തിന്റെ ചിത്രം. മകന്റെ കുഞ്ഞുന്നാളിലെ ചിത്രം പോലുമില്ലെന്നാണ് പ്രഭാവതിയമ്മയും സഹോദരന്‍ മോഹനനും പറയുന്നത്.
അവന് താന്‍ മാത്രമായിരുന്നു ആശ്രയമെന്ന് അമ്മ പ്രഭാവതിയമ്മ ഓര്‍ക്കുന്നു. ''അച്ഛനില്ലാതെയാണ് അവന്‍ വളര്‍ന്നത്. എല്ലാവരും ഉപേക്ഷിച്ച ഞങ്ങള്‍ക്ക് ഞങ്ങള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് പഠിക്കാന്‍ കഴിഞ്ഞില്ല. ആക്രിസാധനങ്ങള്‍ പെറുക്കുന്ന ജോലി അവന്‍ ചെയ്തുതുടങ്ങിയത് ഗതികേടുകൊണ്ടാണ്. ഈ ജോലി ചെയ്തുതുടങ്ങിയശേഷം രാത്രികളില്‍ അവന്‍ വീട്ടിലെത്തുമ്പോള്‍ കൈകള്‍ മുറിഞ്ഞിരിക്കുന്നത് കാണാം. ഇരുമ്പുകഷണങ്ങളും മറ്റും പെറുക്കിയെടുക്കുന്നതിലൂടെയുണ്ടാകുന്ന മുറിവില്‍നിന്ന് ചോര കിനിഞ്ഞിറങ്ങിയിരുന്നു'' -കണ്ണീരോടെ പ്രഭാവതിയമ്മ ഓര്‍ക്കുന്നു.
ആരോരുമില്ലാത്തതിനാലാകും കുഞ്ഞുന്നാളിലേ അവന്‍ അലഞ്ഞുതിരിഞ്ഞുനടന്നു. അമ്മ ജോലിക്കുപോകുമ്പോള്‍ സംരക്ഷണത്തിന് ആരുമില്ലാത്ത അവസ്ഥ. വളര്‍ന്നപ്പോഴും അവന് കൂട്ടുകാര്‍ കുറവായിരുന്നു. സമാനതകളില്ലാത്ത ഈ കൊലപാതകത്തിലേക്ക് നയിച്ചത് മോഷണക്കുറ്റവുമായി ബന്ധപ്പെട്ട പോലീസിന്റെ സംശയമാണ്. ഇതിന് പ്രഭാവതിയമ്മയുടെ മറുപടി ഇതാണ്: ''അവന്റെ കൈയിലുണ്ടായിരുന്ന കാശ് മോഷണമുതലല്ല. ഞാന്‍ കൊടുത്തതും അവന്റെ കൈയിലുണ്ടായിരുന്നതുമായ കാശാണ്. എനിക്കും അവനും ഓണത്തിന് വസ്ത്രങ്ങള്‍ വാങ്ങാനുള്ള കാശായിരുന്നു അത്''.
Content highlights: Crime news, Police,Thiruvananthapuram, Udayakumar,Custodial death