-
ജനീവ: കൊറോണവൈറസ് മഹാമാരിയുടെ ഏറ്റവും രൂക്ഷമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യസംഘടന.
'ഏറ്റവും തീവ്രമായ ഘട്ടം വരാനിരിക്കുകയാണെന്ന കാര്യം പറയുന്നതിൽ അതിയായ വിഷമമുണ്ട്. പക്ഷെ നിലവിലെ സാഹചര്യവുമനുസരിച്ച് സ്ഥിതി കൂടുതൽ മോശമാകാൻ സാധ്യതയുണ്ട്. അപകടകാരിയായ ഈ വൈറസിനെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാണ്'. ലോകാരോഗ്യസംഘടനയുടെ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ് പറഞ്ഞു.
ചില രാജ്യങ്ങളിൽ സമ്പദ്ഘടനയും സമൂഹവും തുറന്ന് പ്രവർത്തിക്കാനാരംഭിച്ചതോടെ കൊറോണവൈറസ് കേസുകൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ടെദ്രോസ് അദനോം സൂചിപ്പിച്ചു. ഒട്ടേറെ ആളുകൾക്ക് രോഗം വരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറസിനെ നേരിടുന്നതിൽ ചില രാജ്യങ്ങൾ പുരോഗതി പ്രകടിപ്പിച്ചെങ്കിലും ആഗോളതലത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുകയാണെന്ന് ടെദ്രോസ് അദനോം മുന്നറിയിപ്പ് നൽകി.