യോഗി ആദിത്യനാഥ് | Photo: ANI
ലക്നൗ: ഹാഥ്റസ് സംഭവത്തിൽ പ്രതിഷേധം നയിക്കുന്ന പ്രതിപക്ഷ പാർട്ടികളെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷം സംസ്ഥാന സർക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.
മരിച്ചയാളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഹാഥ്റസിൽ കൂട്ടബലാത്സംഗത്തിന് ഇരായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കൾ സന്ദർശനം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ജാതിയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരിൽ സമൂഹത്തെ വിഭജിക്കുന്നവർ അതിപ്പോഴും തുടരുകയാണ്. അവർക്ക് വികസനങ്ങളെ കാണാൻ കഴിയില്ല. അതുകൊണ്ട് അവർ പുതിയ ഗൂഢാലോചനകളുമായി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.എൻ.ഐ വാർത്ത ഏജൻസിയോടായിരുന്നു യോഗിയുടെ പ്രതികരണം.
സെപ്റ്റംബർ 14നായിരുന്നു ഹാഥ്റസിൽ നാല് പേർ ചേർന്ന് ദളിത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഡൽഹിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 29ന് യുവതി മരിച്ചു. കുടുംബത്തിന്റെ അനുമതി ഇല്ലാതെ പോലീസ് ബലംപ്രയോഗിച്ച് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യു.പി സർക്കാരിനെതിരേയും പോലീസിനെതിരേയും വലിയ വിമർശനം ഉയർന്നിരുന്നു.
content highlights:Hathras gang-rape case: Opposition hatching conspiracies, says Yogi Adityanath