പുണെ: ഏകീകൃത സിവിൽനിയമം നടപ്പായാൽ ശബരിമലയിലെ ആരാധനാരീതിയുടെ അവസ്ഥയെന്താകുമെന്ന് ആൾ ഇന്ത്യ മജലീസ് ഇ- ഇത്തിഹാദുൾ മുസ്‌ലിമിൻ പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി ചോദിച്ചു. മതനിരപേക്ഷതയെ ക്കുറിച്ച് പുണെയിൽ നടന്ന ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ വൈവിധ്യതയാണ് ഇവിടെ ആഘോഷിക്കപ്പെടേണ്ടത്. ഒരേ ഈശ്വരനെത്തന്നെ വ്യത്യസ്തരീതിൽ ആരാധിക്കുന്ന ക്ഷേത്ര സങ്കല്പങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അത്തരം സാഹചര്യത്തിൽ പൊതുസിവിൽ നിയമം നടപ്പാക്കുമ്പോൾ ശബരിമലയുടെ കാര്യം എന്താകും. ഹിന്ദു വോട്ട് ബാങ്കിന് പിന്നാലെയാണ് ബി.ജെ.പി.യും. കോൺഗ്രസും. ആരാണ് യഥാർഥ ഹിന്ദുസ്നേഹി എന്ന് തെളിയിക്കാൻ മോദിയും രാഹുൽ ഗാന്ധിയും മത്സരിക്കുകയാണ്. സമത്വത്തിനും സാമൂഹിക നീതിക്കും മതനിരപേക്ഷതക്കും വേണ്ടി ഉറച്ച് നിൽക്കേണ്ട രാജ്യത്തെ രണ്ട് പ്രധാന ദേശീയ പാർട്ടികൾ അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ഇപ്പോഴത്തെ അവസ്ഥ ദൗർഭാഗ്യകരമാണ്. കോൺഗ്രസ് തുടങ്ങിവച്ച ദൂഷ്യങ്ങൾ തന്നെയാണ് ബി.ജെ.പി. യും പിന്നീട് തുടർന്നത്. രാജ്യത്തിന്റെ ഭരണകാര്യത്തിൽ ഇരു പാർട്ടികളും ഒരുപോലെ പരാജയപ്പെട്ടു.
ഇന്ത്യൻ ഭരണഘടന പ്രകാരമുള്ള മതനിരപേക്ഷതയാണ് ഇവിടെ നിലനിർത്തേണ്ടത്. ഏകീകൃത സിവിൽ നിയമം ഭരണഘടനക്കനുസൃതമായ രീതിയിൽ നടപ്പാക്കാൻ സാധ്യമല്ല. മുത്തലാഖ് സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരെന്ന് പറയുന്നവർ എങ്ങിനെയാണ് ശബരിമലയിൽ ആചാരങ്ങൾക്കാണ് മുൻതൂക്കമെന്ന് അവകാശപ്പെടുന്നത് എന്നും അദ്ദേഹം ചോദിച്ചു.