ന്യൂഡൽഹി: ഇന്ത്യയെ ഹിന്ദുരാജ്യമാക്കി മാറ്റാൻ ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.യെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ തടസ്സം നിൽക്കുന്നവരെ ഇല്ലാതാക്കുന്നതാണ് ഫാസിസ്റ്റ് ശക്തികളുടെ ശൈലിയെന്നും യെച്ചൂരി പറഞ്ഞു. കേരള മുസ്‌ലിം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സി.എച്ച്. മുഹമ്മദ്‌കോയ അനുസ്മരണപ്രഭാഷണത്തിൽ ’വൈവിധ്യം രാജ്യത്തെ നിർവചിക്കുന്നു; ഇന്ത്യ ബഹുസ്വരമാണ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിഭാഗത്തെ പിന്തുണയ്ക്കുന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ രീതി. എന്നാൽ, ബഹുസ്വരതയിൽ രൂപപ്പെട്ടതാണ് ഇന്ത്യ. എല്ലാവരെയും ഒപ്പംനിർത്തിയാണ് രാജ്യം രൂപപ്പെട്ടത്. ഹിന്ദുരാജ്യത്തിനുവേണ്ടി വാദിച്ചവർ ഇക്കാര്യത്തെ എതിർത്തു. ചില വ്യക്തികളെ മാറ്റിനിർത്തിക്കൊണ്ട് ഭൂരിഭാഗത്തിന്റെ ഇടമായി മാറാനുള്ള ശ്രമം ഏറെക്കാലമായി നടക്കുന്നു. മതനിരപേക്ഷ രാജ്യത്തെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റാൻ ബി.ജെ.പി. ശ്രമിക്കുന്നു. കശ്മീർ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തുന്ന നടപടികൾ ഇതിന്റെ ഭാഗമാണെന്നും യെച്ചൂരി പറഞ്ഞു.
കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത്, ബെംഗളൂരു എം.എൽ.എ. എൻ.എ. ഹാരിസ്, മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഒമർ, ഹാരിസ് ബീരാൻ എന്നിവർ സംസാരിച്ചു. മാധ്യമപ്രവർത്തകൻ ജോമി തോമസ് അനുസ്മരണപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
content highlights: sitaram yechury criticises bjp
Share this Article
Related Topics