ജെ.എന്‍.യു. സംഭവം: പ്രതിഷേധത്തില്‍ സര്‍വകലാശാല


2 min read
Read later
Print
Share

ഫിബ്രവരി ഒമ്പതിനാണ് ജെ.എന്‍.യു.വില്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനിലെ(ഡി.എസ്.യു.) ചില വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍, പാര്‍ലമെന്റ് ആക്രമണത്തില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ശ്രമം നടന്നത്

ന്യൂഡല്‍ഹി: ജെ.എന്‍.യു.വിലെ അഫ്‌സല്‍ ഗുരു അനുസ്മരണച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ സര്‍വകലാശാലാ കാമ്പസുകളെ ഭീതിയിലാഴ്ത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ പോലീസ് വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി രോഹിത് വേമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി.ക്കും എന്‍.ഡി.എ. സര്‍ക്കാറിനും വീണുകിട്ടിയ അവസരമാണ് ജെ.എന്‍.യു. സംഭവം. ഇടതുവിദ്യാര്‍ഥിസംഘടനകളെ ഒതുക്കാനുള്ള എ.ബി.വി.പി.യുടെ ശ്രമങ്ങള്‍ക്കും ഇത് സഹായമായി.

ഫിബ്രവരി ഒമ്പതിനാണ് ജെ.എന്‍.യു.വില്‍ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയനിലെ(ഡി.എസ്.യു.) ചില വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍, പാര്‍ലമെന്റ് ആക്രമണത്തില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ശ്രമം നടന്നത്. ഇതിനായി സര്‍വകലാശാലാധികൃതര്‍ അനുമതിയും നല്‍കിയിരുന്നു. തീവ്ര ഇടതുപക്ഷസ്വഭാവമുള്ള സംഘടനയാണ് ഡി.എസ്.യു. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ലെങ്കിലും ഇവര്‍ കാമ്പസില്‍ ഇടയ്ക്കിടെ സാംസ്‌കാരികപരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

എന്നാല്‍ 'കണ്‍ട്രി വിത്തൗട്ട് എ പോസ്റ്റ് ഓഫീസ്' എന്നുപേരിട്ട അനുസ്മരണപരിപാടി ദേശവിരുദ്ധമാണെന്ന് എ.ബി.വി.പി. പരാതിനല്‍കി. തുടര്‍ന്ന് പരിപാടി തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഇതിന്റെ അനുമതി സര്‍വകലാശാല റദ്ദാക്കി. എന്നിട്ടും പരിപാടി നടത്തിയപ്പോള്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ ചെന്ന് വൈദ്യുതി വിച്ഛേദിക്കുകയും തടയുകയും ചെയ്തു. ഇതാണ് അക്രമത്തിലേക്കു നീങ്ങിയത്. തൂക്കിലേറ്റിയതിനുശേഷം അഫ്‌സല്‍ ഗുരുവിന്റെ കുടുംബം എങ്ങനെ ജീവിക്കുന്നു, അവരുടെ ഇപ്പോഴത്തെ അവസ്ഥയെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നു.

എന്നാല്‍, സംഘര്‍ഷമുണ്ടായതോടെ മറ്റുസംഘടനകളും സ്ഥലത്തെത്തി. എ.ബി.വി.പി.യുടെ നീക്കത്തിനെതിരെ എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഐസ, ഡി.എസ്.എഫ്. തുടങ്ങിയവയുടെ പ്രവര്‍ത്തകരും പ്രതിഷേധപ്രകടനം നടത്തി. ഇതിനിടെയാണ് പാകിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതെന്നു പറയുന്നു. എന്നാല്‍, ഇത് എ.ബി.വി.പി.ക്കാരാണു വിളിച്ചതെന്ന രീതിയില്‍ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധപ്രകടനം നയിച്ചവരുടെ മുന്‍നിരയില്‍ ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറും ഉണ്ടായിരുന്നു. എന്നാല്‍, ഇവരിലാരും രാജ്യവിരുദ്ധമുദ്രാവാക്യങ്ങള്‍ വിളിച്ചില്ലെന്ന് എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗവും ജെ.എന്‍.യു. വിദ്യാര്‍ഥിയുമായ നിതീഷ് നാരായണന്‍ പറഞ്ഞു.

ചടങ്ങു നടത്തിയവരോട് ഒരുതരത്തിലും അനുഭാവം പുലര്‍ത്തുന്നില്ല. എന്നാല്‍, അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ കായികമായി നേരിടുന്ന എ.ബി.വി.പി.യുടെ നീക്കം അനുവദിക്കാനാവില്ലെന്നും നിതീഷ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഐസ, എ.ഐ.എസ്.എഫ്., ഡി.എസ്.എഫ്. സംഘടനകളുടെ പ്രവര്‍ത്തകരുടെ പേരുമുണ്ട്. ഇവര്‍ എ.ബി.വി.പി.യുടെ നീക്കത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുകമാത്രമാണു ചെയ്തിട്ടുള്ളത്. ഐസ നേതാവും ജെ.എന്‍.യു. വിദ്യാര്‍ഥി യൂണിയന്‍ നേതാവുമായ രമാ നാഗ, ഡി.എസ്.യു. നേതാക്കളായ അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് കുമാര്‍, അനന്ത് പ്രകാശ് നാരായണ്‍, ഐശ്വര്യ അധികാരി, ശ്വേത രാജ് എന്നിവരും എഫ്.ഐ.ആറിലുള്‍പ്പെട്ടിട്ടുണ്ട്.


അറസ്റ്റിലായ കനയ്യ കുമാറിന്റെ റിമാന്‍ഡ് കാലാവധി ഞായറാഴ്ച തീര്‍ന്നെങ്കിലും അദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടിട്ടില്ല. പ്രതിഷേധപ്രകടനത്തിനിടെ ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ എ.ബി.വി.പി. പ്രവര്‍ത്തകര്‍ക്കെതിരെ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.സംഭവത്തിനുശേഷം കോളേജിന്റെ ഈസ്റ്റ് ഗേറ്റിലും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മഫ്ടിയില്‍ പോലീസ് എത്താമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ പലരും ഭീതിയിലാണ്.

കഴിഞ്ഞദിവസം ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് ഏഴ് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്ത് അഞ്ചുമണിക്കൂറോളം സ്റ്റേഷനില്‍ വെച്ചിരുന്നു. പിന്നീടാണ് ഇവരെ വിട്ടയച്ചത്. താടിയുണ്ടായിരുന്നതിനാലാണ് തങ്ങളെ പിടിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എസ്.എഫ്.ഐ.യുടെ കൊടി ബാഗില്‍ വെച്ചതിനാണ് ഒരാളെ അറസ്റ്റുചെയ്തത്. ജെ.എന്‍.യു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുവിദ്യാര്‍ഥിസംഘടനകളെ ഒന്നാകെ ഭീതിയിലാഴ്ത്താനാണ് പോലീസിന്റെയും സര്‍ക്കാറിന്റെയും ശ്രമം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ഉഗ്രസ്‌ഫോടനം, തീ; കൂനൂർ കണ്ണീരണിഞ്ഞു

Dec 9, 2021


‘മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്‌സ്’ പരിപാടിക്ക് രാഷ്ട്രപതിയെ ക്ഷണിച്ചു

1 min

‘മീറ്റ് ദ ഗ്രേറ്റ് അച്ചീവേഴ്‌സ്’ പരിപാടിക്ക് രാഷ്ട്രപതിയെ ക്ഷണിച്ചു

Dec 4, 2021


mathrubhumi

1 min

വിളനാശവും മറ്റുമാണ് കർഷക ആത്മഹത്യക്കുള്ള കാരണമെന്ന് കേന്ദ്രം

Dec 1, 2021