-
ന്യൂഡല്‍ഹി: ‘കെജ്‌രിവാൾ’, ‘കെജ്‌രിവാൾ’ എന്ന ആർപ്പുവിളിയായിരുന്നു ഞായറാഴ്ച രാംലീലാ മൈതാനിയിൽ എങ്ങുംമുഴങ്ങിയത്. ‘ഡൽഹിയുടെ മകൻ’ എന്നുവിശേഷിക്കപ്പെടുന്ന തങ്ങളുടെ പ്രിയനേതാവ് മൂന്നാംതവണയും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്നത് കാണാൻ രാജ്യതലസ്ഥാനത്തെ ജനസമുദ്രമാണ് രാംലീലയിലേക്ക് ഒഴുകിയെത്തിയത്. ഞായറാഴ്ചയുടെ ആലസ്യവും തണുപ്പും വകവെക്കാതെ പതിനായിരക്കണക്കിനുപേരെത്തി. സത്യപ്രതിജ്ഞ ഉച്ചയ്ക്ക് ആയിരുന്നെങ്കിലും രാവിലെ മുതൽതന്നെ മൈതാനത്തേക്ക് ജനങ്ങളെത്താൻ തുടങ്ങിയിരുന്നു. നഗരത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ളവരും പുറത്തുനിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. എ.എ.പി. തൊപ്പിയും ഷാളും പാർട്ടിപതാകയും ദേശീയപതാകയുമായാണ് പ്രവർത്തകരെത്തിയത്. കുട്ടികൾമുതൽ മുതിർന്നവർവരെ സത്യപ്രതിജ്ഞ കാണാനെത്തി. കെജ്‌രിവാളിന്റെ വേഷമണിഞ്ഞ കുഞ്ഞു കെജ്‌രിവാൾമാരും കൗതുകമുണർത്തി.
സർക്കാരിന്റെ നേട്ടങ്ങൾ അണിനിരന്നു
ഭാരതാംബയുടെ ഓരോകുട്ടിക്കും ശരിയായവിദ്യാഭ്യാസവും ആരോഗ്യപരിചരണവും ലഭിക്കുമ്പോഴേ ത്രിവർണപതാക ആകാശത്ത് ശാന്തമായി പാറൂവെന്ന ബോർഡുകൾ മൈതാനത്തിന് നാലുവശവും നിറഞ്ഞിരുന്നു. ആരോഗ്യ-വിദ്യാഭ്യാസമേഖലയിൽ കെജ്‌രിവാൾ സർക്കാർ കൈവരിച്ചനേട്ടങ്ങൾ ഓർമിച്ചുകൊണ്ടായിരുന്നു ഈ ബോർഡുകൾ. അതേസമയം, കെജ്‌രിവാൾ സർക്കാരിന്റെ മുമ്പത്തെ രണ്ട് സത്യപ്രതിജ്ഞാ ചടങ്ങുകളിൽനിന്ന് വ്യത്യസ്തമായി നൂറുകണക്കിന് ദേശീയപതാകകളാണ് മൈതാനത്ത് ഉയർന്നുപാറിയത്. എ.എ.പി. യുടെ പതാകകളേക്കാൾ ത്രിവർണ പതാകകളായിരുന്നു മൈതാനത്ത് കൂടുതലും. ചടങ്ങ് ആരംഭിക്കുന്നതുമുമ്പ് ദേശഭക്തി ഗാനങ്ങൾ മുഴങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ കെജ്‌രിവാളിനെ ഭീകരവാദിയെന്ന് വിളിച്ച എതിരാളികൾക്കുള്ള മറുപടി ! കെജ്‌രിവാൾ വേദിയിലേക്ക് എത്തിയപ്പോൾ തന്നെ വൻഹർഷാരവം മുഴങ്ങി. മൈതാനത്തിന്റെ വിവിധയിടങ്ങളിൽ സജ്ജീകരിച്ചിരുന്ന കൂറ്റൻ എൽ.സി.ഡി. സ്‌ക്രീനുകളിൽ കെജ്‌രിവാളിന്റെ വിവിധ ഭാവങ്ങളിലേക്ക് ഉറ്റുനോക്കുകയായിരുന്നു ജനം. സ്‌ക്രീനിൽ കെജ്‌രിവാൾ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം സെൽഫി എടുക്കാനും ആളുകളുടെ തിരക്കായിരുന്നു. ഓരോ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ഏറെ ആവേശത്തോടെയാണ് ജനക്കൂട്ടം വീക്ഷിച്ചത്. ഓരോരുത്തരും സത്യവാചകം ചൊല്ലാനെത്തുമ്പോൾ കൈയടി മുഴങ്ങി. കെജ്‌രിവാൾ കഴിഞ്ഞാൽ ഏറ്റവുമധികം കൈയടി ലഭിച്ചത് ഇമ്രാൻ ഹുസൈനായിരുന്നു.
ദേശീയനേതാവായി കാണാൻ മോഹം
സത്യപ്രതിജ്ഞയുടെ നടപടിക്രമങ്ങൾക്കുശേഷം ‘മേരെ പ്യാരേ ദില്ലിവാസിയോം’ എന്നു ഡപറഞ്ഞായിരുന്നു കെജ്‌രിവാൾ തന്റെ അഭിസംബോധന ആരംഭിച്ചത്. ഇതോടെ രാംലീലയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ജനസമുദ്രം ഇളകിമറിയുന്ന കാഴ്ചയായിരുന്നു കാണാൻ സാധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിയായ ‘മേരെ പ്യാരേ ദേശ്‌വാസിയോം’ എന്നത് കടമെടുത്തായിരുന്നു കെജ്‌രിവാളിന്റെ പ്രയോഗം. മൂന്നാംതവണയും ഡൽഹി മുഖ്യമന്ത്രിയായ കെജ്‌രിവാളിനെ ഇനി ദേശീയരാഷ്ട്രീയത്തിൽ കാണാനാണ് അനുഭാവികൾ ആഗ്രഹിക്കുന്നത്. ‘ഇനി കെജ്‌രിവാളിനെ ദേശീയ നേതാവായി കാണാനാണ് ജനത്തിന്റെ ആഗ്രഹം. അതിനാൽ, ദേശീയ രാഷ്ട്രീയത്തിലേക്ക് പോവാനുള്ള സമയമാണിത്- എ.എ.പി. അനുഭാവിയായ ഇർഷാൻ ഖാന്റെ വാക്കുകൾ. എ.എ.പി. കൊണ്ടുവന്ന മികച്ച ഭരണമാതൃക രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കണമെന്ന് പാർട്ടി അനുഭാവിയായ രാജേഷ് ശർമ അഭിപ്രായപ്പെട്ടു.