ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ.എ.പി. സർക്കാർ കഴിഞ്ഞ അഞ്ച് വർഷമായി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആരോപിച്ചു. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടി അധികാരത്തിലെത്തും. അതോടെ ദേശീയ തലസ്ഥാനനഗരം വികസനക്കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്നും അമിത്ഷാ ട്വീറ്റ് ചെയ്തു. എ.എ.പി. സർക്കാർ ജനങ്ങൾക്ക് നൽകിയത് വാഗ്ദാനങ്ങൾ മാത്രമാണ്. കഴിഞ്ഞ മൂന്നുമാസമായി വാഗ്ദാനങ്ങളുടെ പരസ്യത്തിനായി പൊതുഖജനാവിൽനിന്നുള്ള പണം പാഴാക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷമായി വാഗ്ദാനങ്ങൾമാത്രം നൽകി ജനങ്ങളെ കബളിപ്പിക്കുന്ന സർക്കാരിനെ ജനാധിപത്യത്തിന്റെ തിരഞ്ഞെടുപ്പ് ഉത്സവത്തിൽ ജനങ്ങൾ പുറത്താക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അമിത്ഷാ പറഞ്ഞു. എ.എ.പി. വാഗ്ദാനം ചെയ്ത സൗജന്യ വൈ-ഫൈ, തെരുവുകളിൽ 15 ലക്ഷം സി.സി.ടി.വി. ക്യാമറകൾ, പുതിയ കോളേജുകൾ, ആശുപത്രികൾ എന്നിവ വെറും വാഗ്ദാനങ്ങളായി തുടരുകയാണ്. വരുന്ന തിരഞ്ഞെടുപ്പ് ഡൽഹിയുടെ വികസനത്തിനുള്ള അടിത്തറയിടുമെന്നും അമിത്ഷാ പറഞ്ഞു.
Content Highlights: AAP govt deceiving people, says Amit Shah