ചെന്നൈ : അഞ്ച് വർഷത്തിനിെട തമിഴകം സാക്ഷ്യംവഹിച്ച രണ്ടാമത്തെ ആകാശദുരന്തമാണ് കൂനൂരിലേത്. ഇതിനുമുമ്പ് 2016 ജൂലായ് 22-ന് താംബരം വ്യോമതാവളത്തിൽനിന്ന് പോർട്ട് ബ്ലെയറിലേക്കു പുറപ്പെട്ട വ്യോമസേനയുടെ എ.എൻ-32 വിമാനം കാണാതാകുകയായിരുന്നു. 15 സൈനികർ അടക്കം 29 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് മലയാളി സൈനികരുമുണ്ടായിരുന്നു.
രാവിലെ 8.30-ന് താംബരത്തുനിന്ന് പറന്നുയർന്ന വിമാനം 11.45-ന് പോർട്ട് ബ്ലെയറിൽ ഇറങ്ങേണ്ടിയിരുന്നതാണ്. 9.12 വരെ റഡാർ പരിധിയിലുണ്ടായിരുന്നു. പിന്നീട് ആശയവിനിമയം നഷ്ടമായി. രണ്ട് മാസത്തോളം നീണ്ട തിരച്ചിൽ സെപ്റ്റംബർ 15-ന് അവസാനിപ്പിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്ന നിഗമനത്തിലായിരുന്നു ഇത്. ബംഗാൾ ഉൾക്കടലിൽ തകർന്നു വീണതായിരിക്കാമെന്നാണ് കരുതുന്നത്.
എന്നാൽ, പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാനാകുന്ന വിമാനമായ എ.എൻ.-32 അപകടത്തിൽപ്പെട്ടതിന്റെ കാരണം ഇപ്പോഴും അജ്ഞാതം. എ.എൻ.-32 ഇന്ദിരാഗാന്ധിയുടെ കാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സഹകരണത്തിൽ നിർമിച്ചതായിരുന്നുവെങ്കിൽ കൂനൂരിൽ അപകടത്തിൽപ്പെട്ട എം.ഐ.-17 വി.15 ഹെലികോപ്റ്റർ റഷ്യൻ നിർമിതമാണ്. രണ്ട് അപകടങ്ങൾ-ഒന്ന് കാണാമറയത്ത് സംഭവിച്ചപ്പോൾ അടുത്തത് കൺമുന്നിൽ എരിഞ്ഞൊടുങ്ങുകയായിരുന്നു.
Share this Article
Related Topics