ബെംഗളൂരു: ഗതാഗത നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് ഗതാഗതവകുപ്പ്. ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം, പാർക്കിങ് ലംഘനം, അമിതവേഗം തുടങ്ങിയവയ്ക്കുള്ള പുതിയ പിഴ വെള്ളിയാഴ്ച നിലവിൽവന്നു. ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിച്ചാൽ ഇനി മുതൽ 1,000 രൂപ പിഴ നൽകണം. നേരത്തേ 100 രൂപയായിരുന്നു ഈടാക്കിയിരുന്നത്. തുടർച്ചയായി പിടിക്കപ്പെടുന്നവർ 2,000 രൂപ പിഴ നൽകണം.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾ പിടിച്ചാൽ ആദ്യതവണ 2,000 രൂപയും തുടർച്ചയായി പിടിക്കപ്പെട്ടാൽ 5,000 രൂപയും പിഴ നൽകണം. ഇൻഷുറൻസില്ലെങ്കിൽ 1,000 രൂപയാണ് പിഴ. നേരത്തേ ഇത് 500 രൂപയായിരുന്നു. അനധികൃത പാർക്കിങ്ങിനും പിഴ കുത്തനെ ഉയർത്തി. ഇനി മുതൽ 1,000 രൂപ നൽകണം. വീണ്ടും പിടിക്കപ്പെട്ടാൽ 2,000 രൂപയാകും പിഴ. ജനങ്ങൾക്കിടയിൽ ഗതാഗതനിയമങ്ങൾ സംബന്ധിച്ച് ബോധവത്കരണം നടത്തുമെന്ന് ബെംഗളൂരു ഈസ്റ്റ് ഡി.സി.പി. കെ.വി. ജഗദീഷ് പറഞ്ഞു. നിയമലംഘനം നടത്തിയാൽ പിഴ കുറവായതിനാലാണ് പലരും നിയമങ്ങൾ തെറ്റിക്കുന്നതെന്നും പിഴ ഉയർത്തിയതോടെ ഈ അവസ്ഥയ്ക്ക് മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃതമായി പാർക്കുചെയ്യുന്ന വാഹനങ്ങൾ ടോവുചെയ്ത് കൊണ്ടുപോകുന്നത് തുടരും. ഗതാഗതനിയമങ്ങൾ തെറ്റിച്ച് വാഹനമോടിക്കുന്നതു കാരണം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ പതിവാണ്. വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്നതാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് പോലീസ് പറഞ്ഞു.
Content HIghlights: violating traffic law, Fine
Share this Article
Related Topics