തിരുവനന്തപുരം: ജിഎസ്ടി നടപ്പിലാക്കിയ ശേഷം വില കൂട്ടി സാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്.കോഴി ഇറച്ചിക്ക് വിലകുറയുമെന്നും തിങ്കളാഴ്ച്ചയോടെ 87 രൂപയ്ക്ക് കോഴിയിറച്ചി വിൽക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജിഎസ്ടി നടപ്പാക്കിയതോടെ നിരവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞെന്നും തോമസ് ഐസക്ക് അറിയിച്ചു.'സപ്ലൈകോ സ്ഥാപനങ്ങളില്‍ നിരവധി സാധനങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്. വിലകൂട്ടി വില്‍ക്കുന്നവര്‍ക്കെതിരെ കേസ് എടുക്കും', തോമസ് ഐസക്ക് അറിയിച്ചു.
വില കൂട്ടി വിൽക്കുന്നത് ശ്രദ്ധയിൽപെട്ടാൽ ജനം ഇടപെടണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. നികുതി ഈടാക്കാന്‍ ബാധ്യതയില്ലാത്ത ഹോട്ടലുകളും ജി.എസ്.ടി.യുടെ പേരില്‍ ജനത്തില്‍നിന്ന് നികുതിയെന്നപേരില്‍ പണം ഈടാക്കുന്നുണ്ട്.
കേരളത്തിലാകെയുള്ള ഹോട്ടലുകളിൽ ചെറിയ ശതമാനം മാത്രമാണ് വാറ്റ് നിയമപ്രകാരം രജിസ്‌ട്രേഷന്‍ എടുത്തിരുന്നത്. ജി.എസ്.ടി. പിരിക്കാനും ഇവയ്ക്കുമാത്രമേ അര്‍ഹതയുള്ളൂ.
രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഒട്ടേറെ ഹോട്ടലുകളും നികുതിയെന്നപേരില്‍ ജനങ്ങളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതാണ് പരാതികള്‍ വ്യാപകമാകാന്‍ കാരണം. ഈ പണം ഉടമകളുടെ ലാഭത്തിലേക്കാണ് പോകുന്നത്.ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ധനമന്ത്രിയുടെ പ്രതികരണം