കൊച്ചി: ഇന്ധനവിലയില്‍ ദിവസവും മാറ്റം കൊണ്ടുവരാനുള്ള പെട്രോളിയം കമ്പനികളുടെ തീരുമാനം ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാതെയാണെന്ന് പമ്പുടമകളുടെ സംഘടന. ഇത്തരത്തില്‍ മാറ്റം കൊണ്ടുവരുന്നത് പമ്പുടമകള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടാകുമെന്നും പെട്രോള്‍ ഡീലര്‍മാരുടെ സംഘടനയായ ഓള്‍ കേരള ഫെഡെറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് പറഞ്ഞു.
രാജ്യത്തൊട്ടാകെ ജൂണ്‍ 16 മുതല്‍ പെട്രോള്‍ വിലയില്‍ ദിവസവും മാറ്റം വരുത്താനാണ് എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ രണ്ടാഴ്ചയിലാണ് രാജ്യത്തെ ഇന്ധനവില പുതുക്കുന്നത്. ഇന്ധനവില ദിനേന പുതുക്കി നിശ്ചയിക്കാനാവശ്യമായ സംവിധാനം കേരളത്തിലെ 80 ശതമാനത്തിലേറെ പമ്പുകളിലും ഇല്ലെന്ന് പമ്പുടമകളുടെ സംഘടനയുടെ പ്രസിഡന്റ് മേലേത്ത് രാധാകൃഷ്ണന്‍ പറഞ്ഞു.
അഞ്ചു വര്‍ഷം കൊണ്ട് ഓട്ടോമേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കോടികള്‍ ചെലവഴിച്ചെങ്കിലും 20 ശതമാനം പമ്പുകളിലേ സംവിധാനം നിലവിലുള്ളൂവെന്ന് സംഘനാഭാരവാഹികള്‍ പറയുന്നു. രാത്രി പ്രവര്‍ത്തിക്കുന്ന പമ്പുകളില്‍ മാന്വലായി എല്ലാ ദിവസവും വില മാറ്റേണ്ടിവരുന്നത് പമ്പുകളെ ഈ സമയത്ത് അടച്ചിടാന്‍ നിര്‍ബന്ധിതരാക്കും. എല്ലാ ദിവസവും വില മാറുമെന്നതിനാല്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുക പ്രായോഗികമാവില്ല. ഇത് കേരളത്തിലെ ഭൂരിപക്ഷം പമ്പുകളും കാലിയാകുന്നതിലേക്കാകും കാര്യങ്ങളെ കൊണ്ടെത്തിക്കുക -പമ്പുടമകള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, ഓട്ടോമേഷന്‍ സംവിധാനം നടപ്പിലാക്കുന്നതിനെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നെന്നും ഇത് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും ഓള്‍ കേരള ഫെഡെറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് അറിയിച്ചു. അല്ലാത്ത പക്ഷം വരുന്ന അപാകതകള്‍ക്ക് തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.