കൊച്ചി: വട്ടിയൂര്‍കാവ് ഉപതിരഞ്ഞെടുപ്പില്‍ മതസരിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മത്സരിക്കണമെന്ന് തനിക്ക് യാതൊരാഗ്രവുമില്ല. മത്സരിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വട്ടിയൂര്‍കാവില്‍ ആരാണ് മത്സരിക്കേണ്ടത് എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വട്ടിയൂര്‍കാവില്‍ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കഴിഞ്ഞ തവണ വട്ടിയൂര്‍കാവില്‍ താന്‍ മത്സരിച്ചിരുന്നു. മത്സരത്തില്‍ പരാജയപ്പെടാന്‍ കാരണം സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളി നടത്തിയതുകൊണ്ടാണ്. സിപിഎം വോട്ടുകച്ചവടം നടത്തി. ഇക്കാര്യം മുരളീധരന്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. സിപിഎം സഹായിച്ചതുകൊണ്ടാണ് താന്‍ ജയിച്ചതെന്ന് മുരളീധരന്‍ തന്നെ പറഞ്ഞിട്ടുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുരളീധരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെ സിപിഎം നടപടിയെടുത്തിരുന്നു. വോട്ട് മറിക്കുന്ന ഈ രീതി കേരളത്തില്‍ കാലങ്ങളായി നിലനില്‍ക്കുന്നതാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ കള്ളക്കളി നടത്തുന്നത് കേരളത്തില്‍ പുതിയ കാര്യമല്ല. അത് ഇപ്രാവശ്യവും ഉണ്ടായേക്കും- അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍കാവില്‍ താന്‍ മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടത്. മത്സരിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യത്തില്‍ മറുപടി പറയേണ്ടത് പാര്‍ട്ടിയാണ്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്ത് ആര് നില്‍ക്കണം എന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കും. അഭിപ്രായം ചോദിക്കുന്ന പക്ഷം എന്റെ അഭിപ്രായം അറിയിക്കും. മത്സരിക്കണമെന്ന് തനിക്ക് യാതൊരാഗ്രവുമില്ല. മത്സരിക്കണം എന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. മത്സര രംഗത്ത് നിന്ന് മാറി നില്‍ക്കുന്നതുകൊണ്ട് എന്‍ഡിഎയുടെ വിജയ സാധ്യതയെ ബാധിക്കില്ല. വ്യക്തിയെ ആശ്രയിച്ചല്ല ആശയങ്ങളെയും ആദര്‍ശത്തെയും പാര്‍ട്ടി പരിപാടികളെയും ആശ്രയിച്ചാണ് വിജയ സാധ്യത നിലനില്‍ക്കുന്നത്. പാര്‍ട്ടി ജനങ്ങള്‍ക്ക് വേണ്ടി എന്തുചെയ്തു എന്നതാണ് പ്രധാനം- കുമ്മനം നിലപാട് വിശദീകരിച്ചു.
വ്യക്തി എന്ന നിലയില്‍ ഞാനെന്താണ് ചെയ്തുകൊടുത്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിരിക്കുന്ന ക്ഷേമ പദ്ധതികളില്‍ ജനങ്ങള്‍ക്ക് അങ്ങേയറ്റത്തെ താത്പര്യവും മോദി സര്‍ക്കാരിനോട് അങ്ങേയറ്റം അനുഭാവവുമുണ്ട്. ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ മോദിസര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. അത് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഒറ്റക്കെട്ടായി നിന്നാലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപി കുതിച്ചുചാട്ടമുണ്ടാക്കും. വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Success depends on ideas and party programs, not on the individual said kummanam