തിരുവനന്തപുരം: ധനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കിഫ്ബിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ രംഗത്ത്. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടും. ചെയ്യാനാകുന്ന പണി മാത്രം പൊതുമരാമത്ത് വകുപ്പ് എടുത്താല്‍ മതിയെന്നും ജി സുധാകരന്‍ പറഞ്ഞു.
"കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന്‍ അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ബകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്.
ചീഫ് എഞ്ചിനീയര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് എക്‌സിക്യുട്ടീവ് എഞ്ചിനീയറായ സി.ടി.ഇ ആണ്. ലോകത്തിലെവിടെയെങ്കിലും ഇതുപോലെ ബാലിശമായ നിയമമുണ്ടോ. അവിടെ സി.ടി.ഇ ആയി ഒരു ചീഫ് എഞ്ചിനീയറെ നിയമിക്കാന്‍ തയ്യാറാവണം. ധനവകപ്പ് അതിന് തയ്യാറാവുന്നില്ല. ഇതൊക്കെ ചെയ്തിരുന്നെങ്കില്‍ കാര്യങ്ങള്‍ എന്നേ മെച്ചപ്പെടുമായിരുന്നു.
നിര്‍മാണവും അറ്റകുറ്റ പണികളും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. ചെയ്യാനാവുന്ന പണി മാത്രം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ ഏറ്റെടുത്താല്‍ മതി. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അതെല്ലാം തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്താല്‍ മതി. കഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീര്‍ക്കാന്‍ കഴിയാതെ പേരുദോഷവും പരാതിയും കേള്‍ക്കേണ്ടി വരും. ബന്ധപ്പെട്ട വകുപ്പുകള്‍ എഴുതി നല്‍കിയാല്‍ മാത്രം അത്തരം വകുപ്പുകള്‍ ഏറ്റെടുത്താല്‍ മതി",സുധാകരൻ പറഞ്ഞു.
റെയില്‍വേയുടെ നിലപാടുകള്‍ കാരണമാണ് ആലപ്പുഴ ബൈപ്പാസ് ഫ്‌ളൈഓവറിന് തടസ്സമുണ്ടായത്. ഇന്‍സ്‌പെക്ഷന്‍ നടത്തി ഒരാഴ്ച കൊണ്ട് തീര്‍ക്കേണ്ട പണി റെയില്‍വേ ഒരാഴ്ച വൈകിച്ചു. ദേശീയപാത വികസനം ഈ സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തിയാകില്ല. 2016ല്‍ കേന്ദ്രം പണം തന്നിരുന്നെങ്കില്‍ ഇപ്പോള്‍ തീരുമായിരുന്നെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
content highlights: Minister G Sudhakaran against KIIFB