കോഴിക്കോട്: മാവോവാദികളെ സഹായിക്കുന്നത് കോഴിക്കോട്ടെ മുസ്ലീം തീവ്രവാദ സംഘടനകളെന്ന വിവാദ പരാമര്‍ശത്തിന് കൂടുതല്‍ വിശദീകരണവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. താന്‍ ഉദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്ന് പി. മോഹനന്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ മുസ്ലീങ്ങളെ അല്ല താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അവരുടെ പൊതുനിലപാടുകൾ സമുദായത്തിനോ മതനിരപേക്ഷ നാടിനോ ഒരിക്കലും ഗുണകരമല്ല. ആര്‍.എസ്.എസിനെയും ഹിന്ദുവര്‍ഗീയവാദത്തിനെയും ശക്തിപ്പെടുത്താനെ അത് ഉപകരിക്കു. മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും പി.മോഹനന്‍ പറഞ്ഞു.
പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമല്ല പൊതുനിലപാടാണെന്നും പി. മോഹനന്‍ വ്യക്തമാക്കി. വിമര്‍ശിച്ചത് ഇസ്ലാമിക തീവ്രവാദികളെ മാത്രമാണ്. ഇസ്ലാമിക തീവ്രവാദികള്‍ എന്ന് പറഞ്ഞാല്‍ അത് പോപ്പുലര്‍ ഫ്രണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അതേപോലെ ഹിന്ദു വര്‍ഗീയവാദികള്‍ എന്നുപറഞ്ഞാല്‍ മുഴുവന്‍ ഹിന്ദുക്കളല്ല ഹിന്ദുത്വ പൊതുധാരയില്‍ നിന്ന് മാറി തീവ്രമായ വര്‍ഗീയ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന സംഘടനകളാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ഇടത് ഭരണകൂടത്തെ അട്ടിമറിക്കാന്‍ മാവോവാദികള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ ശക്തികള്‍ സഖ്യംചേര്‍ന്നു. അതേ നിലപാട് കേരളത്തിലും പ്രയോഗിക്കാനുള്ള നീക്കമാണ് നടക്കുന്നത്. തന്റെ പ്രസ്താവന കുമ്മനം രാജശേഖരനും ബിജെപിയുമൊക്കെ സ്വാഗതം ചെയ്തും പിന്തുണച്ചുമൊക്കെ രംഗത്ത് വന്നു. ഇന്ത്യാരാജ്യത്തുള്ള ന്യൂനപക്ഷങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തുന്നവരാണ് ഇവര്‍. അതിനാല്‍ അവരുടെ പ്രതികരണത്തെ ആ നിലയിലെ ഞങ്ങള്‍ കാണുന്നുള്ളു.
കുമ്മനത്തിന് അടിക്കാനുള്ള വടി കൊടുത്തതല്ല. കോഴിക്കോടിന്റെ അനുഭവത്തിലുള്ള യാഥാര്‍ഥ്യമാണ് പറഞ്ഞത്. ഞങ്ങടെ പാര്‍ട്ടിയെ നല്ല പ്രസ്ഥാനമായിട്ടോ എന്നെ വലിയ പുണ്യാളനായിട്ടോ കാണുന്നവരല്ല അവര്‍. അവരുടെ ഉദ്ദേശം വേറെയാണ്. ഇവരെല്ലാം പിന്നീടങ്ങ് ഒന്നാകും ഇടതുപക്ഷത്തെ എതിര്‍ക്കാന്‍. അവരുടെ പൊതു ശത്രു ഞങ്ങളാണ്- അദ്ദേഹം പറഞ്ഞു.
നേരത്തെ സായുധ കലാപങ്ങള്‍ക്ക് ശ്രമിച്ച നക്‌സലൈറ്റ് പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗമാണ്. ആ യാഥാര്‍ഥ്യം കോഴിക്കോട്ടെ ജനസാമാന്യത്തിന് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. അവര്‍ ഇപ്പോഴത്തെ മാവോവാദി പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും പി മോഹനന്‍ ആരോപിച്ചു. കേരളത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ മാവോവാദികള്‍ എല്ലാ തീവ്രവാദ ശക്തികളുമായും ബന്ധമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അവരിപ്പോള്‍ മുന്നോട്ടുവെക്കുന്നതെന്താണ്, കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. അതിന്റെ പേരില്‍ തീവ്രവാദ ശക്തികളെ ഒന്നിപ്പിച്ച് കേരളത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ പറ്റുമോയെന്ന് ശ്രമിക്കുകയാണ്.
മാവോവാദി ബന്ധം ആരോപിക്കപ്പെട്ട് പിടിയിലായത് സിപിഎമ്മിന്റെ പ്രവര്‍ത്തകരാണ്. അത് ഞങ്ങള്‍ പരിശോധിക്കേണ്ട വിഷയമാണ്. സിപിഎമ്മിന്റെ പരിപാടിയും ഭരണഘടനയും പ്രവര്‍ത്തന ശൈലിയും രീതിയില്‍ നിന്നും വേറിട്ട് ഞങ്ങള്‍ അംഗീകരിക്കാത്ത ആശയ ഗതിയുടെ സ്വാധീനത്തില്‍ പെട്ട് പ്രവര്‍ത്തകര്‍ പോകുന്നുണ്ടോയെന്നത് ഞങ്ങള്‍ ഗൗരവകരമായി പരിശോധിക്കേണ്ട വിഷയമാണ്. അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: It's about the Popular Front; they support Left extremism said P Mohanan