ന്യൂഡല്‍ഹി: 2017 സെപ്റ്റംബര്‍ മുതല്‍ ഓഗസ്റ്റ് 2018 വരെ രാജ്യത്തുണ്ടായ തീവണ്ടി അപകടങ്ങള്‍ 75 എണ്ണം മാത്രം. അതില്‍ മരണപ്പെട്ടതാകട്ടെ 40 പേരും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റെയില്‍വേയുടെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിതെന്ന് ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
2016 സെപ്റ്റംബര്‍ മുതല്‍ 2017 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 80 തീവണ്ടി അപകടങ്ങളില്‍ 249 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 നവംബറില്‍ ഇന്‍ഡോര്‍-പാട്ന എക്സ്പ്രസ് കാണ്‍പൂരിന് സമീപം പാളംതെറ്റിയുണ്ടായ അപകടത്തില്‍ മാത്രം 150 യാത്രക്കാര്‍ കൊല്ലപ്പെട്ടു.
2017-2018 കാലത്ത് രണ്ട് വലിയ തീവണ്ടി അപകടങ്ങളും ഉണ്ടായി. 2017 ആഗസ്റ്റില്‍ ഉത്കല്‍ എക്സ്പ്രസ് പാളംതെറ്റി 20ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അതോടൊപ്പം 2017 ഏപ്രിലില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസില്‍ തീവണ്ടി ഇടിച്ച് 13 കുട്ടികള്‍ മരിച്ചിരുന്നു. ഇവ ഉള്‍പ്പടെയാണ് ഈ വര്‍ഷം 40 മരണം ഉണ്ടായത്.
2013-14 വര്‍ഷത്തില്‍ 139 അപകടങ്ങളില്‍ 275 ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. 2014-2015 വര്‍ഷത്തില്‍ 108 അപകടങ്ങളില്‍ 196 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കണക്കുകള്‍ പ്രകാരം തീവണ്ടികള്‍ കൂട്ടിമുട്ടിയും പാളംതെറ്റിയുമുണ്ടാകുന്ന അപകടങ്ങളില്‍ ഈ വര്‍ഷം 4 മരണം മാത്രമാണ് ഉണ്ടാത്. മുന്‍ വര്‍ഷത്തില്‍ നിന്ന് 93% കുറവാണിത്.
ഇവയ്ക്ക് പുറമെ ആളില്ലാ ലെവല്‍ക്രോസുകളിലും ആളുള്ള ലെവല്‍ക്രോസുകളിലും ഉണ്ടായ അപകടങ്ങളിലാണ് 34 മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ബോഗിക്ക് തീപിടിച്ച് ഒരാളും മറ്റ് അപകടത്തില്‍ ഒരാളുമാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്.
ട്രാക്കുകളുടെയും കോച്ചുകളുടെയും നവീകരണവും നിരന്തരമായ സുരക്ഷാ പരിശോധനകളും ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ പരിശീലനം നല്‍കിയതും കൃത്യമായ മേല്‍നോട്ടവും ഒക്കെയാണ് അപകട മരണ നിരക്കില്‍ ഇത്രവലിയ കുറവുണ്ടാക്കിയതെന്നാണ് റെയില്‍വേ അവകാശപ്പെടുന്നത്.
ആളില്ലാ ലെവല്‍ക്രോസുകളുടെ എണ്ണം കുറച്ചതും അപകടങ്ങള്‍ കുറയാന്‍ കാരണമായി. 2020ഓടെ ആളില്ലാ ലെവല്‍ക്രോസുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
content highlights: Railways' records best safety figures in 5 years