ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സർക്കാരിനു കീഴില്‍ കര്‍ഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണ്. മോദി സര്‍ക്കാരുമായി ചേര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ പതിനഞ്ചോ ഇരുപതോ മുതലാളിമാര്‍ക്കു മാത്രമാണ് നേട്ടമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി രാജ്ഘട്ടില്‍ നടന്ന ധര്‍ണയില്‍ സാസാരിക്കുകയായിരുന്നു രാഹുല്‍.
ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണ്. മുന്‍പ് പതിവായി അദ്ദേഹം ഇന്ധന വിലയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്? - രാഹുല്‍ ഗാന്ധി ചോദിച്ചു.
സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് യാതൊരു പരിഗണനയുമില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും പരാജയപ്പെട്ടു. കര്‍ഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ എഴുപതു വര്‍ഷംകൊണ്ട് ഉണ്ടാകാത്ത നേട്ടം നാലു വര്‍ഷംകൊണ്ട് ഉണ്ടായെന്നാണ് മോദി പറയുന്നത്. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞ സ്ഥിതിയും ഇന്ധനവില ഇത്രയും വര്‍ധിച്ച സാഹചര്യവും ഉണ്ടായിട്ടില്ല.
ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചിരിക്കുകയാണ്. ബിജെപിയെ പുറത്താക്കുന്നതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.