ശ്രീനഗര്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ചാവേറാകാനായി എത്തിയതെന്ന് പോലീസ് സംശയിക്കുന്ന പുണെ സ്വദേശിയായ പെണ്‍കുട്ടിയെ കശ്മീരില്‍ പിടികൂടി. തെക്കന്‍ കശ്മീരില്‍ നിന്ന് റിപ്പബ്ലിക്ക് ദിന തലേന്നാണ് പതിനൊന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി പോലീസിന്റെ പിടിയിലായത്.
നേരത്തെ രഹസ്യ വിവരമുണ്ടായിരുന്നെങ്കിലും റിപ്പബ്ലിക് ദിന തലേന്നാണ് കശ്മീരിലെ പരേഡ് വേദിക്കരികില്‍ നിന്ന് പതിനെട്ടുകാരിയെ പിടികൂടിയതെന്ന് കശ്മീര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുനീര്‍ ഖാന്‍ പറഞ്ഞു.
അതേ സമയം പിടിയിലായ പെണ്‍കുട്ടി ചാവേറാണോ അല്ലയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. അന്വേഷണം പൂര്‍ത്തിയായാലേ ഇക്കാര്യം വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
പുണെയിലെ ഫാര്‍മസി വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. അടുത്തിടെ ഒരു കോള്‍സെന്ററില്‍ ജോലി ചെയ്തിരുന്ന അവര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുണെ വിട്ടത്. മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡില്‍ നിന്ന് ഇവരുടെ കുടുംബത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
2015 മുതല്‍ പെൺകുട്ടിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ക്ക് തീവ്രവാദസ്വഭാവമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍ തന്റെ മകള്‍ക്കെതിരെ അനാവശ്യ ആരോപണമാണ് ഉന്നയിക്കുന്നതെന്ന് ആരോപിച്ച് ഇവരുടെ അമ്മ രംഗത്തെത്തിയിട്ടുണ്ട്.
കശ്മീരിലെ റിപ്പബ്ലിക് ദിന പരേഡിൽ ഐസിന്റെ ചാവേറാക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംശയം തോന്നിയതിനെത്തുടർന്നാണ് പെൺകുട്ടിയെ പിടികൂടിയത്.