ന്യൂഡല്‍ഹി: വിശുദ്ധ റംസാൻ മാസത്തില്‍ ജമ്മുകശ്മീരില്‍ വെടിനിര്‍ത്തലിന് നിർദേശം നൽകാൻ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന തിരച്ചിലുകള്‍ അവസാനിപ്പിച്ചും വെടിനിര്‍ത്തലിനും നിര്‍ദ്ദേശിച്ച് വിശുദ്ധമാസത്തിലെങ്കിലും ജമ്മുകശ്മീരികള്‍ക്ക് ആശ്വാസം നല്‍കണമെന്നാണ് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിരിക്കുന്നത്.
'റംസാന്‍ മാസത്തിന് തുടക്കമാവുകയാണ്. രാവും പകലും ജനങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അവര്‍ പള്ളികളില്‍ പോകുകയും ചെയ്യും. ഈ അവസരത്തില്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയതുപോലെ വെടിവെക്കല്‍ നിര്‍ത്തിവെക്കുകയും ഭീകരർക്കായുള്ള തിരച്ചില്‍ നടപടികൾ നിര്‍ത്തിവെക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്. അങ്ങനെയാണെങ്കിൽ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇത്തവണയും കശ്മീരികള്‍ക്ക് റംസാൻ മാസം സമാധാനത്തോടെ ആഘോഷിക്കാം' - അവര്‍ പറഞ്ഞു.
അതോടൊപ്പം' താന്‍ തീവ്രവാദികളോട് അപേക്ഷിക്കുകയാണ്, വിശുദ്ധ റംസാൻ മാസവും റംസാനും ആരാധനക്കും പ്രാര്‍ഥനക്കും വേണ്ടിയുള്ളതാണ്. ഇക്കാലയളവില്‍ ആരും തന്നെ അക്രമം നടത്തില്ല'- മെഹബൂബ മുഫ്തി പറഞ്ഞു.
2018 മെയ് മാസത്തില്‍, കേന്ദ്ര സര്‍ക്കാര്‍ ജമ്മുകശ്മീരില്‍ റംസാന്‍ മാസത്തില്‍ വെടിവെക്കല്‍ നിര്‍ത്തിവെക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാലയളവില്‍ യാതൊരു വിധ അക്രമങ്ങളും നടന്നിരുന്നില്ല. തുടർന്നാണ് ഇത്തവണയും വെടിനിർത്തലിന് നിർദ്ദേശം നൽകാൻ മെഹബൂബ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: peace for a month Mehbooba appeals Centre to announce ceasefire in J&K for Ramzan, Ramzan,Mehbooba mufti