ഗുവാഹട്ടി: കേന്ദ്രത്തിന്റെ കശാപ്പ് നിരോധന നിയന്ത്രണം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജന ജീവിതം ദുസ്സഹമാക്കുന്നു എന്ന വാര്‍ത്തകളെ തള്ളി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു. വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലെ ജനങ്ങള്‍ യൊതൊരു വിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ്സും കപട മതേതര സംഘങ്ങളുമാണ് ഇത്തരം ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതെന്നും സംശയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവിടങ്ങളിൽ പോയി സ്ഥിതിഗതികള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
'വടക്കുകിഴക്ക് സംസ്ഥാനങ്ങളില്‍ അറവ് നിയന്ത്രണം ഒരു ബുദ്ധിമുട്ടും സൃഷ്ടിച്ചിട്ടില്ല. എല്ലാവരും അവര്‍ക്കിഷ്ടപെട്ടത് കഴിക്കുന്നു. സംഘട്ടനമില്ല, അറസ്റ്റില്ല. ആരെയും പ്രതിക്കൂട്ടിലാക്കിയിട്ടില്ല'- കിരണ്‍ റിജിജു പറയുന്നു.
'ഒരു പ്രശ്‌നവുമില്ലാത്തിടത്ത് പ്രശ്‌നങ്ങളുണ്ടാക്കാനാണ് കോണ്‍ഗ്രസ്സിന്റെ ശ്രമം. ജനങ്ങള്‍ അവയെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്'. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ചില സംസ്ഥാനങ്ങളില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അവയെല്ലാം രാഷ്ട്രീയ പ്രേരിതമെന്നാണ് മന്ത്രി പ്രതികരിച്ചത്.
Share this Article
Related Topics