ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ പോലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. യുവാവ് അപ്രത്യക്ഷനായത് എങ്ങനെയെന്ന് ഹൈക്കോടതി ആരാഞ്ഞു.
നജീബ് അഹമ്മദിന്റെ മാതാവ് യുവാവിനെ തിരഞ്ഞ് നടക്കുന്നു. 50 ദിവസം കഴിഞ്ഞിട്ടും ഒരു വിവരവും പോലീസിന് ലഭിക്കാത്തത് ജനങ്ങളില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അത്യാഹിതം എന്തെങ്കിലും സംഭവിച്ചുവെങ്കില്‍ അതിന്റെ വിവരം അറിയേണ്ടതല്ലേയെന്നും ജസ്റ്റിസുമാരായ ജി.എസ് സിസ്താനി, വിനോദ് ഗോയല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് ചോദിച്ചു.
ഒക്ടോബര്‍ 5 മുതലാണ് ജെ.എന്‍.യുവിലെ ഹോസ്റ്റലില്‍നിന്ന് നജീബിനെ കാണാതായത്. ഇതിന് തൊട്ടുമുമ്പ് നജീബും എ.ബി.വി.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. എന്നാല്‍ നജീബിനെ കാണാതായതുമായി ബന്ധമില്ലെന്നാണ് എ.ബി.വി.പി പറയുന്നത്. സര്‍വകലാശാലയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അറിയാന്‍ താത്പര്യമില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. യുവാവിനെ കണ്ടെത്തി വീട്ടിലെത്തിക്കണം. അമ്മയ്ക്ക് മകനെ കാണാന്‍ കഴിയണം - ഹൈക്കോടതി ചൂണ്ടിക്കാട്ടി.
നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷവിമര്‍ശം ഉന്നയിച്ചത്.
Share this Article
Related Topics