ന്യൂഡല്‍ഹി: ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയിലെ ശുചിമുറിയില്‍ വീണ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചതായി തോഴി ശശികല. ജയലളിതയുടെ മരണം അന്വേഷിക്കുന്ന മുന്‍ ജസ്റ്റിസ് എ അറുമുഖ സ്വാമിക്ക് മുമ്പാകെയാണ് ജയലളിതയുടെ മരണവും ആശുപത്രി വാസവും സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ ശശികല കൈമാറിയത്. ജയലളിതയുടെ അന്ത്യദിനങ്ങളേക്കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
ആശുപത്രി വാസത്തിനിടെ നാലു തവണ ജയലളിതയുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ഒ പനീര്‍ശെല്‍വവും, എം തമ്പിദുരൈയും അടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയെ സന്ദര്‍ശിച്ചിരുന്നുവെന്നും ശശികല വ്യക്തമാക്കി. മൂന്നു മാസക്കാലത്തെ ആശുപത്രി വാസത്തിനിടെ തങ്ങളെ കാണാന്‍ പോലും അനുവദിച്ചില്ലെന്ന് പനീര്‍ശെല്‍വമടക്കമുള്ള നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ജയലളിതയെ കണ്ട് സംസാരിച്ചിരുന്നുവെന്നും ശശികല അറിയിച്ചു. എഴുതിത്തയ്യാറാക്കിയ രേഖയായാണ് ശശികല ഇക്കാര്യം കമ്മീഷനോട് വെളിപ്പെടുത്തിയത്.
അഴിമതിക്കേസില്‍ ശിക്ഷ ലഭിച്ചത് അവരെ മാനസികബുദ്ധിമുട്ടിലാക്കിയിരുന്നു. 2016 സെപ്തംബര്‍ 22 നാണ് ജയലളിത കുളിമുറിയില്‍ കുഴഞ്ഞു വീണത്. ആശുപത്രിയില്‍ പോകാന്‍ അവര്‍ വിസമ്മതിച്ചു. എങ്കിലും തന്റെ ബന്ധുവായ ഡോ.കെ എസ് ശിവകുമാറിനെ വിളിച്ച് ആംബുലന്‍സ് വീട്ടിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു- ശശികല പറയുന്നു.
ചെന്നൈ അപ്പോളോ ആശുപത്രിയിലെ 75 ദിവസത്തെ ചികിത്സക്ക് ശേഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ആശുപത്രി വാസക്കാലത്ത് ജയലളിത വളരെ കുറച്ചു പേരെ മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.
ജയലളിത മരിച്ചയുടന്‍ എഐഎഡിഎംകെയുടെ നേതൃത്വം ഏറ്റെടുത്ത ശശികല ഒ പനീര്‍ശെല്‍വത്തോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് പാര്‍ട്ടിയില്‍ വിഭാഗീയത വളരുകയും ഒരു വിഭാഗത്തിന്റെ നേതാവായി മാറിയ പനീര്‍ശെല്‍വം ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തില്‍ ശശികലക്കും മരുമകന്‍ ടിടിവി ദിനകരന് പങ്കുണ്ടെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. നീണ്ടകാലം ജയലളിതയുടെ തോഴിയായിരുന്ന ശശികല അഴിമതിക്കേസില്‍ ജയില്‍വാസം അനുഷ്ടിച്ചുവരികയാണ്.
Highlights : Jayalalithaa Refused To Go Hospital, Sasikala Tells Inquiry Panel