ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ നിയമ നടപടി നേരിടുന്ന വിവാദ ആള് ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. ദേര സച്ച സൗദ ആശ്രമം തലവനായ അദ്ദേഹം സിംഗി നിവാസിയായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലാണിത്. 1999 ലായിരുന്നു സംഭവം. 2002 ലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
യുവതിയുടെ സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. യുവതി സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പുകള്‍ നിരത്തിയാണ് പ്രതിഭാഗം വാദിച്ചത്. യുവതി എഴുതിയ 'ബാബാജി, ഐ ലവ് യൂ' എന്ന കുറിപ്പും കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളി. ഒരു പെണ്‍കുട്ടിയോ സ്ത്രീയോ 'ഐ ലവ് യൂ' എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ലൈംഗിക ബന്ധത്തിന് തയ്യാറാണ് എന്നോണോ ? - കോടതി ആരാഞ്ഞു.
കത്തില്‍ എവിടെയും യുവതി ലൈംഗിക ബന്ധത്തിന് അനുവാദം നല്‍കിയെന്ന ധ്വനി ഇല്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര, സി നാഗപ്പന് എന്നിവരടങ്ങിയ ബഞ്ച് നിരീക്ഷിച്ചു. കയ്യെഴുത്തു പ്രതികളും, കത്തുകളും നിര്‍ണായകമായ തെളിവുകളാണെന്ന് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകന് ജയന്ത് ഭൂഷണ് വാദിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ സംഭവം ബലാത്സംഗമല്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ഇവയെല്ലാം കോടതി നിരാകരിച്ചു.
വിഖ്യാത സാഹിത്യകാരന് വിക്ടര്‍ ഹ്യൂഗോക്ക് അദ്ദേഹത്തിന്റെ സെക്രട്ടറി ആയ സ്ത്രീ 49 വര്‍ഷം തുടര്‍ച്ചയായാണ് കത്തെഴുതിയത്. അവര്‍ക്ക് അദ്ദേഹത്തിനോടുള്ള പ്രേമത്തെക്കുറിച്ചും, വിധേയത്വത്തെക്കുറിച്ചും കത്തില്‍ എഴുതി. എന്നിട്ടും ആ സ്ത്രീയെ അദ്ദേഹം വശീകരിക്കാന്‍ ശ്രമിച്ചില്ല- കോടതി ചൂണ്ടികാട്ടി. തുടര്‍ന്നാണ് ഗുര്‍മീത് റാം റഹിം സിംഗിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളിയത്.