ലഖ്നൗ: ദിവസങ്ങള്‍ നീണ്ട നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം പുതിയ വഴിത്തിരിവിലേയ്ക്ക്. മുലായം സിങ് യാദവിന് പകരം അഖിലേഷ് യാദവിനെ ഇന്നു ചേര്‍ന്ന പാര്‍ട്ടി കണ്‍വെന്‍ഷന്‍ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. നിലവിലെ ദേശീയ പ്രസിഡന്റായ മുലായം സിങ് യാദവിനെ പാര്‍ട്ടി ഉപദേശകനാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലഖ്നൗവില്‍ അഖിലേഷ് വിളിച്ചു ചേര്‍ത്ത ദേശീയ കണ്‍വെന്‍ഷനിലാണ് പ്രഖ്യാപനം. ദേശീയ നിര്‍വ്വാഹക സമിതി ഏകകണ്‌ഠേനയാണ് അഖിലേഷിനെ തിരഞ്ഞെടുത്തതെന്ന് മുതിര്‍ന്ന നേതാവ് രാംഗോപാല്‍ യാദവ് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ശിവപാലിനേയും അമര്‍ സിങിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കണ്‍വെന്‍ഷനില്‍ രാംഗോപാല്‍ യാദവ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അഖിലേഷ് വിളിച്ച കണ്‍വെന്‍ഷന്‍ പാര്‍ട്ടിവിരുദ്ധമാണെന്നും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കരുതെന്നും മുലാം സിങ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭൂരിപക്ഷം എംഎല്‍എമാരും അഖിലേഷ് വിളിച്ചുചേര്‍ത്ത കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
പാര്‍ട്ടിയിലെ പടലപിണക്കത്തെത്തുടര്‍ന്ന് അഖിലേഷിനെ രണ്ട് ദിവസം മുമ്പ് മുലായം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം തന്നെ തിരിച്ചെടുത്തിരുന്നു. എന്നാല്‍ അനുരഞ്ജനത്തിന് തയ്യാറാകാതെ അഖിലേഷ് ദേശീയ കണ്‍വെന്‍ഷന്‍ വിളിക്കുകയായിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്നാരോപിച്ചാണ് അഖിലേഷ് യാദവിനെ വെള്ളിയാഴ്ച ആറു വര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. സഹോദരനും മുതിര്‍ന്ന പാര്‍ട്ടിനേതാവും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാല്‍ യാദവിനെയും മുലായം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
തൊട്ടടുത്ത ദിവസം അഖിലേഷും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങും നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന്, അഖിലേഷിനെ തിരിച്ചെടുത്തതായി ട്വിറ്ററിലൂടെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവ് അറിയിച്ചിരുന്നു. അഖിലേഷിനൊപ്പം പുറത്താക്കിയ രാംഗോപാല്‍ യാദവിനെയും തിരിച്ചെടുത്തു. പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആകെയുള്ള 229 സമാജ് വാദി എംഎല്‍എമാരില്‍ 194 എംഎല്‍എമാര്‍ പങ്കെടുത്തിരുന്നു. ഇവര്‍ അഖിലേഷ് യാദവിന് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.