ശബരിമല വിഷയം രാജ്യശ്രദ്ധയാകര്‍ഷിച്ചതിനാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബുധനാഴ്ച രാവിലെ പത്തരയ്ക്ക്, നടപടികള്‍ തുടങ്ങുന്നതിന് മുമ്പുതന്നെ ചീഫ് ജസ്റ്റിസിന്റെ കോടതിമുറി നിറഞ്ഞുകവിഞ്ഞു. പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളുമുള്‍പ്പെടെ 65-ഓളം അപേക്ഷകള്‍ പരിഗണിക്കുന്നതിനാല്‍ അത്രയധികം അഭിഭാഷകരും കക്ഷികളും കോടതിയിലെത്തി. പിന്നെ നടന്ന വാദപ്രതിവാദങ്ങള്‍, തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ നിന്നിരുന്നവര്‍ ശ്വാസമടക്കി വീക്ഷിക്കുകയായിരുന്നു. സുപ്രീംകോടതിയില്‍ നടന്ന പ്രധാന വാദങ്ങളിലേക്ക്:
കെ. പരാശരന്‍ (എന്‍.എസ്.എസ്.)
സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകരിലൊരാളായ കെ. പരാശരനാണ് ബുധനാഴ്ച വാദമാരംഭിച്ചത്. ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കാന്‍ സുപ്രീംകോടതി അടിസ്ഥാനമാക്കിയ ഭരണഘടനാ വകുപ്പുകള്‍ വിശദീകരിച്ചുകൊണ്ടായിരുന്നു പരാശരന്റെ വാദം. പരാതിക്കാരും എതിര്‍കക്ഷികളും ആശ്രയിച്ചിരിക്കുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25-ാം വകുപ്പുതന്നെയാണെന്നത് കൗതുകമാണെന്ന് പറഞ്ഞുകൊണ്ടാണ് പരാശരന്‍ തുടങ്ങിയത്. ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരം പൊതുസ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുക്കുന്നതില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടില്ല. മതസ്ഥാപനങ്ങള്‍ അതിന് കീഴില്‍ വരില്ല, മറിച്ച് മതേതരസ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകമാകുന്നതാണ് പ്രസ്തുത വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളില്‍ കോടതികള്‍ സാധാരണ ഇടപെടാറില്ലെന്നും പരാശരന്‍ വാദിച്ചു. തൊട്ടുകൂടായ്മ നിരോധിക്കുന്ന 17-ാം വകുപ്പും ഇവിടെ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ ജസ്റ്റിസ് നരിമാന്‍ ഇടപെട്ടു. പത്തിനും അമ്പതിനുമിടയിലുള്ള പട്ടികജാതി സ്ത്രീകളുടെ കാര്യത്തില്‍ എന്തുപറയുന്നുവെന്ന് ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. എന്നാല്‍, ശബരിമലയിലെ നിയന്ത്രണം ജാതിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് പരാശരന്‍ വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്ക് വിശാലമായ വ്യാഖ്യാനമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വി. ഗിരി (തന്ത്രി)
ഭരണഘടന പ്രകാരം ആരാധനയ്ക്കുള്ള വ്യക്തിയുടെ അവകാശം പ്രതിഷ്ഠയുടെ സ്വഭാവവുമായി യോജിച്ചുപോകുന്നതാവണം. പ്രതിഷ്ഠയുടെ പ്രത്യേകതയുമായി ബന്ധപ്പെട്ടാണ് ശബരിമലയില്‍ സ്ത്രീകളെ നിയന്ത്രിക്കുന്നത്. അതിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. അത് സ്ത്രീകളോടുള്ള വിവേചനമല്ല. ആര്‍ത്തവസമയത്ത് സാധാരണയായി സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകാറില്ല.
ഓരോ പ്രതിഷ്ഠയ്ക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. സ്ത്രീകള്‍ക്ക് വിലക്കില്ലാത്ത ആയിരത്തോളം അയ്യപ്പക്ഷേത്രങ്ങള്‍ വേറെയുണ്ട്. ശബരിമലയില്‍ മാത്രമാണ് നിയന്ത്രണം. അത് അവിടത്തെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയായതുകൊണ്ടാണ്.
അഭിഷേക് മനു സിങ്വി (പ്രയാര്‍ ഗോപാലകൃഷ്ണന്‍)
ശാരീരികമായ പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്, അതിന് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധമുള്ളതുകൊണ്ടാണ്. പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന വിഷയം സെപ്റ്റംബര്‍ 28-ലെ വിധിയില്‍ പരിഗണിച്ചിട്ടില്ല. ഹിന്ദുമതത്തില്‍ വിവിധ രൂപങ്ങളിലാണ് ദൈവാരാധന. തൊട്ടുകൂടായ്മ വിലക്കുന്ന 17-ാം വകുപ്പ് ജാതിയും മതവുമായി ബന്ധപ്പെട്ടാണ്. ഇവിടെ സ്ത്രീകളെയോ പുരുഷന്മാരെയോ വിലക്കുന്നില്ല. ഭരണഘടനാ ധാര്‍മികതയെക്കുറിച്ച് പറയുമ്പോള്‍ വിശ്വാസിയുടെ ആത്മനിഷ്ഠമായ ധാര്‍മികത കൂടി കണക്കിലെടുക്കണം. വിശ്വാസങ്ങളില്‍ പലതും യുക്തിരഹിതമായിരിക്കാം. ശബരിമലയിലേത് ക്ഷേത്രമാണ്, സയന്‍സ് മ്യൂസിയമല്ല. അതിനാല്‍ ഭരണഘടനാ ധാര്‍മികത അവിടെ ഉപയോഗിക്കാനാവില്ല. മതപരമായ വിഷയങ്ങളില്‍ ഭരണഘടനാ ധാര്‍മികത ഉപയോഗിക്കുമ്പോള്‍ കോടതികള്‍ ജാഗ്രത പാലിക്കണം. വളരെയധികം വൈവിധ്യങ്ങളുള്ള മതമാണ് ഹിന്ദുമതം. അതുകൊണ്ടുതന്നെ, 'ഒഴിച്ചുകൂടാനാവാത്ത ആചാരമാണോ' എന്ന് പരിശോധിക്കുന്നത് ശരിയായ രീതിയാവില്ല.
ശേഖര്‍ നഫാഡെ (ആചാര സംരക്ഷണ സമിതി)
പൊതുധാരയില്‍ നില്‍ക്കുന്ന വിഷയമല്ലിത്. മറിച്ച്, ഒരു സമുദായത്തിനകത്തെ വിശ്വാസത്തിന്റെ വിഷയമാണ്. സതി പോലുള്ള ക്രിമിനല്‍ നിയമങ്ങള്‍ക്ക് കീഴില്‍ വരുന്ന നടപടികളില്ലാത്തപക്ഷം കോടതികള്‍ ഇടപെടരുത്. ഒരു സമുദായത്തില്‍ എന്താണ് അനിവാര്യവും ഒഴിച്ചുകൂടാനാവാത്തതുമെന്ന് നിശ്ചയിക്കേണ്ടത് അതിലെ അംഗങ്ങളാണ്. ശബരിമല വിധിയിലൂടെ കേരളത്തിലെ സാമൂഹിക ജീവിതം എത്രത്തോളം അസ്വസ്ഥമായെന്ന് നമ്മള്‍ കാണുന്നുണ്ട്.
ആര്‍. വെങ്കട്ടരമണി (ഡല്‍ഹി എന്‍.എസ്.എസ്.)
ക്ഷേത്രത്തിലെ പ്രശ്‌നങ്ങള്‍ക്ക് വിധി കല്പിക്കുന്നത് ദേവപ്രശ്‌നത്തിലൂടെയാണ്. മതേതരമായ ആചാരങ്ങളില്‍ മാത്രമേ കോടതിക്ക് ഇടപെടാനാവൂ. ശബരിമലയിലേത് മതവുമായി ബന്ധപ്പെട്ട ആചാരമാണ്. അവിടെ ദേവപ്രശ്‌നമാണ് ദൈവഹിതം അറിയാന്‍ പ്രതിവിധി. വിശ്വസിച്ചാലും ഇല്ലെങ്കിലും അതാണ് അവിടത്തെ സമ്പ്രദായം.
സായി ദീപക് (പന്തളം രാജകുടുംബം)
സുപ്രീംകോടതി റദ്ദാക്കിയ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശന നിയന്ത്രണച്ചട്ടത്തിലെ 3(ബി)യില്‍ ശബരിമലയിലെ സ്ത്രീവിലക്ക് ഉള്‍പ്പെടില്ല. രണ്ട് വിജ്ഞാപനങ്ങളില്‍ മാത്രമാണ് നിശ്ചിത പ്രായപരിധിക്കുള്ളിലെ സ്ത്രീകളെ വിലക്കുന്നതിനെക്കുറിച്ച് പറയുന്നത്. ഒരു സമുദായത്തിലെ ആചാരം ഒഴിച്ചുകൂടാനാവാത്തതാണോ എന്ന് കോടതി പരിശോധിക്കുമ്പോള്‍ ആ സമുദായത്തിന്റെ വാക്കുകള്‍ അംഗീകരിക്കണം.
വി.കെ. ബിജു (ശബരിമല കസ്റ്റം പ്രൊട്ടക്ഷന്‍ ഫോറം)
പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നത് ആര്‍ത്തവം കാരണമാണെന്ന തന്ത്രിയുടെ സത്യവാങ്മൂലം തെറ്റാണ്. തന്ത്ര സമുച്ചയത്തില്‍ അങ്ങനെ പറയുന്നില്ല. താന്ത്രികസമുച്ചയത്തിലെ പത്താം അധ്യായത്തില്‍ പറയുന്ന അശുദ്ധിയില്‍ ആര്‍ത്തവം വരുന്നില്ലെന്നിരിക്കേ ആര്‍ത്തവമാണ് സ്ത്രീവിലക്കിന് കാരണമെന്ന തന്ത്രിയുടെ സത്യവാങ്മൂലത്തെ സ്ത്രീപ്രവേശന വിധിയിലേക്കെത്താന്‍ സുപ്രീംകോടതി ആശ്രയിച്ചത് തെറ്റാണ്. അതിനാല്‍ വിധി പുനഃപരിശോധിക്കണം.
രാകേഷ് ദ്വിവേദി (ദേവസ്വം ബോര്‍ഡ്)
ആരാധനയ്ക്കുള്ള തുല്യ സ്വാതന്ത്ര്യം ലംഘിക്കുന്ന ഏത് ആചാരവും ഭരണഘടനയുടെ 25-ാം വകുപ്പിന് എതിരാണ്. സ്ത്രീപ്രവേശം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കാന്‍ കാരണമൊന്നുമില്ല. വിധിയെ എതിര്‍ത്തുകൊണ്ടുള്ള റിട്ട് ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ല. ഭരണഘടനാ ധാര്‍മികതയുമായി ചേര്‍ന്നുപോകുന്നതാവണം ക്ഷേത്രത്തിലെ ധാര്‍മികത. തുല്യതാ തത്ത്വത്തിലൂന്നിയാണ് ഭരണഘടന മുന്നോട്ടുപോകുന്നത്. സാമൂഹിക നവോത്ഥാനമെന്നതില്‍ സ്ത്രീകളും ഉള്‍പ്പെടണം.
ഇന്ദിര ജെയ്സിങ് (ബിന്ദു, കനകദുര്‍ഗ)
നേരത്തേ ഹാപ്പി ടു ബ്ലീഡ് എന്ന സംഘടനയ്ക്ക് വേണ്ടി ഹാജരായിരുന്ന ഇന്ദിര ജെയ്സിങ്, ബുധനാഴ്ച വാദമുന്നയിച്ചത് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്കുവേണ്ടിയാണ്. സ്ത്രീപ്രവേശത്തിനുശേഷം ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് ആര്‍ത്തവമുള്ള സ്ത്രീകളെ അശുദ്ധിയായി കണക്കാക്കിയാണെന്ന് അവര്‍ വാദിച്ചു. പൊതു സ്ഥലങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുന്ന ഭരണഘടനയുടെ 15(2) വകുപ്പില്‍ ക്ഷേത്രങ്ങള്‍ ഉള്‍പ്പെടില്ലെന്ന പരാശരന്റെ (എന്‍.എസ്.എസ്.) വാദം ശരിയല്ല. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സ്ഥലവും എന്ന് പ്രസ്തുത വകുപ്പിന്റെ അവസാനം പറയുന്നുണ്ട്. അതിനാല്‍ ശബരിമല അതിന് കീഴില്‍ വരുന്നതാണ്. വിധി എതിരാണ് എന്ന കാരണത്താല്‍ കലാപമുണ്ടാക്കുകയല്ല വേണ്ടത്. പുനഃപരിശോധന ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുന്നതിന് പകരം കലാപമുണ്ടാക്കുന്നത് ശരിയല്ല. ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്കു നേരെ കൊലവിളി നടത്തുകയാണ്. സ്ത്രീകള്‍ യുദ്ധത്തിനൊന്നും പോകാറില്ലെന്നും ഇന്ദിര ജെയ്സിങ് പറഞ്ഞു. എന്നാല്‍, റസിയ സുല്‍ത്താനയുടെ (പതിമ്മൂന്നാം നൂറ്റാണ്ടില്‍ ഡല്‍ഹി ഭരിച്ചിരുന്ന) കാര്യം അറിയില്ലേയെന്ന് ജസ്റ്റിസ് നരിമാന്‍ തമാശയായി ഓര്‍മിപ്പിച്ചു.
പി.വി. ദിനേശ് (എ.വി. വര്‍ഷ, ഗീനാ കുമാരി)
എ.വി. വര്‍ഷയും ഗീനാകുമാരിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നില്ലെങ്കിലും അവരുടെ അഭിഭാഷകനായ പി.വി. ദിനേശിനെ വാദമുന്നയിക്കാന്‍ കോടതി അനുവദിച്ചു. പത്ത് വയസ്സുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യം തെറ്റിക്കുമെന്ന് പറയുന്നത് ശരിയല്ല. പത്ത് വയസ്സുള്ളവര്‍ കുട്ടികളാണ്, സ്ത്രീകളല്ല. ശബരിമല വിധിയെഴുതിയ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ പ്രസംഗിച്ചതും ദിനേശ് ചൂണ്ടിക്കാട്ടി. ബി.ജെ.പി. നേതാവിന്റെ പ്രസംഗത്തിന്റെ പരിഭാഷ കോടതിയില്‍ വായിച്ചപ്പോള്‍ ജഡ്ജിമാര്‍ അസ്വസ്ഥതയോടെ വിലക്കി.
ജനാധിപത്യ മഹിളാ അസോസിയേഷന് വേണ്ടി പി.വി. സുരേന്ദ്രനാഥും വിവിധ കക്ഷികള്‍ക്ക് വേണ്ടി കെ. പരാശരന്‍, മാത്യൂസ് നെടുമ്പാറ, ഗോപാല്‍ ശങ്കരനാരായണന്‍ തുടങ്ങിയവരും വാദമുന്നയിച്ചു. മറ്റുകക്ഷികള്‍ക്ക് വാദം ഏഴ് ദിവസത്തിനകം എഴുതി നല്‍കാനും കോടതി അനുമതി നല്‍കി.
ജയ്ദീപ് ഗുപ്ത (സംസ്ഥാന സര്‍ക്കാര്‍)
വിധി പുനഃപരിശോധിക്കാന്‍ കാരണമൊന്നുമില്ല. വിധിയെ വിശദമായി വിശകലനം ചെയ്തുകൊണ്ടാണ് അത് പുനഃപരിശോധിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. പുനഃപരിശോധനയില്‍ അങ്ങനെയൊന്നില്ല. വാദങ്ങള്‍ പരിഗണിച്ചില്ല എന്നത് പുനഃപരിശോധനയ്ക്കുള്ള കാരണമല്ല. ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങള്‍ എന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. മതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ആചാരങ്ങളും ക്ഷേത്രത്തിന്റെ ആചാരങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ ക്ഷേത്രത്തിന്റെയും പ്രത്യേകതകള്‍ നോക്കിയാല്‍ ഓരോന്നിനും അത്തരം ആചാരങ്ങളുണ്ടാകും. കാശി വിശ്വനാഥ ക്ഷേത്രം, പുരി ജഗന്നാഥ ക്ഷേത്രം, തിരുപ്പതി ക്ഷേത്രം എന്നിവയ്‌ക്കെല്ലാം അതിന്റേതായാ പ്രത്യേകതകളുണ്ട്. അതിനാല്‍ ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങള്‍ മതപരമായി ഒഴിച്ചുകൂടാനാവാത്തതാണെന്ന് വിലയിരുത്താനാവില്ല. ശബരിമലയിലെ സ്ത്രീവിലക്കില്‍ രണ്ട് മൗലികാവകാശങ്ങളാണ് ലംഘിക്കപ്പെടുന്നത്. അവിടെ വിവേചനവും ഒരു വിഭാഗത്തെ ഒഴിവാക്കലും നടക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതായി വാദിക്കുന്നവരുണ്ട്. എന്നാല്‍, ഭരണഘടനാ വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ അത്തരം വിഷയങ്ങളില്‍ ആശങ്കപ്പെടേണ്ടതില്ല.
Content Highlights: detailed report about sabarimala review petition hearing in supreme court