ചിത്രത്തിൽ നിന്ന്
ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം എന്ന ചിത്രം ഇന്ത്യൻ പനോരമയിൽ ഫീച്ചർ വിഭാഗത്തിലാണ് പ്രദർശനത്തിനെത്തിയത്. അപരിചിതനായ ഒരു അന്ധനുമായി എട്ട് വയസ്സുള്ള കുട്ടി അയാളുടെ വീടന്വേഷിച്ച് നടത്തുന്ന യാത്രയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സ്നേഹം, പ്രത്യാശ, നിരാശ, അവഗണന, കരുതൽ എന്നിങ്ങനെ മനുഷ്യന്റെ വിവിധ ഭാവങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ചിത്രം.
എട്ടു വയസ്സുള്ള പൂഞ്ഞാൻ എന്ന കുട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രായത്തേക്കാൾ ഏറെ പക്വതയുള്ള ഒരു കുട്ടി. അവനെ അങ്ങനെയാക്കിയത് ജീവിത സാഹചര്യങ്ങളായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അവന്റെ അമ്മ മറ്റൊരാളുടെ കൂടെ വീടു വിട്ടുപോയിരുന്നു. മദ്യപാനിയായ അച്ഛൻ വീട് നോക്കാത്തതിനാൽ കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഈ കുട്ടിയുടെ ചുമലിലാണ്. അച്ഛനെക്കൂടാതെ മുത്തച്ഛനും മുതുമുത്തച്ഛനും അടങ്ങുന്ന അംഗങ്ങളെ നോക്കാനായി കായലിലെ മീൻപിടുത്തം അടക്കമുള്ള ഭാരപ്പെട്ട ജോലികൾ ചെയ്താണ് അവൻ ഉപജീവനം നടത്തുന്നത്.
ഒരു ദിവസം കായലിലൂടെ പൂഞ്ഞാൻ സഞ്ചരിക്കുമ്പോൾ ബോട്ട് ജെട്ടിയിൽ ഒറ്റയ്ക്കിരിക്കുന്ന വൃദ്ധനായ അന്ധനെ കാണുന്നു. വീട്ടിലേക്കുള്ള വഴിയേതെന്നറിയാതെയാണ് അയാൾ ഇരിക്കുന്നത്. ഗീവർഗീസ് എന്നാണ് പേര്. പേരിനപ്പുറം താൻ ആരാണെന്നോ എവിടെ നിന്ന് വരുന്നുവെന്നോ അയാൾക്ക് ഓർമയില്ല. വീടിന് മുന്നിൽ തത്തകൾ നിറഞ്ഞ ഒരു മരമുണ്ടെന്ന് മാത്രമാണ് അയാൾ ഓർക്കുന്നത്. വൃദ്ധനെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കാമെന്നാണ് പൂഞ്ഞാൻ ആദ്യം കരുതുന്നത്. എന്നാൽ ആ ശ്രമം പരാജയപ്പെട്ടതോടെ തത്തകൾ നിറഞ്ഞ മരത്തെ കണ്ടെത്തി അയാളെ വീട്ടിലേൽപ്പിക്കാൻ തീരുമാനിക്കുകയാണ് പൂഞ്ഞാൻ. അന്ധവൃദ്ധനുമായി പൂഞ്ഞാൻ നടത്തുന്ന സംഭവബഹുലമായ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
ശക്തമായ തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ അതിനൊത്ത പ്രകടനവുമാണ് ചിത്രത്തെ മികച്ചതാക്കുന്നത്. മാസ്റ്റർ ആദിത്യൻ, നാരായൺ ചെറുപുഴ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബാല്യത്തിന്റെ നിഷ്കളങ്കതയും വാർധക്യത്തിന്റെ ദെെന്യതയും ഈ രണ്ടു കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് വായിച്ചെടുക്കാം. തത്തകളുള്ള മരം തേടിയുള്ള കഥാപാത്രങ്ങളുടെ യാത്രയിൽ പ്രേക്ഷകരെയും കൂടെകൂട്ടാൻ സംവിധായകന് കഴിഞ്ഞുവെന്നതാണ് ഈ സിനിമയുടെ ഏറ്റവും വലിയ വിജയം.
content highlights : Jayaraj Movie Niraye Thathakalulla Maram review IFFI 2021