Dulquer Salmaan
കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥയുമായി കുറുപ്പ് പ്രദർശനത്തിന് എത്തുന്നു. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം നവംബർ 12ന് അഞ്ച് ഭാഷകളിലായി റിലീസിനെത്തുന്ന വേളയിൽ സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തെക്കുറിച്ച് മനസ് തുറക്കുന്നു.
"2012 ൽ ആദ്യ സിനിമയായ 'സെക്കന്റ് ഷോ ' കഴിഞ്ഞ സമയത്താണ് കുറുപ്പ് എന്ന സിനിമയുടെ ആദ്യ ചിന്തയുണ്ടാവുന്നത്. പിന്നീട് അതിനെ പലവിധത്തിൽ ചർച്ച ചെയ്തും, ഓരോ സ്ഥലങ്ങളിൽ പോയി അന്വേഷിച്ചും, നിരവധി ആൾക്കാരുമായി സംസാരിച്ചുമെല്ലാം ഒരുപാട് സമയം ചെലവഴിച്ചാണ് ഒരു തിരക്കഥയാക്കയത്. ആദ്യ രണ്ടുസിനിമകൾക്ക് ശേഷമുള്ള എന്റെ ജീവിതം ' കുറുപ്പ്' എന്ന സിനിമ യാഥാർഥ്യമാക്കാനായിരുന്നു.
കുറുപ്പ് ഒരിക്കലും എന്റെ ആദ്യ സിനിമയായി ചെയ്യാൻ പറ്റുമായിരുന്നില്ല. കാരണം വലിയ ക്യാൻവാസിലുള്ള ഒരുസിനിമയാണിത്. പുതുമുഖ സംവിധായകനെ സംബന്ധിച്ച് അന്ന് അങ്ങനെയൊരു ബജറ്റിൽ സിനിമ ചെയ്യുക എന്നത് അസാധ്യമാണ്. അതിന് അനൂകുലമായ സാഹചര്യത്തിലേക്ക് എത്താൻ വേണ്ടിയുള്ള ഒരുക്കങ്ങളായിരുന്നു പിന്നീടുള്ള കാലം നടത്തിയത്. ആദ്യ സിനിമയായ സെക്കന്റ് ഷോ എന്റെ 20 വർഷത്തെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമായിരുന്നു. അത് നല്ല രീതിയിൽ തന്നെ ചെയ്യാനായി. രണ്ടാമത്തെ സിനിമയായ 'കൂതറ' കഴിഞ്ഞതോടെ കുറുപ്പിനായി മുഴുവൻ സമയവും മാറ്റിവച്ചു.
ഒരുകാലത്തെ തന്നെ പുനസൃഷ്ടിക്കുകയാണ് കുറുപ്പ് എന്ന ചിത്രത്തിൽ ചെയ്തത്. കാരണം ഈ സംഭവങ്ങൾ നടന്ന കാലത്തെ സ്റ്റൈൽ, വാഹനങ്ങൾ, കെട്ടിടങ്ങൾ അങ്ങനെ എല്ലാം പുനസൃഷ്ടിക്കുകയായിരുന്നു. ആ വെല്ലുവിളി വളരെ ആസ്വദിച്ചാണ് ഞങ്ങൾ ഏറ്റെടുത്തതും സാക്ഷാത്കരിച്ചതും. അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങളെ ഞങ്ങളുടെ വീക്ഷണത്തിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.
കുറുപ്പിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ നിർമാതാവും ദുൽഖർ സൽമാനാണ്.
സിനിമയിലെ ഓരോ കഥാപാത്രത്തിന്റെ ലുക്ക്‌സ് നോക്കി അതിന് അനുയോജ്യമായവരെയാണ് കാസ്റ്റ് ചെയ്തത്. ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ശോഭന ധുലീപാല എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെയ്ത സിനിമയാണ് കുറുപ്പ്. ഇതാണ് യഥാർഥ്യമെന്ന് ഒരിക്കലും ആരും കരുതരുത്, യഥാർഥ സംഭവത്തെ സിനിമാറ്റിക്ക് രീതിയിലാക്കി ഞങ്ങളുടേതായ രീതിയിൽ അവതരിപ്പിക്കുകയാണ്"
contenr highlights : Sreenath Rajendran about Dulquer Salmaan movie Kurup