കേരളത്തെ ഞെട്ടിച്ച അപകടത്തിന് ഒരു വയസ്സ്; എന്നിട്ടും പിടിതരാതെ ആ 'ഡ്രൈവർ'


3 min read
Read later
Print
Share

അപകടം എങ്ങനെ സംഭവിച്ചുവെന്നും അപകടം നടക്കുന്ന സമയത്ത് വണ്ടിയോടിച്ചിരുന്നത് ആരായിരുന്നു എന്നതും ഇന്നും ദുരൂഹം.

കേരളത്തെ ഞെട്ടിച്ച ആ വാഹനാപകടത്തിന് ഒരു വയസ്സായി. എന്നാൽ, അതിൽ കേരളത്തിന്റെ സ്വന്തം വയലിൻ മാന്ത്രികൻ ബാലഭാസ്ക്കർ ഇല്ലാതായി എന്ന യാഥാർഥ്യം ഇന്നും വിശ്വസിക്കാനായിട്ടില്ല പലർക്കും. എന്നാൽ, അതിലും അവിശ്വസനീമായ കാര്യം മറ്റൊന്നാണ്. ഒരു കൊല്ലമായിട്ടും ഈ അപകടത്തിന്റെ ദുരൂഹത ഇതുവരെ മറനീക്കിയിട്ടില്ല. ഇന്നും ഇരുട്ടിൽ തപ്പുകയാണ് അന്വേഷണോദ്യോഗസ്ഥർ. വാഹനം ഓടിച്ചത് ആരാണെന്ന് പോലും ഇതുവരെ പോലീസിന് കണ്ടുപിടിക്കാനായിട്ടില്ല എന്നതാണ് അത്ഭുതകരം.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമെത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ഒരാഴ്ച്ചയോളം വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബര്‍ രണ്ടിന് മരണം സംഭവിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മുന്‍സീറ്റിലായിരുന്നു മകളും ബാലഭാസ്‌കറും ഇരുന്നിരുന്നത്. വാഹനത്തിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.

അപകടസമയത്ത് കാറിനു പിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ഡ്രൈവര്‍ അജിയുടെ മൊഴിയിലും ക്രൈംബ്രാഞ്ച് സംഘം പൊരുത്തക്കേട് കണ്ടെത്തിയിരുന്നു. കാര്‍ മരത്തിലേക്കിടിച്ചു കയറിയതിന് അജി സാക്ഷിയാണ്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് ബാലഭാസ്‌കറാണെന്നാണ് അജിയുടെ മൊഴി. വേഷം ടീഷര്‍ട്ടും ബര്‍മുഡയുമാണെന്ന് അജി പറയുന്നു. എന്നാല്‍, ഈ വേഷം ധരിച്ച് കാറിലുണ്ടായിരുന്നത് അര്‍ജുനായിരുന്നു. ബാലഭാസ്‌കര്‍ കുര്‍ത്തയാണ് ധരിച്ചിരുന്നത്. ഇതോടൊപ്പം എടുത്ത മറ്റു സാക്ഷിമൊഴികളിലെ വൈരുധ്യവും കേസ് കൂടുതല്‍ സങ്കീര്‍ണമാക്കി. അതിനിടയില്‍ ബാലഭാസ്‌ക്കറിനെതിരെ നടന്നത് കൊലപാതകശ്രമമാണെന്ന സംശയങ്ങളും കേസിനെ പല വഴികളിലേക്ക് തിരിച്ചുവിട്ടു.

എന്നാല്‍ ബാലഭാസ്‌ക്കറിന്റെ പത്‌നി ലക്ഷ്മിയുടെ മൊഴി പ്രകാരം വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണെന്നായിരുന്നു. അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. അതേസമയം താനല്ല വാഹനമോടിച്ചിരുന്നതെന്ന് അര്‍ജുന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കൊല്ലം വരെ താനാണ് വണ്ടിയോടിച്ചിരുന്നതെന്നും അത് കഴിഞ്ഞ് അടുത്തുള്ള ഒരു കടയില്‍ കയറി രണ്ടുപേരും ഷെയ്ക്ക് കുടിച്ചുവെന്നും കാറിനു പിന്‍സീറ്റില്‍ കിടന്നുറങ്ങിപ്പോയെന്നും പിന്നീട് യാത്ര തുടര്‍ന്നപ്പോള്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നുമാണ് അര്‍ജുന്‍ മൊഴി നല്‍കിയത്. അപകടശേഷം ബോധം വരുമ്പോള്‍ താന്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നും ലക്ഷ്മിയുടെ മൊഴിയാണ് പോലീസിനെ ആശയകുഴപ്പത്തിലാക്കിയതെന്നും അര്‍ജുന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു. ബാലഭാസ്‌കര്‍ കാര്‍ എടുത്ത സമയത്ത് ലക്ഷ്മി ഉറക്കത്തിലായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞിരുന്നു.

അതിനിടയില്‍ തിരുവനന്തപുരത്തു വച്ചു നടന്ന ഒരു സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ രണ്ടുപേര്‍ ബാലഭാസ്‌ക്കറിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതും കേസ് ശക്തമാക്കി. ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയുടെ പരാതി പ്രകാരമാണ് അന്വേഷണം ക്രൈംബ്രാഞ്ച് ശക്തമാക്കിയത്. പോലീസിനു ലഭിച്ച പ്രധാന മൊഴികളിലെ അവ്യക്തത മൂലം ഒടുവില്‍ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ടും അപകടദിവസം വാഹനമോടിച്ചതാരെന്ന ചോദ്യം ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മാസം വീണ്ടും ഫോറന്‍സിക് സംഘം ബാലഭാസ്‌കര്‍ സഞ്ചരിച്ച കാറില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം പ്രകാരം അപകടസമയത്ത് ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് അര്‍ജുന്‍ തന്നെയാണെന്ന നിഗമനത്തില്‍ പരിശോധനാ റിപ്പോര്‍ട്ട് പുറത്തിറക്കി.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തിനു പിന്നില്‍ ബാഹ്യ ഇടപെടലുകളില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അപകടത്തില്‍ അസ്വാഭാവികത കാണേണ്ടെന്ന തരത്തിലുള്ള അന്തിമ റിപ്പോര്‍ട്ടാണ് പിന്നീട് പുറത്തു വന്നത്. കാറിന്റെ സ്റ്റിയറിങ്ങിലെയും സീറ്റ് ബെല്‍റ്റിലെയും വിരലടയാളം, സീറ്റിലുണ്ടായിരുന്ന മുടിയിഴകള്‍, രക്തം എന്നിവ പരിശോധിച്ചാണ് കാറോടിച്ചയാളെ കണ്ടെത്തിയത്. കൂടാതെ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മാത്രമാണ് അപകടസമയത്ത് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ സീറ്റിലാണ് ലക്ഷ്മി ഇരുന്നിരുന്നത്. ബാലഭാസ്‌കര്‍ പിന്നിലെ സീറ്റിലായിരുന്നുവെന്നും ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ തെളിയിക്കുന്നുണ്ട്. കാറിലുണ്ടായിരുന്നവര്‍ക്കേറ്റ മുറിവുകളും പരിക്കുകളും ഫോറന്‍സിക് സംഘം വിശകലനം ചെയ്തിട്ടുണ്ട്. അര്‍ജുന്റെ തലയ്ക്കും കാലിനുമുണ്ടായ പരിക്കുകള്‍ സൂചിപ്പിക്കുന്നത് അപകടസമയത്ത് അര്‍ജുന്‍ ഡ്രൈവിങ് സീറ്റിലായിരുന്നുവെന്നാണ്.

വാഹനം ഓടിച്ചതാരെന്ന് കണ്ടെത്തിയതോടെ അര്‍ജുനെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്നും അറിയിച്ചിരുന്നു. അപ്പോഴാണ് അപകടത്തെക്കുറിച്ച് സി.ബി.ഐ.യെക്കൊണ്ട് അന്വേഷിക്കണമെന്ന ആവശ്യവുമായി ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി രംഗത്തെത്തിയത്. ഇപ്പോള്‍ കേരള സര്‍ക്കാര്‍ കേസ് സിബിഐയ്ക്ക് കൈമാറാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

Content Highlights : violinist balabhaskar accident anniversary crime branch reports

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു പോയി: ആരാധകന്റെ പെരുമാറ്റത്തെക്കുറിച്ച് തമന്ന

Feb 10, 2018


mathrubhumi

2 min

'ഇറങ്ങിപ്പോടാ..;' അപമാനിക്കപ്പെട്ട് സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ രജനിയുടെ ശപഥം

Jan 8, 2020


mathrubhumi

1 min

രാജ്യത്തു നിന്നും പുറത്താക്കുന്നവർക്ക് നികുതിപ്പണം തിരികെ നല്‍കുമോയെന്ന് ഷാന്‍ റഹ്മാന്‍

Dec 19, 2019