ചെന്നൈ: ഏറെ നാളായുള്ള അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് രജനീകാന്ത്.സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് അദ്ദേഹം ആരാധകരോട് അറിയിച്ചു.
പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയില്‍ മുങ്ങിയ തമിഴ്‌നാടിനെ മറ്റ് സംസ്ഥാനങ്ങളെല്ലാം പരിഹസിക്കുകയാണെന്നും ഇതില്‍ മാറ്റമുണ്ടാക്കാനാണ് തന്റെ രാഷ്ട്രീയ പ്രവേശനമെന്നും രജനീകാന്ത് തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഇനിയും തീരുമാനമെടുത്തില്ലെങ്കില്‍ ഒടുവില്‍ കുറ്റബോധം തോന്നേണ്ടി വരുമെന്നും അതിനാലാണ് തീരുമാനമെന്നും അദ്ദേഹം തന്റെ ആരാധകരോട് പറഞ്ഞു.
Read More: മറ്റുള്ളവർ തമിഴ്നാടിനെ പരിഹസിക്കുന്നു, രാഷ്ട്രീയ പ്രവേശനം ഇതിൽ മാറ്റം വരുത്താൻ- രജനി......
Readmore:മോദിയുടെ അനുഗ്രഹാശ്ശിസ്സുകളുമായി തമിഴകം പിടിക്കാന്‍ രജനികാന്ത്
രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമാണെങ്കിലും ജയലളിതയുടെ മരണത്തെത്തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. സമയമാകുമ്പോള്‍ താന്‍ പോരാട്ടം തുടങ്ങുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള രജനിയുടെ ഇതുവരെയുള്ള പ്രതികരണം. എന്നാൽ അഭ്യൂഹങ്ങൾ മാറ്റി തന്റെ രാഷ്ട്രീയ പ്രവേശനം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ് രജനി.
കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് പ്രഖ്യാപനം.
രാഷ്ട്രീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബര്‍ 26-ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ പറഞ്ഞത്. ആരാധകര്‍ ആവേശത്തിലാണെങ്കിലും രജനിയുടെ രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്.
1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.
content highlights: Rajanikanth, Rajanikanth political entry, rajanikanth will form new party