വാളയാറില്‍ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടകേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരണവുമായി അഭിനേതാക്കൾ. പൃഥ്വിരാജും ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ഫേസ്ബുക്കിലൂടെയാണ് തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളത്. കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ് ടൊവിനോ തോമസ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് ആവശ്യമാണെന്ന് ഉണ്ണി മുകുന്ദനും പറഞ്ഞു.
പീഡനസംഭവങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുവെങ്കിലും അവയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണത മോശമെന്ന് പൃഥ്വി കുറിച്ചു.
പൃഥ്വിയുടെ വാക്കുകള്‍
ആ സമയം വീണ്ടും എത്തിയിരിക്കുന്നു. അത്യാവശ്യം കുറച്ച് ഫോളോവേഴ്‌സ് ഉള്ളവര്‍ വൈകാരിക വാക്കുകള്‍ കൊണ്ടു കുറിക്കും. ആ രണ്ടു പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും നാം ഉള്‍പ്പെടുന്ന സമൂഹത്തിലെ അംഗങ്ങളെന്ന നിലയില്‍ അവര്‍ അര്‍ഹിക്കുന്ന നീതി ഹാഷ്ടാഗ് ക്യാമ്പെയ്‌നുകള്‍ കൊണ്ട് എങ്ങനെ നേടിക്കൊടുക്കാം എന്നൊക്കെ പറയുന്ന കുറിപ്പുകള്‍ പ്രത്യക്ഷപ്പെടും..
'അവര്‍ നീതി അര്‍ഹിക്കുന്നു..' 'വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി വേണം' 'കുറ്റവാളികളെ ശിക്ഷിക്കുക'
യഥാര്‍ഥത്തില്‍ ഇക്കാര്യങ്ങളൊക്കെ എടുത്തു പറയേണ്ട കാര്യമുണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവര്‍ത്തിക്കണമെങ്കിലും സോഷ്യല്‍മീഡിയ കൂടി ഉത്സാഹിക്കണമെന്ന അവസ്ഥയിലെത്തിയോ നമ്മള്‍?
നമ്മള്‍ കീഴടങ്ങാന്‍ തയ്യാറായിരിക്കുകയാണ്. ഇവിടെ ഇനിയും വിപ്ലവങ്ങളുണ്ടാകും..ഇവിടുത്തെ ജനതയ്ക്ക് അവരുടെ ഭരണസംവിധാനത്തില്‍ പ്രതീക്ഷ നശിക്കുമ്പോള്‍. ഒരു തരത്തില്‍ മറ്റൊരു തരത്തില്‍.
പൃഥ്വിരാജ് സുകുമാരന്‍, പൗരന്‍
ടൊവിനോ തോമസിന്റെ വാക്കുകള്‍
'കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണ് ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണ്.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും, നിയമസംവിധാനങ്ങളും, നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല, അവര്‍ പ്രതികരിക്കും.
ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണ് !'
ഉണ്ണി മുകുന്ദന്റെ വാക്കുകള്‍
തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിടപറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ, വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാർക്ക്, അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.
Content Highlights : Prithviraj, Tovino Thomas and Unni Mukundan facebook posts on valayar case