ലോക്സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തിന് ശേഷം വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് നരേന്ദ്ര മോദി. മെയ് 30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സിനിമാ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ക്ഷണിക്കപ്പെട്ട അതിഥികളില്‍ രജനീകാന്ത്, കമല്‍ ഹാസന്‍ എന്നിവരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മക്കള്‍ നീതി മയ്യം നേതാവും മോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനുമായ കമല്‍ ഹാസന്‍ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മോദിയുടെ ക്ഷണം കമല്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. എന്നാല്‍ രജനീകാന്ത് പങ്കെടുക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിയെ അഭിനന്ദിച്ച് രജനീകാന്ത് ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രണ്ടു ദ്രാവിഡ പാര്‍ട്ടികളും പരാജയപ്പെട്ടെന്നും ആ കുറവ് നികത്താനാണ് താന്‍ മക്കള്‍ നീതി മയ്യവുമായി (എം.എന്‍എം) ഇറങ്ങിയിരിക്കുന്നതെന്നുമായിരുന്നു പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ കമല്‍ ഹാസന്‍ പറഞ്ഞത്. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ പോലും ജയിച്ചില്ലെങ്കിലും അടുത്ത നിയമസഭയില്‍ കുറേ മണ്ഡലങ്ങളില്‍ ജയവും തോല്‍വിയും നിര്‍ണയിക്കാന്‍ പറ്റുന്ന സ്വാധീനമാവാന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു കഴിയുമെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ പറയുന്നത്.
പ്രചാരണത്തിനിടെ ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ രണ്ടോ മുന്നോ സ്ഥാനര്‍ഥികള്‍ക്ക് വിജയസാധ്യത പോലും കല്‍പ്പിച്ചവരുണ്ട്. പക്ഷേ അങ്ങനെ സംഭവിച്ചില്ലെങ്കിലും നാലു സ്ഥാനാര്‍ഥികള്‍ ഒരു ലക്ഷത്തിനും മീതെ വോട്ടു പിടിച്ചു. ചെന്നൈ സൗത്തില്‍ ആര്‍. രംഗരാജന്‍ 1,35,465 വോട്ടും കോയമ്പത്തൂരില്‍ ആര്‍. മഹേന്ദ്രന്‍ 1,45,104 വോട്ടും ചെന്നൈ നോര്‍ത്തില്‍ എ.ജി. മൗര്യ 1,31,067 വോട്ടും ശ്രീപെരുമ്പത്തൂരില്‍ എം ശ്രീധര്‍ 1,35,525 വോട്ടും നേടി. പാര്‍ട്ടിയുടെ മറ്റൊരു വിജയപ്രതീക്ഷയായിരുന്ന ചെന്നൈ സെന്‍ട്രലില്‍ കമീല നാസര്‍ 92,249 വോട്ടും നേടി. പത്തു ശതമാനത്തിലേറെ വോട്ട് ഇക്കൂട്ടത്തിലെ ചില മണ്ഡലങ്ങളില്‍ കിട്ടി. കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.
Content Highlights: Narendra Modi invites kamal haasan rajanikanth to swearing in ceremony may 30, bjp lok sabha election victory