സംഗീത സംവിധായകന്‍ ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹതകള്‍ നിലനില്‍ക്കേ പ്രതികരണവുമായി ഭാര്യ ലക്ഷ്മി. കാറപകടത്തില്‍ ബാലഭാസ്‌കറിന് പകരം താനാണ് കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രചരിക്കുന്ന അപവാദങ്ങളൊന്നും തന്നെ ഉണ്ടാകുമായിരുന്നില്ലെന്ന് ലക്ഷ്മി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ പേരില്‍ നടക്കുന്ന വിവാദങ്ങളോട് പ്രതികരിച്ചത്.
ആരോപണങ്ങള്‍ തന്നെ തളര്‍ത്തുന്നുവെന്നും സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി ആസൂത്രിതമായി വരുത്തി വച്ചതാണ് അപകടമെന്ന് പറയുന്നവരോട് ഏറെ സ്‌നേഹിക്കുന്ന മകളും ഭര്‍ത്താവും കൂടെ ഇല്ലാത്ത തനിക്കെന്തിനാണ് സ്വര്‍ണവും പണവുമെന്നും ലക്ഷ്മി അഭിമുഖത്തിൽ ചോദിച്ചു.
വഴിപാടുകൾ നടത്താനായി വടക്കുന്നാഥനിൽ പോയതും അന്ന് തന്നെ തിരിച്ചു വന്നതും ബാലുവിന്റെ താത്പര്യപ്രകാരമാണ്. അർജുനോട് വണ്ടി ഓടിക്കാൻ നിർദ്ദേശിച്ചതും ബാലുവാണ്. ട്രാവല്‍ സിക്‌നസ് ഉള്ളതുകൊണ്ടാണ് മകള്‍ക്കൊപ്പം താൻ ഫ്രണ്ട് സീറ്റില്‍ ഇരുന്നത്.
മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കുന്ന പ്രകൃതമായിരുന്നു ബാലഭാസ്കറിന്റേത്..കലയില്‍ ഒട്ടും വിട്ടുവീഴ്ച കാണിക്കാറില്ല ടീമംഗങ്ങളില്‍ ആരെങ്കിലും എപ്പോഴെങ്കിലും മദ്യപിച്ചെത്തിയാല്‍ അവരെ പുറത്താക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലായിരുന്നു അദ്ദേഹത്തിന്. അത്തരത്തിലൊരാള്‍ക്ക് ക്രിമിനലുകളുമായി കൂട്ടുകൂടാൻ സാധിക്കുന്നത് എങ്ങനെയാണ്?
അപകടം നടന്ന ദിവസം ബാലുവായിരുന്നു കാര്‍ ഓടിച്ചിരുന്നതെങ്കിലെന്ന് ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. അങ്ങനെയെങ്കില്‍ ബാലു ഇപ്പോഴും ഉണ്ടാവുമായിരുന്നു. അദ്ദേഹത്തിന് ഇപ്പോഴും വയലിന്‍ വായിക്കാന്‍ പറ്റുമായിരുന്നു. ബാലുവിന് പകരം താനാണ് മരിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങള്‍ സംഭവിക്കില്ലായിരുന്നു-ലക്ഷ്മി അഭിമുഖത്തിൽ പറയുന്നു
Content Courtesy : Times Of India
Content Highlights : Lakshmi Balabhaskar On controversies related to music director Balabhaskar Death