സിനിമയില്‍ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് നടനും എംപിയുമായ ഇന്നസെന്റ്. സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഇന്നസെന്റ് ഫെയിസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
സിനിമാക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടികളാരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമ പ്രവര്‍ത്തകരെ വിവരം അറിയിക്കും. പിന്നെ ചില മോശം ആള്‍ക്കാര്‍ കിടക്ക പങ്കിട്ടെന്നു വരും- ഇതായിരുന്നു ഇന്നസെന്റിന്റെ വാക്കുകള്‍.
ഇന്നസെന്റിന്റെ പ്രസ്താവനക്കെതിരെ സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി അമ്മയുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റ് രംഗത്ത് വന്നത്.
'രാവിലെ ഞാന്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ഉണ്ടായ ചില പരാമര്‍ശങ്ങള്‍, ഞാന്‍ ഉദ്ദേശിക്കാത്ത വിധം തെറ്റായ വ്യാഖ്യാനങ്ങളോടെ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കണ്ടു. ചലച്ചിത്ര ലോകത്ത് സ്ത്രീകളോടുള്ള പൊതു സമീപനത്തില്‍ ആരോഗ്യകരവും സ്ത്രീ സൗഹൃദവുമായ ഒരു അന്തരീക്ഷം മുന്‍കാലങ്ങളെ അപേക്ഷിച്ച് രൂപപ്പെട്ടിട്ടുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. സ്ത്രീവിരുദ്ധമായ ഒരു ഘടകവും സിനിമയിലില്ല എന്ന ഒരു പ്രസ്താവനയേ ആയിരുന്നില്ല അത്. സമൂഹത്തിന്റെ ഭാഗമായ ചലച്ചിത്ര രംഗത്തും നിലവിലുള്ള സാമൂഹ്യ പ്രവണതകള്‍ പ്രതിഫലിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്. സ്ത്രീവിരുദ്ധമായ എല്ലാത്തരം പ്രവണതകളേയും ചെറുക്കാനുള്ള ശ്രമങ്ങള്‍ സംഘടന എന്ന നിലയില്‍ അമ്മ നിര്‍വഹിക്കും. സന്ദര്‍ഭത്തില്‍ നിന്നടര്‍ത്തിമാറ്റി വാക്കുകളെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ ഒഴിവാക്കേണ്ടതാണ്'- ഇന്നസെന്റ് കുറിച്ചു.