മലയാള സിനിമയില്‍ വേറിട്ട ചലച്ചിത്രാനുഭവം സമ്മാനിച്ച ചിത്രമാണ് പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്. മമ്മൂട്ടിയുടെ ഗെറ്റപ്പും ത്യശൂര്‍ ഭാഷയും ചേര്‍ന്ന് ചിത്രം സമ്മാനിച്ചത് ചിരിയും ഒത്തിരി ചിന്തയുമാണ്.എന്നാല്‍ ഈ ചിത്രത്തോടിണങ്ങി ചേരാന്‍ മമ്മൂട്ടിക്ക് കുറച്ച് സമയമെടുത്തു എന്ന് പറയുകയാണ് സംവിധായകന്‍ രഞ്ജിത്ത്. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''മമ്മൂക്കയോട് ഇതിന്റെ കഥയാണ് ആദ്യം പറയുന്നത്. സ്‌ക്രിപ്റ്റ് പിന്നീടാണ് കൊടുത്തത്. ഷൂട്ടിങ്ങിന്റെ ആദ്യ മൂന്ന് ദിവസങ്ങളില്‍ പുള്ളി കുറച്ച് ഡിസ്റ്റര്‍ബ്ഡായിരുന്നു. ഈ ഭാഷയുടെ ഫ്‌ളേവര്‍ കിട്ടാനായി തൃശൂര്‍ക്കാരെയാണ് കാസ്റ്റ് ചെയ്തത്. ഇന്നസെന്റ്, ഇടവേള ബാബു, ടിനി ടോം എന്നിവരെ. അവര്‍ക്ക് തൃശ്ശൂര്‍ ഭാഷ പിടിക്കാന്‍ പറ്റും.
ഇതിനൊപ്പം ഷൂട്ടിങ്ങ് സമയത്ത് സ്വാഭാവികമായി ഇഴുകി ചേരാന്‍ പറ്റാത്തതിന്റെ ചില പ്രശ്‌നങ്ങള്‍ എന്റെയടുത്ത് പറഞ്ഞില്ല. പുള്ളി ക്യാമറമാന്‍ വേണുവിന്റെ അടുക്കല്‍ പറഞ്ഞു. 'ഇത് എനിക്ക് വലിയ ഗുണമുണ്ടാവാന്‍ പോവുന്നില്ല. സിനിമ ചിലപ്പോള്‍ ഇന്‍ട്രസ്റ്റിങ്ങായിരിക്കും '. നാലഞ്ചു ദിവസം കഴിഞ്ഞപ്പോ പുള്ളി തന്നെ തിരുത്തി പറഞ്ഞു 'വേണു ഇത് ഉദ്ദേശിച്ചത് പോലെയല്ല എനിക്കൊരു ബെഞ്ച്മാര്‍ക്ക് സിനിമയായിരിക്കുമെന്ന്'
'അത് മമ്മൂക്കയ്‌ക്കേ ചെയ്യാന്‍ പറ്റൂ. പിന്നെ നായക പരിവേഷം മാറ്റിവെയ്ക്കാന്‍ പറഞ്ഞാല്‍ അതിന് തയ്യാറാവുന്ന മനസ്സും പുള്ളിക്കുണ്ടായിരുന്നു.'
'മറ്റൊരാളെ കണ്‍വിന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടേണ്ട എന്ന് വിചാരിച്ച് ഞാന്‍ തന്നെ നിര്‍മ്മിച്ചു. ബോക്സോഫീസ് ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമ കണ്ടിട്ട് ആദ്യം വിളിക്കുന്നത് ടി.വി ചന്ദ്രനാണ്. ഡി.വി.ഡി കണ്ടിട്ട് വിളിച്ച് കുറേ നേരം സംസാരിച്ചത് മരിച്ചു പോയ രവിയേട്ടനാണ്.'-രഞ്ജിത്ത് പറഞ്ഞു
ContentHighlights: Director Renjith About mamooty, pranchiyettan and the saint ,mamooty, innocent, tini tom, cameraman venu