ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റീൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉന്നയിച്ച ഇറ്റാലിയന്‍ നടി ആസിയ അർജെന്റോയും കുരുക്കിലായി. സിനിമയിൽ മകന്റെ വേഷം ചെയ്ത പ്രായപൂർത്തിയാവാത്ത നടനെ പീഡിപ്പിച്ചുവെന്ന കേസ് അർജെന്റോ കാശ് കൊടുത്ത് ഒത്തുതീർപ്പാക്കിയതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സംഗീതജ്ഞനും യുവനടനുമായ ജിമ്മി ബെന്നറ്റ് നൽകിയ പരാതി അര്‍ജെന്റോ 380000 ഡോളർ നൽകി കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് റിപ്പോർട്ട്.
അര്‍ജെന്റോയും ബെന്നറ്റും 2004 ല്‍ ദ ഹാര്‍ട്ട് ഇൗസ് ഡിസൈറ്റ്ഫുള്‍ എബൗവ് ഓള്‍ തിങ്സ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതില്‍ ബെന്നറ്റിന്റെ അമ്മയുടെ വേഷമാണ് അര്‍ജെന്റോ ചെയ്തിരിക്കുന്നത്.
2013 ല്‍, തനിക്ക് പതിനേഴ് വയസ്സ് മാത്രമുള്ളപ്പോൾ കാലിഫോര്‍ണിയയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് അർജെന്റോ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ബെന്നറ്റ് നൽകിയ കേസ്. കാലിഫോര്‍ണിയയിൽ പുരുഷനും സ്ത്രീയ്ക്കും നിയമപരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായപരിധി 18 വയസ്സാണ്.
എന്നാൽ, അർജെന്റോ ഇൗ ആരോപണം നിഷേധിച്ചു. തനിക്ക് ബെന്നറ്റ് മകനെപ്പോലെയാണെന്നും ഇതൊരു കെട്ടിച്ചമച്ച കേസാണെന്നുമാണ് അർജെന്റോ പറയുന്നത്. താൻ ഹാർവി വെയ്ൻസ്റ്റീനെതിരേ ആരോപണം ഉന്നയിച്ചതിനുശേഷമാണ് ബെന്നറ്റ് പരാതി നൽകിയതെന്നും അർജെന്റോ പറഞ്ഞു.
21 വയസ്സുള്ളപ്പോള്‍ ഹാര്‍വി വെയിന്‍സ്‌ററീന്‍ തന്നെ ബലാൽസംഗം ചെയ്തു എന്നായിരുന്നു അര്‍ജെന്റോ ഉന്നയിച്ച ആരോപണം. ഇതിനുശേഷം ലോകമെങ്ങും തുടക്കമിട്ട മീ റ്റു കാമ്പയിനിന്റെ മുൻനിര പോരാളികളിൽ ഒരാൾ കൂടിയായിരുന്നു അർജന്റോ.
അര്‍ജെന്റോ വെയിന്‍സ്റ്റിനെതിരെ ആരോപണം ഉന്നയിച്ച് ഒരു മാസത്തിനു ശേഷമാണ് ബെന്നറ്റ് അര്‍ജെന്റോവിനെതിരേ കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ ഇതൊരു കെട്ടിച്ചമച്ച കേസാണെന്ന് ട്വിറ്ററിൽ നിരവധിയാളുകൾ അഭിപ്രായപ്പെടുന്നുണ്ട്.
അര്‍ജെന്റോയ്ക്ക് പുറമേ ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ മൂന്ന് സ്ത്രീകള്‍ കൂടെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരുന്നു.
Content Highlights: me too camapign ac tivist asia argento, case aagainst ASIA ARGENT, ME TOO CAMPAIGN, havey veinsten