കൊച്ചി: നടൻ ഷെയ്ൻ നിഗമിനെ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും താരസംഘടനയായ അമ്മയും സംവിധായകരുടെ സംഘടനയായ ഫെഫ്കയും പിന്‍മാറി. ഷെയ്ന്‍ തിരുവനന്തപുരത്ത് പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങൾ നടത്തിയതും സംഘടനകള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമിച്ചതുമാണ് ഷെയ്നിനെ ബഹിഷ്കരിക്കാൻ തീരുമാനിച്ച നിർമാതാക്കളുടെ സംഘടനയുമായുള്ള ചർച്ചയിൽ നിന്നുള്ള പിന്‍മാറ്റത്തിനു കാരണമെന്നാണ് സൂചന. നിർമാതാക്കളുടെ സംഘടനയുടെ പ്രതിനിധിയായ ബി. രാഗേഷിനെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഷെയ്ന്‍ നിഗവും നിര്‍മാതാക്കളുമായുളള പ്രശ്‌നം പരിഹരിക്കുന്നതിനായി താരസംഘടനയായ 'അമ്മ' മുന്നിട്ടിറങ്ങുകയും സെക്രട്ടറി നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ ഫെഫ്ക ഭാരവാഹികളുമായി ഇന്ന് ഒരു അനൗപചാരിക ചര്‍ച്ച നടക്കേണ്ടതായിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ നടന്‍ തിരുവനന്തപുരത്ത് നടത്തിയ പ്രസ്താവനകളും പ്രകോപനപരമായ നീക്കങ്ങളും കാരണം ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്ന് സംഘടനകള്‍ അറിയിച്ചിരിക്കുകയാണ്. നിര്‍മാതാക്കളുടെ സംഘടനയും സമാന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്‍ നടത്തിയ പ്രസ്താവനയും മന്ത്രി എ കെ ബാലനുമായി നടത്തിയ കൂടിക്കാഴ്ച്ചയും കണക്കിലെടുത്താണ് ഈ തീരുമാനം. നിർമാതാക്കളുടെ സംഘടനയുടെ പ്രതിനിധി ബി. രാഗേഷാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സംസാരിക്കവെ ഷെയ്ന്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമല്ല, മനോരോഗമാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്നത് ഏകപക്ഷീയമായ കാര്യങ്ങളാണ്. തനിക്ക് റേഡിയോ പോലെ അങ്ങോട്ട് ഒന്നും പറയാനാവാതെ കേട്ടുകൊണ്ടിരിക്കേണ്ട അവസ്ഥയാണെന്നും താന്‍ പറയുന്നത് കേള്‍ക്കാന്‍ അവര്‍ തയ്യാറാവുന്നില്ലെന്നും ചര്‍ച്ചകളോട് സഹകരിക്കുന്നില്ല എന്ന രീതിയിലും ഷെയ്ന്‍ സംസാരിച്ചു. ചിത്രത്തിന്റെ കരാര്‍ അടക്കമുള്ള രേഖകള്‍ മന്ത്രി എ കെ ബാലനു കൈാമാറുകയും തന്റെ ഭാഗം വിശദമാക്കുകയും ചെയ്തു. അമ്മയും ഫെഫ്കയും നിര്‍മാതാക്കളുടെ സംഘടനയുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനിടയില്‍ സര്‍ക്കാരിനെ കൂടെ ഉള്‍പ്പെടുത്തി ഷെയ്ന്‍ നിഗം പ്രശ്‌നത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി. അതിനാലാണ് ഇനിയൊരു ചര്‍ച്ച വേണ്ടെന്ന് സംഘടനകള്‍ തീരുമാനിച്ചത്.
നടന്‍ സിദ്ദിഖും ഇടവേള ബാബുവും ഇടപെട്ട് ഷെയ്‌നുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ 'അമ്മ'യോട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നതനുസരിച്ച് മുന്നോട്ടുനീങ്ങുമെന്നും ഷെയ്ന്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ തിരുവനന്തപുരത്തെ പ്രസ്താവനയോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞുവെന്നാണ് നിർമാതാക്കളുടെ സംഘടന നൽകുന്ന സൂചന.
Content Highlights : AMMA FEFKA cancels meeting with shane nigam controversy