ആക്രമണത്തെ അതിജീവിച്ച നടി പരാതി നല്‍കിയത് ഏറെ ധീരമായ ഒരു നീക്കമായിരുന്നുവെന്ന് നടി ശില്‍പ്പ ബാല. സ്റ്റാര്‍ ആൻഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ശില്‍പ്പ മനസ്സു തുറന്നത്. 'കളിച്ചു ചിരിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും ഏറെ ബുദ്ധിയും ആത്മധൈര്യവുമുള്ള പെണ്‍കുട്ടിയാണ് അവള്‍. ചുറ്റുമുള്ള ആളുകള്‍ നല്‍കുന്ന പിന്തുണയാണ് അവളുടെ ശക്തി. എല്ലാവരേക്കാളും അവള്‍ക്ക് പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണ്. ഈ സംഭവത്തിന് ശേഷവും ഇനിയങ്ങോട്ടും അദ്ദേഹം ഇങ്ങനെ തന്നെ ആയിരിക്കുമെന്നതാണ് ഏറ്റവും വലിയ സമാധാനം.'
പത്തുവര്‍ഷത്തെ സൗഹൃദമുണ്ട് ഞങ്ങള്‍ക്ക്. ശരിക്കും പറഞ്ഞാല്‍ ഒരു സാധാരണ പെണ്‍കുട്ടിക്ക് വേണ്ട പിന്തുണ അവള്‍ക്ക് വേണ്ടി വന്നില്ല. അത്രയ്ക്കും ബോള്‍ഡാണവള്‍. ആക്രണത്തിന് ശേഷം ചിലരുടെ പ്രസ്താവനകള്‍ അവളെ വേദനിപ്പിച്ചു. പത്തുദിവസത്തിനകും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ട നടി എങ്ങിനെ സെറ്റിലെത്തിയെന്ന പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം അവളെ വേദനിപ്പിച്ചു. നടനെ ചോദ്യം ചെയ്തതുപോലെ നടിയേയും ചോദ്യം ചെയ്യണമെന്ന സലീം കുമാറിന്റെ പ്രസ്താവന കേട്ട ദിവസവും അവള്‍ വളരെ ഡിപ്രസ്ഡ് ആയിരുന്നു.
ജീവിതത്തിലേക്ക് മെല്ലെ പിടിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു സുഹൃത്തിനെപ്പോലെ കരുതിയവരുടെ ഭാഗത്തു നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉയരുന്നത്. 15ാം വയസ്സുമുതല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയവളാണവള്‍. അവളുടെ ഭാഷയില്‍ പറഞ്ഞാല്‍ ബുദ്ധിയുറയ്ക്കുന്നതിനും മുന്‍പ് മുതല്‍. സിനിമയിലൂടെയാണ് അവള്‍ വളര്‍ന്നത്. അതിനുള്ളിലുള്ളവര്‍ തന്നെ വേദനിപ്പിച്ചാല്‍ അത് താങ്ങാന്‍ കഴിയില്ല.
കുറ്റാരോപിതനെ പിന്തുണയ്ക്കുന്നതു പോലെ അവളെയും പിന്തുണച്ചൂടെ. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും അവളെ പിന്തുണയ്ക്കാന്‍ ഭയപ്പെടുന്നുണ്ട്. നടന് എത്രത്തോളം പവറുണ്ട് ഈ ഇൻഡസ്ട്രിയില്‍ എന്ന് അപ്പോള്‍ തന്നെ മനസ്സിലാക്കാം- ശില്‍പ്പ പറഞ്ഞു.