''ബഹുമതികള്‍ ആരെയാണ് ആഹ്ളാദിപ്പിക്കാത്തത്?; എങ്കിലും അവ ഒരിക്കലും എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. പ്രതീക്ഷിച്ച സമ്മാനങ്ങള്‍ നിഷേധിക്കപ്പെട്ടതിന്റെ ദുഃഖം കുട്ടിക്കാലത്തേ ആവോളം അനുഭവിച്ചതുകൊണ്ടാവാം.' എസ് ജാനകി പറയുന്നു. ആദ്യമായി ഒരു പാട്ടുമത്സരത്തില്‍ പങ്കെടുത്തത് പതിനേഴാം വയസ്സിലാണ്. ആകാശവാണി നടത്തിയ ആ അഖിലേന്ത്യാ ലളിത ശാസ്ത്രീയ സംഗീത മത്സരത്തില്‍ അവസാന റൗണ്ട് വരെ എത്തി ജാനകി. ഫൈനലില്‍ ഒരു അര്‍ധ ശാസ്ത്രീയ ഗാനം അതിഗംഭീരമായി പാടുകയും ചെയ്തു. നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെയാണ് സദസ്സ് ആ പ്രകടനത്തെ എതിരേറ്റത്. മുഖ്യ എതിരാളിയായ മത്സരാര്‍ഥി പാടിയതാകട്ടെ ഒന്നാന്തരമൊരു കര്‍ണാടക സംഗീത കൃതി. ''ശുദ്ധ ശാസ്ത്രീയ കൃതികള്‍ പാടരുത് എന്നായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചിരുന്ന നിര്‍ദേശം. അത് കൊണ്ട് തന്നെ ആ കുട്ടിയെ അയോഗ്യ ആയി പ്രഖ്യാപിക്കുമെന്ന് എല്ലാവരും കരുതി. പക്ഷെ മത്സരഫലം വന്നപ്പോള്‍ ഒന്നാം സ്ഥാനം ആ കുട്ടിക്ക്. എനിക്ക് രണ്ടാം സ്ഥാനം മാത്രം.'' ഉള്ളില്‍ അടക്കി വെച്ച തേങ്ങലോടെ രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദിന്റെ കൈകളില്‍ നിന്ന് വെള്ളിമെഡല്‍ സ്വീകരിച്ചതിന്റെ മങ്ങിയ ഓര്‍മ ഇന്നുമുണ്ട് ജാനകിയുടെ മനസ്സില്‍... അന്ന് ക്ലാസിക്കല്‍ പാടി ജാനകിയെ പിന്തള്ളിയ കൊച്ചു ഗായിക പില്‍ക്കാലത്ത് അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞ ആയി. ആര്‍ വേദവല്ലി.
1957 ല്‍ നടന്ന മെട്രോ മര്‍ഫി സംഗീത മത്സരം മറ്റൊരു ''നഷ്ട''സ്മരണ. പാടിപ്പതിഞ്ഞ ചലച്ചിത്ര ഗാനങ്ങളാണ് ആ മത്സരത്തില്‍ പങ്കെടുത്തവര്‍ പാടിയത്. ഇന്നത്തെ റിയാലിറ്റി ഷോകളുടെ ഒരു പഴയ പതിപ്പ്. പതിവ് പോലെ ആ മത്സരത്തിലും ജാനകി കലാശ റൗണ്ടില്‍ ഇടം നേടി. പുരുഷ വനിതാ വിഭാഗങ്ങളിലെ അന്തിമ വിജയികളെ കണ്ടെത്താന്‍ വിധികര്‍ത്താക്കളായി എത്തിയത് സിനിമയിലെ വിഖ്യാതരായ അഞ്ചു സംഗീതസംവിധായകര്‍ നൗഷാദ്, മദന്‍മോഹന്‍ , അനില്‍ ബിശ്വാസ് സി രാമചന്ദ്ര, വസന്ത് ദേശായി. ഒന്നാം സ്ഥാനക്കാര്‍ക്ക് ഈ സംഗീത സംവിധായകര്‍ അവരവരുടെ അടുത്ത പടങ്ങളില്‍ പാടാന്‍ അവസരം നല്‍കും എന്നൊരു സുവര്‍ണ വാഗ്ദാനം കൂടി ഉണ്ടായിരുന്നു. ''അവസാന റൗണ്ടില്‍ ചോരി ചോരിയിലെ രസിക് ബല്‍മാ എന്ന പാട്ടാണ് ഞാന്‍ പാടിയത്. ഏതു പാട്ടും ഒരു വട്ടം കേട്ടാല്‍ ഒപ്പിയെടുത്തു അതേപടി പാടാനുള്ള കഴിവ് ഈശ്വരന്‍ അന്നേ എനിക്ക് തന്നിട്ടുണ്ട്. നിറഞ്ഞ സദസ്സിനു മുന്നില്‍ കഴിയുന്നത്ര ഭംഗിയായിത്തന്നെ ഞാന്‍ പാടി. സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിക്കുകയും ചെയ്തു. വേദിയുടെ പിറകില്‍ എത്തി ഒന്നാം സ്ഥാനം നിനക്ക് തന്നെ എന്ന് ആശംസിച്ചവര്‍ ഏറെ. പക്ഷെ മത്സരഫലം വന്നപ്പോള്‍ എന്റെ പേരില്ല. പരിപാടിക്ക് എത്തിയ പല പ്രമുഖരും പ്രതിഷേധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ജൂറിയുടേത് അന്തിമവിധി ആയിരുന്നു. സമ്മാനം നിഷേധിക്കപ്പെട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണം പിന്നീടാണ് അറിഞ്ഞത്. ശങ്കര്‍ ജയകിഷന്‍ സംഗീതം നല്‍കിയ ഗാനം ഫൈനലില്‍ പാടിയത് ജൂറി അംഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലത്രേ.'' നിറകണ്ണുകളോടെ വേദിയുടെ പിന്നില്‍ തല താഴ്ത്തി ഇരുന്നു ജാനകി. സംഗീതലോകത്തെ ഈഗോ ''യുദ്ധ''ങ്ങളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കിയ ആദ്യത്തെ അനുഭവം. ഇവിടെ ഒരു ഉപകഥ കൂടി. അതേ മെട്രോ മര്‍ഫി മത്സരത്തിന്റെ വനിതാ വിഭാഗത്തില്‍ ജാനകിയെ പിന്നിലാക്കി ഒന്നാമതെത്തിയ ആര്‍തി മുഖര്‍ജി തൊട്ടടുത്ത വര്‍ഷം തന്നെ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും സിനിമയില്‍ സ്വന്തമായ ഒരു ഇടം കണ്ടെത്താനായില്ല അവര്‍ക്ക്. ആര്‍തിയെ ഇന്ന് നാം ഓര്‍ക്കുന്നത് മാസൂം എന്ന ചിത്രത്തിന് വേണ്ടി പാടിയ ദോ നയ്‌നാ ഏക് കഹാനി എന്ന ഒരൊറ്റ പാട്ടിന്റെ പേരിലായിരിക്കും. അതേ മത്സരത്തിലെ പുരുഷ വിഭാഗം ജേതാവ് പിന്നീട് ഹിന്ദി സിനിമയിലെ തിരക്കേറിയ ഗായകനായി മാറി എന്ന് കൂടി അറിയുക മഹേന്ദ്ര കപൂര്‍.
തിരിച്ചടികള്‍ അവസാനിച്ചിരുന്നില്ല. സിനിമയിലേക്കുള്ള ജാനകിയുടെ രംഗപ്രവേശത്തിനും ഉണ്ടായിരുന്നു നിര്‍ഭാഗ്യത്തിന്റെ അകമ്പടി. ഭര്‍തൃ പിതാവാണ് ശബ്ദ പരിശോധനയില്‍ പങ്കെടുക്കാന്‍ അനുവാദം തേടിക്കൊണ്ട് മരുമകള്‍ക്ക് വേണ്ടി എ വി എം സ്റ്റുഡിയോയിലേക്ക് അപേക്ഷ അയച്ചത്. ഓഡിഷന്‍ ടെസ്റ്റ് എളുപ്പം ജയിച്ചു കയറിയെങ്കിലും ആദ്യം പാടിയത് എ വി എം പടത്തിനു വേണ്ടിയല്ല. ടി ചലപതി റാവു സംഗീത സംവിധാനം നിര്‍വഹിച്ച വിധിയിന്‍ വിളയാട്ട് എന്ന തമിഴ് ചിത്രത്തില്‍. രണ്ടു ദുഃഖ ഗാനങ്ങള്‍ ആണ് പാടേണ്ടത്.. കാലത്ത് 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെ സ്റ്റുഡിയോ ബുക്ക് ചെയ്തിരുന്നു. അത്രയും സമയത്തിനുള്ളില്‍ പുതിയ പാട്ടുകാരി പാട്ട് പഠിച്ചു റെക്കോര്‍ഡ് ചെയ്യുമോ എന്നായിരുന്നു എല്ലാവരുടെയും സംശയം. തമിഴ് ഭാഷയുമായി ഒരു ബന്ധവുമില്ല അക്കാലത്ത് ജാനകിക്ക്. പാട്ടുകള്‍ എഴുതിയെടുത്തത് മാതൃഭാഷയായ തെലുങ്കിലാണ്. ഗാനത്തിന്റെ വരികളുടെ അര്‍ഥം ചോദിച്ചറിഞ്ഞ ശേഷം പാടാനായി ജാനകി മൈക്കിനു മുന്നില്‍ എത്തുന്നു. ആദ്യ ടേക്ക് തന്നെ ഓക്കേ. റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ സൗണ്ട് എന്ജിനീയറും ഓര്‍ക്കസ്ട്ട്രക്കാരും എല്ലാം വന്നു അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു പുതിയ ഗായികയെ. ഈ ഗായികയ്ക്ക് വേണ്ടിയാവും ഇനി തെന്നിന്ത്യന്‍ സിനിമാ ലോകം കാതോര്‍ക്കുക എന്ന് വരെ പ്രവചിച്ചവര്‍ ഉണ്ടായിരുന്നു അക്കൂട്ടത്തില്‍. പക്ഷെ, വിധിയില്‍ വിളയാട്ട് വെളിച്ചം കണ്ടതേയില്ല ; ജാനകി പാടിയ പാട്ടുകളും. ജാനകിയുടെ ശബ്ദം സംഗീതാസ്വാദകര്‍ ആദ്യം കേട്ടത് എം എല്‍ എ എന്ന തെലുങ്ക് ചിത്രത്തിലാണ്. പെണ്ട്യാല നാഗേശ്വര റാവു ഈണമിട്ട ''നീയാസാ അടിയാസാ ചെജരേ മനിപുസാ..''എന്ന യുഗ്മഗാനം. ഒപ്പം പാടിയത് അന്നത്തെ ഗായക ചക്രവര്‍ത്തിയായിരുന്ന ഘണ്ടശാല വെങ്കടേശ്വര റാവു. ''ഇത്രയും മാധുര്യമുള്ള ശബ്ദമോ?'' റെക്കോര്‍ഡിംഗിന് ശേഷം ഘണ്ടശാല ചോദിച്ചു. അടുത്ത നാല് പതിറ്റാണ്ടുകള്‍ക്കിടെ എസ് ജാനകി ഏറ്റവും അധികം കേട്ട് തഴമ്പിച്ച ചോദ്യവും അതായിരിക്കണം.