'നിവിനെയും കൂട്ടി ഞാനും അല്‍ഫോണ്‍സും ലോഹിയേട്ടന്റെ വീട്ടില്‍ ചാന്‍സ് ചോദിക്കാന്‍ പോയിട്ടുണ്ട്'


ബൈജു പി സെൻ

4 min read
Read later
Print
Share

മുഖമൊന്ന് സ്‌ക്രീനില്‍ കാണിക്കാനായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. സിനിമ എന്ന അപ്രാപ്യലോകത്ത് അതുതന്നെ ധാരാളം എന്ന ചിന്തയായിരുന്നു. അല്‍ഫോണ്‍സിന്റെ സീരിയസായ സിനിമാ സമീപനമായിരുന്നു പിന്നീട് എന്റെയും മോഹങ്ങളെ മാറ്റിമറിച്ചത്.

‘പ്രേമം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവതാരമാണ് സിജു വിൽസൺ. അതിനുശേഷം തൊബാമ, ആദി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രങ്ങളിലൂടെ ഈ നടൻ പ്രേക്ഷകരുടെ കൈയടി നേടി. മനോജ് സംവിധാനം ചെയ്യുന്ന ‘വാർത്തകൾ ഇതുവരെ’ എന്ന പുതിയ ചിത്രത്തിൽ സിജു പോലീസ് കോൺസ്റ്റബിളായെത്തുന്നു. രണ്ടുചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നു. അങ്ങനെ ആലുവപ്പുഴയുടെ തീരങ്ങളിൽ സിനിമ സ്വപ്നംകണ്ട് നടന്ന ഒരു കലാകാരൻകൂടി സിനിമയിൽ സജീവമാകുന്നു

സിജുവിന്റെ പുതിയ ചിത്രമാണ് 'വാര്‍ത്തകള്‍ ഇതുവരെ.' ആ ചിത്രം സമ്മാനിക്കുന്ന പ്രതീക്ഷ

തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ രസകരമായൊരു കഥ പറയുന്ന ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. പള്ളിപ്പുറം എന്ന ഗ്രാമത്തില്‍ പോലീസ് കോണ്‍സ്റ്റബിളായെത്തുന്ന വിനയചന്ദ്രന്‍ എന്ന പോലീസുകാരന്റെയും അയാള്‍ അന്വേഷിക്കുന്ന മോഷണക്കേസിന്റെയും നര്‍മകഥയാണ് ചിത്രം പറയുന്നത്. വളരെ ലൈറ്റായ ഒരു ചിത്രമായിരിക്കുമിത്.

ആദിയില്‍ പ്രണവിനൊപ്പം ശക്തമായ വില്ലന്‍ കഥാപാത്രത്തെയാണ് സിജു അവതരിപ്പിച്ചത്

'ലാലട്ടന്റെ മകന്‍ നായകനാകുന്ന 'ആദി'യില്‍ നെഗറ്റീവ് കഥാപാത്രം കിട്ടിയാല്‍ നീ അഭിനയിക്കുമോ' എന്ന് ആദിയുടെ ഷൂട്ടിങ്ങിനുമുമ്പ് കണ്ടപ്പോള്‍ സംവിധായകന്‍ ജീത്തു ജോസഫ് ചോദിച്ചു. ഞാന്‍ ഒന്നും നോക്കിയില്ല. കഥാപാത്രങ്ങളുടെ പുതുമ കാത്തിരിക്കുന്ന ഞാനും ഇത്തരമൊരു മാറ്റം ആഗ്രഹിച്ചിരുന്നു. ഷൂട്ടിങ്ങിനുമുമ്പേ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ കിട്ടിയപ്പോള്‍ ജയകൃഷ്ണന്‍ എന്ന ആ കഥാപാത്രത്തിന്റെ ആഴം തിരിച്ചറിഞ്ഞു. ചെറിയ നോട്ടത്തില്‍പ്പോലും പിശക് സംഭവിച്ചാല്‍ മാറിപ്പോകാന്‍ സാധ്യതയുള്ള കഥാപാത്രമായിരുന്നു അത്. കഥാഗതിയറിയാവുന്നതിനാല്‍ അത് പരമാവധി നന്നാക്കാന്‍ കഴിഞ്ഞു. ചിത്രം തിയ്യറ്ററിലെത്തിയപ്പോള്‍ എല്ലായിടത്തുനിന്നും പോസിറ്റീവ് റിവ്യൂ കിട്ടി. ഇന്ത്യന്‍ സിനിമയിലെ വിസ്മയമായ ലാലേട്ടന്‍, നന്നായെന്ന് പറഞ്ഞപ്പോള്‍ അത് എനിക്കുകിട്ടിയ ദേശീയ ബഹുമതി പോലെയായി.

കഥാപാത്രങ്ങളുടെ ഇമേജ് നോക്കാതെ എല്ലാതരം കഥാപാത്രങ്ങളും സ്വീകരിക്കാനുള്ള പ്രേരണ

സിനിമയില്‍ മുഖം കാണിക്കുക മാത്രമായിരുന്നു തുടക്കത്തിലെ ആഗ്രഹം. അതില്‍നിന്നാണ് ഞാന്‍ ഇവിടംവരെ എത്തിയത്. സിനിമയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്‌പേസ് മാത്രമാണ് ഞാന്‍ ഇന്ന് നോക്കുന്നത്. കിട്ടിയ വേഷം ഏതുമാകട്ടെ, അത് നന്നായി ഉപയോഗപ്പെടുത്താനാണ് ശ്രമം.

സംവിധായകന്‍ അല്‍േഫാണ്‍സാണോ സിനിമയില്‍ സിജുവിന്റെ വഴികാട്ടി

ഞാനും അല്‍േഫാണ്‍സ് പുത്രനും നിവിനും ഒരേ രൂപതയിലായിരുന്നു. അവിടത്തെ സി.എല്‍.സി. ഗ്രൂപ്പിന്റെ പരിപാടിയില്‍ ഞങ്ങളുടെ ഗ്രൂപ്പിന്റെ എന്തെങ്കിലും കലാപരിപാടിയുണ്ടാകും. ആലുവ മണപ്പുറത്ത് എന്നും വൈകുന്നേരം ഞങ്ങള്‍ കൂടും. അന്നത്തെ പ്രധാന നേരംപോക്ക് സിനിമ കാണലും കണ്ട സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകളുമായിരുന്നു.

പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഇനിയെന്ത് എന്നായിരുന്നു കണ്‍ഫ്യൂഷന്‍. ഒടുവില്‍ ഞാന്‍ കംപ്യൂട്ടര്‍ സയന്‍സിന് ചേര്‍ന്നു. മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഇത് നമുക്ക് ചേര്‍ന്ന പരിപാടിയല്ലെന്ന് തിരിച്ചറിഞ്ഞത്. അങ്ങനെ അതുവിട്ട് ബെംഗളൂരുവില്‍ ബി.എസ്സി. നേഴ്‌സിങ്ങിന് ചേര്‍ന്നു. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും സിനിമാമോഹം കടന്നുപിടിച്ചു. ആലുവയിലെ നിവിന്റെ വീടിനടുത്തായിരുന്നു ലോഹിതദാസ് താമസിച്ചിരുന്നത്. അങ്ങനെ അദ്ദേഹത്തെ നിവിന് നന്നായി പരിചയമുണ്ട്. നിവിനെയും കൂട്ടി ഞാനും അല്‍ഫോണ്‍സും ലോഹിയേട്ടന്റെ വീട്ടില്‍ ചാന്‍സ് ചോദിക്കാന്‍ പോയിട്ടുണ്ട്. അതൊന്നും നടന്നില്ല.

അതിനിടയില്‍ ചാനല്‍ പരമ്പരകളിലും അഭിനയിച്ചില്ലേ

അഭിനയമോഹം തുടങ്ങിയ കാലത്ത് 'ഐസ് ടീ' എന്ന ഷോര്‍ട്ട്ഫിലിമില്‍ അഭിനയിച്ചിരുന്നു. നേരത്തിന്റെ ചിത്രീകരണം കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് ആ ഷോര്‍ട്ട് ഫിലിമിന്റെ സംവിധായകനായ പ്രമോദ് മോഹന്‍, 'ജസ്റ്റ് ഫണ്‍ ചുമ്മാ' എന്ന ചാനല്‍ പരമ്പരയില്‍ അഭിനയിക്കാന്‍ വിളിച്ചത്. സാധാരണ പരമ്പരയുടെ അവതരണ രീതി വിട്ട് ആനുകാലിക സംഭവങ്ങള്‍ കോര്‍ത്തിണക്കിയ പരിപാടിയായിരുന്നു അത്. അതിന്റെ 100 എപ്പിേസാഡുകളില്‍ അഭിനയിച്ചു. എല്ലാ ദിവസവും അഭിനയം, ഒരു നടന്‍ എന്ന നിലയില്‍ അഭിനയത്തിന്റെ പോരായ്മ നികത്തി.

നിവിന്‍ പോളിയോടൊപ്പം 'മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണല്ലോ സിനിമയില്‍ തുടക്കമിട്ടത്

അല്‍ഫോണ്‍സ് സിനിമാസംവിധാനം പഠിക്കാന്‍ ചെന്നൈയിലേക്ക് വണ്ടികയറി. തുടര്‍ന്ന് ഞാനും നിവിനും അഭിനയമോഹവുമായി കുറേ അലഞ്ഞു. എല്ലാ ഓഡിഷനും പങ്കെടുക്കും. അങ്ങനെയാണ് അല്‍ഫോണ്‍സിന്റെ നിര്‍ബന്ധത്താല്‍ വിനീതിന്റെ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ്ബിന്റെ ഓഡിഷന് പങ്കെടുത്തത്. അതില്‍ നിവിനൊപ്പം എനിക്കൊരു ചെറിയ വേഷം കിട്ടി. എന്നെയൊന്ന് നേരാംവണ്ണം കാണാന്‍ പത്തുതവണ ചിത്രം കണ്ടിട്ടുണ്ട്. മുഖമൊന്ന് സ്‌ക്രീനില്‍ കാണിക്കാനായിരുന്നു അന്നത്തെ ഏറ്റവും വലിയ ആഗ്രഹം. സിനിമ എന്ന അപ്രാപ്യലോകത്ത് അതുതന്നെ ധാരാളം എന്ന ചിന്തയായിരുന്നു. അല്‍ഫോണ്‍സിന്റെ സീരിയസായ സിനിമാ സമീപനമായിരുന്നു പിന്നീട് എന്റെയും മോഹങ്ങളെ മാറ്റിമറിച്ചത്. അതിനു ശേഷം സിനിമ പഠിക്കാന്‍ വേണ്ടി ധാരാളം സിനിമകള്‍ കാണാന്‍ തുടങ്ങി. ചൈന്നെയിലെ പഠനം കഴിഞ്ഞ് അല്‍ഫോണ്‍സ് ചെയ്തത് 'നേരം' എന്ന ഷോര്‍ട്ട് ഫിലിമായിരുന്നു. പിന്നീടത് മലയാളത്തിലും തമിഴിലും സിനിമയായപ്പോള്‍ ഞാന്‍ അതില്‍ ചെറിയൊരു വേഷം ചെയ്യുകയും സംവിധാന സഹായിയാക്കുകയും ചെയ്തു. അല്‍ഫോണ്‍സ് ഒരുക്കിയ 'പ്രേമം' ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച, ഞങ്ങളുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു. ഞങ്ങള്‍ നടന്നതും കളിച്ചതും ട്യൂഷനു പോയതുമായ വഴിയിലായിരുന്നു പ്രേമം ഷൂട്ടുചെയ്തത്. അല്‍േഫാണ്‍സ് പുത്രന്റെ കഥയ്ക്കനുസരിച്ച് ഞങ്ങളു െടയെല്ലാം ജീവിതസന്ദര്‍ഭങ്ങളും ചേര്‍ന്നപ്പോള്‍ അതൊരു സൂപ്പര്‍ഹിറ്റായി. ഞങ്ങളുടെ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്്. അതുകൊണ്ടാണ് ആ ചിത്രത്തിന് അത്രയും റീച്ച് ഉണ്ടായത്. അല്‍ഫോണ്‍സ് തന്ന ഫ്രീഡത്തില്‍നിന്നാണ് ചിത്രത്തിലെ ജോജോ എന്ന കഥാപാത്രത്തെ എനിക്ക് അനായാസകരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞത്.

യുവതാരങ്ങള്‍ മത്സരിക്കുന്ന മലയാളസിനിമയില്‍ മുന്നോട്ടുള്ള യാത്ര എളുപ്പമാണോ

സിനിമയെ പ്രണയിക്കുക, ഫലം ഉറപ്പ് - അതാണ് എന്റെ ജീവിതം പഠിപ്പിച്ചത്. എനിക്ക് മാത്രമല്ല പുതിയ തലമുറയിലെ പലര്‍ക്കും സിനിമയെ ആത്മാര്‍ഥമായി പ്രണയിച്ചതിനുള്ള പ്രതിഫലം ലഭിച്ചിട്ടുണ്ട്്. കുട്ടിക്കാലംമുതല്‍ സിനിമയോട് വല്ലാത്ത ആവേശമായിരുന്നു. പക്ഷേ, അഭിനയമോഹങ്ങളൊന്നും ഉണ്ടായിരുന്നില്ല. മിഡില്‍ ക്ലാസ് കുടുംബത്തിലായിരുന്നു ഞാന്‍ ജനിച്ചത്. ഞങ്ങളുടെ വീട്ടില്‍ ടി.വി.യുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ ജനലിനപ്പുറത്തിരുന്നായിരുന്നു അന്ന് ടി.വി.യിലെ സിനിമ കണ്ടത്. വീട്ടില്‍ അച്ഛനും സിനിമാപ്രേമിയായിരുന്നു. മാറുന്ന സിനിമകള്‍ കാണാന്‍ എന്നയും സൈക്കിളിലിരുത്തി അച്ഛന്‍ കൊണ്ടുപോകും. അച്ഛന്റെ വലിയ സിനിമാമോഹങ്ങളായിരിക്കാം എന്നിലൂടെ സഫലമായത്.

Content Highlights: siju wilson alphonse putheran nivin pauly premam new film varthakal ithu vare

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram