ആരു പറഞ്ഞു ലാലിന്റെ മീശ നരച്ചെന്ന്? ആരു പറഞ്ഞു ഇന്ദുചൂഡന്‍ പ്രായംചെന്ന ഓള്‍ഡ് ജനറേഷന്‍ നായകനാണെന്ന്. ചില കളികള്‍ കാണാനും ചിലത് പഠിപ്പിക്കാനുമായി പതിനാറ് കൊല്ലത്തിനുശേഷം വീണ്ടും തിയ്യറ്ററിലെത്തി അയാള്‍ മീശ പിരിച്ചപ്പോള്‍ കേരളക്കര ഒന്നാകെ ഇളകിമറിഞ്ഞു. മോഹന്‍ലാല്‍-ഷാജി കൈലാസ്-രഞ്ജിത്ത് മെഗാഹിറ്റായ നരസിംഹത്തിന് പഴയതിലും ഗംഭീരമായ വരവേല്‍പ്പാണ് കേരളത്തിലെ തിയ്യറ്ററുകള്‍ നല്‍കിയത്. പത്തനംതിട്ടയിലും കൊച്ചിയിലും കൊല്ലത്തും ആലപ്പുഴയിലും കണ്ണൂരിലും കോട്ടയത്തുമെല്ലാം റിപ്പബ്ലിക് ദിനത്തിലെ പ്രത്യേക ഷോയ്ക്കുവേണ്ടി മണിക്കൂറുകളാണ് ജനങ്ങള്‍ ക്യൂ നിന്നത്. നിറഞ്ഞ സദസ്സില്‍ ആഘോഷത്തിമിര്‍പ്പോടെയാണ് അവര്‍ ചിത്രത്തെ വരവേറ്റത്. പുഴയില്‍ നിന്ന് ഉശിരോടെ ഇന്ദുചൂഡന്‍ ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ അവര്‍ കസേരയില്‍ കയറി നിന്ന് കൈയടിച്ചു. അയാള്‍ മീശ പിരിച്ച് ഭാസ്‌കരനോട് പോ മോനേ ദിനേശാ എന്ന് ഡയലോഗ് കാച്ചിയപ്പോള്‍ അവര്‍ മതിമറന്ന് വിസലിടിച്ചു. പഴനിമല മുരുകന് പള്ളിവേലായുധം പാടിയപ്പോള്‍ അവര്‍ സ്‌ക്രീനിന് മുന്നില്‍ കയറിനിന്ന് നൃത്തംവച്ചു. കണ്ണൂര്‍ എന്‍.എസിലും കോട്ടയം അനുപമയിലുമെല്ലാം രണ്ടര മണിക്കൂര്‍ നേരം പുനര്‍ജനിച്ചത് പതിനാറ് കൊല്ലം മുന്‍പത്തെ ആഘോഷക്കാലമാണ്. തിരിച്ചുകിട്ടിയത് പഴയ മോഹന്‍ലാലിനെയാണ്.
മോഹന്‍ലാലിന്റെ വൈശാഖ് ചിത്രമായ പുലിമുരുകന്റെ സെറ്റിലായിരുന്നു ചിത്രത്തിന്റെ പതിനാറാം പിറന്നാള്‍ ആഘോഷം.
പിന്നീട് മീശപിരിക്കലും വീരസ്യവും ക്ലീഷെയായെങ്കിലും മോഹന്‍ലാല്‍-ഷാജി കൈലാസ്-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്ന് തന്നെയാണ് നരസിംഹം. പതിനാറ് കൊല്ലം മുന്‍പ് രണ്ട് കോടി ചിലവിട്ട ചിത്രം 20 കോടി രൂപയാണ് തിയ്യറ്ററുകളില്‍ നിന്നു മാത്രം വാരിയത്. ചാനലുകളിലെ ചാകര ഇന്നും തുടരുന്നു.
നീണ്ട 16വര്ഷത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂടൻ തിയറ്ററുകളിൽ തിരിച്ചെത്തി #Narasimham
Posted by Smart Pix Media on Monday, 25 January 2016