ആ കുട്ടി ചോദിച്ചു 'എന്തിനാ എന്റെ അമ്മമ്മേ കരയിപ്പിച്ചേ?'- ഇന്നസെന്റ് എഴുതുന്നു


ഇന്നസെന്റ്

3 min read
Read later
Print
Share

ഒരു ഇസ്ലാം മതവിശ്വാസി ഹജ്ജിനുപോകുന്ന അതേ ചിട്ടതന്നെ ഞാനും പിന്തുടര്‍ന്നു. ബാക്കിവെച്ച പല സാമ്പത്തിക ഇടപാടുകളും തീര്‍ത്തു.

സ്ലാം മതവിശ്വാസികള്‍ ഹജ്ജിനുപോകുന്നത് കുട്ടിക്കാലത്തേ ഞാന്‍ കണ്ടിട്ടുണ്ട്. ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്റെ അപ്പന്‍ പറഞ്ഞുതന്നിരുന്നു: ജനങ്ങളുമായുള്ള മുഴുവന്‍ സാമ്പത്തിക ഇടപാടുകളും തീര്‍ക്കണം. കടബാധ്യതകള്‍ വീട്ടണം. വ്യക്തിബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ രമ്യതയില്‍ എത്തണം. അകന്നുനില്‍ക്കുന്നവരുമായി അടുക്കണം... ഇന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഇസ്ലാം മതവിശ്വാസികള്‍ ഹജ്ജ് കര്‍മത്തിനു പോകാറുള്ളത്.

വത്തിക്കാനില്‍ പോകാനും പോപ്പിനെ കാണാനും എനിക്ക് ഒരവസരം കിട്ടി. ഒരു ക്രിസ്ത്യന്‍ വിശ്വാസി എന്നനിലയ്ക്ക് എന്നെസംബന്ധിച്ച് വത്തിക്കാനില്‍ പോകുകയും പോപ്പിനെ കാണുകയുമൊക്കെ അപൂര്‍വമായിമാത്രം നടക്കുന്ന കാര്യമാണ്. ഒരുപക്ഷേ, ഒരു ജന്മത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്നവ. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെയും ചിട്ടയോടെയുമാണ് ഞാനതിനൊരുങ്ങിയത്. ഒരു ഇസ്ലാം മതവിശ്വാസി ഹജ്ജിനുപോകുന്ന അതേ ചിട്ടതന്നെ ഞാനും പിന്തുടര്‍ന്നു. ബാക്കിവെച്ച പല സാമ്പത്തിക ഇടപാടുകളും തീര്‍ത്തു. കൊടുക്കാനുള്ളതെല്ലാം കൊടുത്തു. വ്യക്തിബന്ധത്തിലും കുടുംബബന്ധത്തിലും ഉണ്ടായിരുന്ന ചില അല്ലറച്ചില്ലറ അസ്വാരസ്യങ്ങള്‍ ഓരോരുത്തരെയും കണ്ട് രമ്യപ്പെട്ടു. ആരോടും ശത്രുതയില്ലാതായി, വെറുപ്പില്ലാതായി. എല്ലാവരും ഇപ്പോള്‍ എന്റെ സ്‌നേഹിതരാണ്. അപ്പോഴാണ് എനിക്ക് ജാനകിട്ടീച്ചറെ ഓര്‍മവന്നത്. പണ്ട് എന്നെ സ്‌കൂളില്‍ സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ചിരുന്ന ടീച്ചര്‍. എട്ടാം ക്ലാസില്‍ തോറ്റ് സ്‌കൂള്‍ വിട്ടതില്‍പ്പിന്നെ ഞാന്‍ ടീച്ചറെ കണ്ടിട്ടില്ല.

ഞാന്‍ അന്വേഷണം തുടങ്ങി. അന്വേഷിച്ചന്വേഷിച്ച് ഒടുവില്‍ ഫോണ്‍നമ്പര്‍ സംഘടിപ്പിച്ചു. എന്റെ സഹപാഠിയായ തമ്പാന്‍ മാഷാണ് നമ്പര്‍ തന്നത്. കുന്നംകുളത്തിനടുത്ത് പന്നിത്തടം എന്ന സ്ഥലത്താണ് വീട് എന്നു മനസ്സിലായി. ഒരു ദിവസം രാത്രി ഡല്‍ഹിയിലെ എന്റെ എം.പി. ക്വാര്‍ട്ടേഴ്സില്‍നിന്നാണ് ഞാന്‍ ടീച്ചറെ വിളിച്ചത്. മറുവശത്ത് ഫോണ്‍ അടിച്ചുകൊണ്ടേയിരുന്നു, ഇപ്പുറത്ത് എന്റെ നെഞ്ചും. ആറു പതിറ്റാണ്ടുകള്‍ക്കുമുമ്പ് കേട്ടതാണ് ടീച്ചറുടെ ശബ്ദം. ഒരുപാട് ബെല്ലടിച്ചതിനുശേഷമാണ് ഫോണ്‍ എടുത്തത്. മറുവശത്ത് ഒരു കുട്ടിയുടെ ശബ്ദമായിരുന്നു. ടീച്ചറെ ചോദിച്ചപ്പോള്‍ അമ്മമ്മേ എന്ന വിളികേട്ടു. ടീച്ചര്‍ അമ്മമ്മയായി, ഞാന്‍ അപ്പാപ്പനും. കാലം എത്ര കടന്നുപോയി!

ടീച്ചര്‍ ഫോണിനടുത്തേക്ക് നടന്നുവരാന്‍ അല്‍പ്പം സമയമെടുത്തു. ടീച്ചര്‍ ഫോണ്‍ എടുത്തപ്പോള്‍ത്തന്നെ ഞാന്‍ പറഞ്ഞു:

''ഞാന്‍ ഇന്നസെന്റാണ്''ടീച്ചര്‍ക്ക് മനസ്സിലായില്ല എന്നകാര്യം വ്യക്തം. ഞാന്‍ എല്ലാം വ്യക്തമായിപ്പറഞ്ഞു. സ്‌കൂളില്‍ പഠിച്ചതുമുതല്‍ എം.പി.യായതുവരെയുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞുതുടങ്ങി. എന്റെ സംസാരത്തിനിടയില്‍ എപ്പോഴൊക്കെയോ ജാനകിട്ടീച്ചര്‍ വിതുമ്പുന്നത് ഞാന്‍ കേട്ടു. അത് എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ടീച്ചര്‍ പറഞ്ഞു:

''എന്റെ കുട്ടീ... ഇന്നസെന്റിന്റെ എല്ലാ സിനിമയും ഞാന്‍ കാണാറുണ്ട്. പിന്നീട് അസുഖം വന്നു എന്നറിഞ്ഞപ്പോള്‍ വല്ലാത്ത സങ്കടംതോന്നി. പിന്നീട് എം.പി.യായപ്പോള്‍ സന്തോഷവും... വിളിക്കണമെന്ന് പലപ്പോഴും തോന്നിയിരുന്നു. പിന്നെ, എന്നെയൊക്കെ ഓര്‍മയുണ്ടാവുമോ എന്ന് സംശയംവന്നു. അതുകൊണ്ട് പിന്നെ...'' ആ വാക്കുകളില്‍ ജാനകിട്ടീച്ചറുടെ മുഴുവന്‍ സ്‌നേഹവും നിറച്ചുവെച്ചിരുന്നു.

ടീച്ചര്‍ക്ക് അല്‍പ്പം കേള്‍വിക്കുറവുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാന്‍ പറഞ്ഞു: ''ടീച്ചര്‍ക്ക് ഇപ്പഴല്ലേ കേള്‍വിക്കുറവുണ്ടായത്. എനിക്ക് ചെറുപ്പത്തിലാണ് കേള്‍വിക്കുറവുണ്ടായിരുന്നത്. അതുകൊണ്ടാണ് ടീച്ചറുടെ പല ചോദ്യങ്ങള്‍ക്കും മറുപടിപറയാന്‍ എനിക്ക് സാധിക്കാഞ്ഞത്.'' അതുകേട്ട് ജാനകിട്ടീച്ചര്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''ഇത്രയും പ്രായമായിട്ടും കുട്ടീടെ കുസൃതിക്ക് ഒരു മാറ്റവുമില്ല അല്ലേ?''

ഞങ്ങളുടെ ഈ സംസാരത്തിനിടെ നേരത്തേ ഫോണ്‍ എടുത്ത കുട്ടി ടീച്ചറിന്റെ ?കൈയില്‍നിന്നും ഫോണ്‍ വാങ്ങിയിട്ടു പറഞ്ഞു:

''എന്തിനാ എന്റെ അമ്മമ്മേ കരയിപ്പിച്ചേ?''

''ഞാന്‍ നിന്റെ അമ്മൂമ്മയെ കരയിപ്പിക്കുകയല്ലെടാ, സന്തോഷംകൊണ്ടാ അമ്മൂമ്മ കരയുന്നത്'' -ഞാന്‍ അവനോട് പറഞ്ഞു.
സന്തോഷം വന്നാല്‍ എന്തിനാണ് മനുഷ്യര്‍ കരയുന്നത് എന്ന് ആ കുട്ടി ആലോചിച്ചിരിക്കാം. അവന്‍ ഫോണ്‍ ടീച്ചര്‍ക്കുതന്നെ കൊടുത്തു

''ഞാന്‍ ഒരു പ്രത്യേകകാര്യം പറയാനാണ് ടീച്ചറെ വിളിച്ചത്...'' -ഞാന്‍ പറഞ്ഞു

''എന്താ ഇന്നസെന്റേ?'' ടീച്ചറുടെ ആ ചോദ്യത്തില്‍ നിറയെ ആകാംക്ഷയുണ്ടായിരുന്നു.

''ഞാന്‍ ഒന്ന് വത്തിക്കാനില്‍പ്പോകാന്‍ തയ്യാറെടുക്കുകയാണ്. പോപ്പിനെക്കണ്ട് ഒന്ന് കൈമുത്തണം. അത് ഈ ജീവിതത്തില്‍ ഇനി ശേഷിക്കുന്ന ഒരേ ഒരു ആഗ്രഹമാണ്. ഒരു ക്രിസ്ത്യാനി എന്നനിലയില്‍ എനിക്കിതൊരു തീര്‍ഥാടനം തന്നെയാണ്. അതുകൊണ്ട് പോകുന്നതിനുമുമ്പ് ഞാന്‍ ഇസ്ലാം മതവിശ്വാസികള്‍ ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്യുന്നതുപോലെ ചില കാര്യങ്ങള്‍ ചെയ്യാം എന്ന് തീരുമാനിച്ചു: വിരോധത്തിലുള്ള എല്ലാവരുമായും രമ്യതയിലായി, സഹോദരങ്ങളുമായുള്ള എല്ലാ ഭാഗങ്ങളും തീര്‍ത്തു, അടുപ്പമുള്ള എല്ലാവരെയും ചെന്നുകണ്ടു, കടങ്ങളെല്ലാം കൊടുത്തുതീര്‍ത്തു... അതില്‍ ഇനി ടീച്ചര്‍ക്ക് തന്നുതീര്‍ക്കാനുള്ള ചില കടങ്ങളുണ്ട്. അതുകൂടെത്തന്നാല്‍ എനിക്ക് സമാധാനമായി പോവാം...''

''എനിയ്‌ക്കോ? എനിയ്ക്ക് എന്തു കടമാണ് ഇന്നസെന്റ് തന്നുതീര്‍ക്കാനുള്ളത്? നാലണപോലും നീ എന്റെ കൈയില്‍നിന്ന് വാങ്ങിയത് എനിയ്ക്ക് ഓര്‍മയില്ലല്ലോ കുട്ടീ'' -ജാനകിട്ടീച്ചര്‍ അദ്ഭുതത്തോടെ ചോദിച്ചു.

''പണമല്ല ടീച്ചറേ. പണം മാത്രമല്ലല്ലോ കടവും കാര്യവും. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡല്‍ഹൗസി പ്രഭുവിന്റെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് എഴുതാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ തെറ്റിച്ചു. അന്ന് അമ്പതുതവണ അത് ഇംപോസിഷന്‍ എഴുതാനാണ് ടീച്ചര്‍ പറഞ്ഞത്. പിന്നെ അശോകന്റെയും അക്ബറിന്റെയും ഭരണപരിഷ്‌കാരങ്ങളെക്കുറിച്ചും എഴുതാന്‍ പറഞ്ഞു, മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര വിവരിക്കാന്‍ പറഞ്ഞു... ഇതെല്ലാം ഞാന്‍ തെറ്റിച്ചു. ആദ്യത്തെ കാര്യങ്ങളൊന്നും എനിക്കറിയാത്തതുകൊണ്ടാണ് തെറ്റിയത്. ദണ്ഡിയാത്രയുടെ കാര്യത്തില്‍ ഞാനതില്‍ പങ്കെടുക്കുകയോ അതു കാണുകയോ ചെയ്യാത്തതുകൊണ്ടും. എല്ലാംകൂടി ഇരുനൂറ്റമ്പത് ഇംപോസിഷനുകളുണ്ടായിരുന്നു. അന്ന് എനിക്ക് ഒരുപാട് ജോലിത്തിരക്കായതുകൊണ്ട് ഒന്നും എഴുതിത്തരാന്‍ കഴിഞ്ഞില്ല. എന്നാല്‍, ഇപ്പോള്‍ ഒരുപാട് ഒഴിവുസമയം ഉള്ളതുകൊണ്ട് പാര്‍ലമെന്റിലിരുന്ന് അത് മുഴുവന്‍ ഞാന്‍ എഴുതിത്തീര്‍ത്തു. സഭയിലുള്ള എന്റെ ഏകാഗ്രതയും പങ്കാളിത്തവുംകണ്ട് സ്പീക്കര്‍ സുമിത്ര മഹാജന്‍വരെ എന്നെ നോട്ടത്തിലൂടെ അഭിനന്ദിക്കുകയുണ്ടായി. ഈ രണ്ടായിരത്തിയഞ്ഞൂറ് ഇംപോസിഷനുംകൂടി തന്നാല്‍ ടീച്ചറോടുള്ള എന്റെ കടവും വീടും. ധൈര്യമായിട്ട് എനിക്ക് പോകാം. അതുകൊണ്ട് ടീച്ചറുടെ അഡ്രസ് ഒന്നു കിട്ടാനാ ഞാന്‍ വിളിച്ചത്.''

ഫോണിന്റെ മറുതലയ്ക്കല്‍ ജാനകിട്ടീച്ചര്‍ പൊട്ടിച്ചിരിക്കുന്നത് ഞാന്‍ കേട്ടു. ആ ചിരിയുടെ അവസാനഭാഗം വീണ്ടും ഒരു തേങ്ങലിലേക്ക് ചായുന്നതും ഞാന്‍ അറിഞ്ഞു. വിദ്യാര്‍ഥികളെ സ്‌നേഹിച്ചിരുന്ന ഒരധ്യാപികയ്ക്കു മാത്രം സംഭവിക്കുന്നതായിരുന്നു ആ തേങ്ങല്‍. അതുകേട്ടപ്പോള്‍ എന്റെ ഉള്ളും ഒന്നു നനഞ്ഞു. പുസ്തകങ്ങള്‍ക്കും സിലബസുകള്‍ക്കും കാലത്തിനും അപ്പുറത്തേക്ക് വിദ്യാഭ്യാസവും അധ്യാപക-വിദ്യാര്‍ഥി ബന്ധവും വളരുന്നത് ഞാന്‍ അനുഭവിച്ചു.

ഇരുനൂറ്റിയമ്പത് ഇംപോസിഷനുകള്‍ എഴുതി കവറിലാക്കി കുന്നംകുളത്തിനടുത്ത് പന്നിത്തടത്തെ ജാനകിട്ടീച്ചറുടെ വിലാസം എഴുതുകയാണ് ഞാന്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

5 min

കണ്ണു നിറഞ്ഞ, മിമിക്രി മറന്ന സൈനുദ്ദീന്‍

Mar 16, 2016


mathrubhumi

3 min

സില്‍ക്ക് സ്മിത പ്രതിനിധീകരിച്ചത് അസ്പൃശ്യരുടെ ശേഷിപ്പുകളെ

Sep 23, 2016