-
ആലപ്പുഴ: മാനസികസംഘർഷത്തിന് ഇന്ന് വലിപ്പച്ചെറുപ്പമില്ല. എന്നാൽ, കളിച്ചുംചിരിച്ചും ആഘോഷിച്ചും തീർക്കേണ്ട നാളുകളിൽ വിഷാദരോഗംമൂലം ജീവിതം അവസാനിപ്പിക്കേണ്ടി വരികയാണ് പുതുതലമുറയ്ക്ക്.
ഓരോവർഷം കടന്നുപോകുമ്പോഴും ചെറിയ പ്രശ്നങ്ങൾക്ക് ആത്മഹത്യ എന്ന പരിഹാരം തിരഞ്ഞെടുക്കുന്ന കുട്ടികളുടെ എണ്ണം കൂടുകയാണ്. 100-ൽ അഞ്ച് കുട്ടികൾക്ക് വിഷാദരോഗം കണ്ടെത്തുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഒരുവർഷം 300 കുട്ടികൾ ആത്മഹത്യയിലൂടെ ജീവൻ നഷ്ടപ്പെടുത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആലപ്പുഴയിൽമാത്രം രണ്ടുകുട്ടികൾ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തിലുള്ള കുട്ടികളിൽ 90 ശതമാനവും വിഷാദരോഗം, ലഹരിപദാർഥങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, വ്യക്തിത്വവൈകല്യങ്ങൾ തുടങ്ങിയവ ബാധിച്ചവരാണ്. സ്വഭാവവൈകല്യങ്ങൾമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഏറെയുണ്ട്. ശുഭാപ്തിവിശ്വാസമില്ലായ്മ, മനോവികാരങ്ങളിലുള്ള വ്യതിയാനം, പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവില്ലായ്മ, എടുത്തുചാട്ടം, മുൻകോപം തുടങ്ങിയവ ഇതിന് കാരണമാകുന്നു.
ലക്ഷണങ്ങൾ ഇല്ലാതെയും രോഗം
വിഷാദരോഗം എല്ലായ്പ്പോഴും പുറത്ത് പ്രകടിപ്പിക്കണമെന്നില്ല. തലച്ചോറിൽ സിറോട്ടോണിൻ എന്ന നാഡീരസത്തിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇതിന് കാരണമാകാം എന്ന് ഡോക്ടർമാർ പറയുന്നു. ഈ മാറ്റം ആത്മഹത്യക്ക് പ്രേരിപ്പിക്കും. ഇതിന് പ്രത്യേകമായ ലക്ഷണങ്ങൾ ഉണ്ടാവില്ല. അമിതമായ സ്വയംവിമർശനം, എല്ലാറ്റിലും പ്രതീക്ഷ നഷ്ടമാവുക, ഏകാഗ്രതയില്ലായ്മ, ഒരു കാര്യത്തിലും സന്തോഷം കണ്ടെത്താനാവാതെവരിക തുടങ്ങിയ ലക്ഷണങ്ങളുടെ സാന്നിധ്യം ഇതിന് പ്രേരകമാകുന്നു.
തിരിച്ചറിയാം, വിഷാദരോഗത്തെ
* പെട്ടെന്നുള്ള ഉൾവലിയൽ.
* പഠനത്തോടും മറ്റ് ഇഷ്ടപ്പെട്ട കളികളോടും താത്‌പര്യമില്ലായ്മ.
* മാർക്ക് കുറയുന്നതിന് കഠിനനിരാശ.
* സ്വയംനശീകരണ പ്രവർത്തനങ്ങൾ ചെയ്യുക.
* വികാര പ്രകടനങ്ങൾ (പെട്ടെന്നുള്ള പൊട്ടിത്തെറി).
ഉത്തരവാദിത്തങ്ങൾ കൈമാറണം
പുതുതലമുറയിലെ കുട്ടികൾക്ക് ജീവിത നൈപുണ്യക്കുറവ് നേരിടേണ്ടിവരുന്നു. മാതാപിതാക്കളുടെ അമിതസ്നേഹം, ലാളന, ഇഷ്ടങ്ങൾ സാധിച്ച് നൽകുക മുതലായവമൂലം അനുഭവങ്ങൾ കുറയുന്നു. ചെറിയ പ്രയാസങ്ങൾപോലും വലിയ പ്രശ്നങ്ങളായി മാറും. ഇതിൽ മാതാപിതാക്കൾ പ്രധാന പങ്ക് വഹിക്കേണ്ടതുണ്ട്.
പ്രായം കടന്നുപോകുമ്പോൾ ഉത്തരവാദിത്തങ്ങൾ ഓരോന്നായി ഏൽപ്പിക്കണം. വീട്ടിലെ പ്രയാസങ്ങൾ പ്രശ്നങ്ങൾ എന്നിവ കുട്ടികളുമായി പങ്കിടണം. അവരുടെ അഭിപ്രായങ്ങൾ ആരായണം. അതിലൂടെ യഥാർഥ ജീവിതത്തിലേക്ക് നയിക്കണം. കൂടാതെ വിഷാദരോഗത്തെക്കുറിച്ചും അവയുടെ പ്രശ്നങ്ങൾ, പരിഹാരങ്ങൾ എന്നീ വിഷയങ്ങൾ യു.പി. ക്ലാസുകളിൽതന്നെ പഠന വിഷയമാക്കണം. ഈ രോഗത്തെക്കുറിച്ച് ചെറുപ്പത്തിൽത്തന്നെ ബോധവാന്മാരാക്കണം
ഡോ.വർഗീസ് പി.പുന്നൂസസ്
(മനഃശാസ്ത്രജ്ഞൻ, ഗവ.ടി.ഡി.മെഡിക്കൽ കോളേജ്, ആലപ്പുഴ)
സാഹചര്യം സമ്മർദത്തിന് കാരണം
കുട്ടികളുടെ വീടുകളിലെ സാഹചര്യം തുല്യമാകില്ല. ഇതുമൂലം പലരും സ്കൂളിലെത്തിയാൽ സങ്കടങ്ങൾ മറന്ന് കൂട്ടുകാരുമൊത്ത് സന്തോഷിച്ചിരുന്നു. എന്നാൽ, ഇപ്പോൾ സ്കൂൾ പ്രവർത്തിക്കാത്തതിനാൽ പലർക്കും പ്രശ്നങ്ങൾ പങ്കുവെക്കാനോ സന്തോഷിക്കാനോ കഴിയുന്നില്ല. വീടുകളിലടച്ചിരിക്കുന്നത് മാനസിക സമ്മർദം വർധിപ്പിക്കും. ഇത്തരം സാഹചര്യം എല്ലാ കുട്ടികൾക്കും മറികടക്കാനാകില്ല.
എം.എൻ. വരദകുമാരി
(അധ്യാപിക)
Content Highlights: Suicide and depression rate in children are increasing day by day